ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഇൻഡോറിൽ രണ്ടാം സ്ഥാനത്തെത്തി നോട്ട

ഇൻഡോർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ടാം സ്ഥാനത്തെത്തി നോട്ട. 2,18,674 വോട്ടുകളാണ് നോട്ടയ്ക്ക് വീണത്. ബിജെപി സ്ഥാനാർത്ഥി ഷങ്കർ ലാൽവാനിയാണ് മണ്ഡലത്തിൽ വിജയിച്ചത്. 1008077 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ബിഎസ്പിയുടെ സഞ്ജയ് ലക്ഷ്മൺ സോളങ്കിയാണ് മൂന്നാം സ്ഥാനം നേടിയത്.

ഷങ്കർ ലാൽവാനി 11,60,627 വോട്ടുകളാണ് നേടിയത്. അതേസമയം, ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട അക്ഷയ് കാന്തി ബാം ഏപ്രിൽ 29 ന് ബിജെപി മന്ത്രി കൈലാഷ് വിജയവർഗിയ, നിയമസഭാംഗം രമേഷ് മെൻഡോള എന്നിവർക്കൊപ്പം ഇൻഡോർ ജില്ലാ കളക്ടറുടെ ഓഫീസിലെത്തി നാമനിർദ്ദേശ പത്രിക പിൻവലിച്ചിരുന്നു. ഇതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു പിന്നീട് മണ്ഡലത്തിൽ കോൺഗ്രസ് നടത്തിയ പ്രചാരണം.

ജനാധിപത്യത്തെ അട്ടിമറിക്കാൻ പണവും ആളുകളെയും ഉപയോഗിച്ച ബിജെപിക്ക് ജനങ്ങൾ ഉചിതമായ മറുപടിയാണ് നൽകിയതെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിതു പട്വാരി പറഞ്ഞു. നോട്ടയെ പിന്തുണച്ചതിന് അദ്ദേഹം ജനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.