കൊച്ചി: സൂപ്പർമാർക്കറ്റുകൾ, ഇന്ത്യൻ ഓയിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, കിരാന സ്റ്റോറുകൾ, ഡിപ്പാർട്ടമെന്റ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നും വിലാസ തെളിവുകൾ ഇല്ലാതെ ഉപയോക്താക്കൾക്ക് ഇപ്പോൾ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം. കഴിഞ്ഞ വർഷമാണ് ഐഒസി ‘ഛോട്ടു’ എന്നറിയപ്പെടുന്ന എഫ്‌ടിഎൽ (ഫ്രീ ട്രേഡ് എൽപിജി) ഗ്യാസ് സിലിണ്ടറുകൾ പുറത്തിറക്കിയത്.ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) അവതരിപ്പിച്ച അഞ്ച് കിലോഗ്രാമിന്റെ കുഞ്ഞൻ എൽപിജി സിലിണ്ടറുകളാണ് വിലാസ തെളിവികൾ ഇല്ലാതെ വാങ്ങിക്കാനാകുക.
ഗ്യാസ് സിലിണ്ടർ ലഭിക്കാൻ അഡ്രസ് പ്രൂവ് ആവശ്യമില്ല. സർക്കാർ അംഗീകരിച്ച ഏതെങ്കിലും ഐഡന്റിറ്റി പ്രൂഫ് സമർപ്പിച്ച് ഉപഭോക്താക്കൾക്ക് ഛോട്ടുവിനെ വീട്ടിലേക്ക് കൊണ്ടുപോകാം. വലിപ്പവും ഭാരവും കുറവായതിനാൽ ഈ സിലിണ്ടറുകൾ കൊണ്ടുപോകാനും ഉപയോഗിക്കാനും വളരെ എളുപ്പമാണ്. ഉപഭോക്താവിന്റെ വിവേചനാധികാരം ഉപയോഗിച്ച് ഏത് നഗരത്തിലും എഫ്ടിഎൽ സിലിണ്ടറുകൾ ഉപയോഗിക്കാം.
പിഒഎസിൽ നിന്ന് സിലിണ്ടറുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് എത്ര കാലം ഉപയോഗിച്ചാലും 500 രൂപ നൽകി അവ തിരികെ വാങ്ങാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഇതു കൂടാതെ എഫ്‌ടിഎൽ സിലിണ്ടുറകൾ വാങ്ങാൻ സുരക്ഷാ നിക്ഷേപവും ആവശ്യമില്ല.കുടിയേറ്റ തൊഴിലാളികൾ, പ്രൊഫഷണലുകൾ, വീടുകൾ, ചെറുകിട വാണിജ്യ സ്ഥാപനങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഐഒസി ഛോട്ടുവിനെ അവതരിപ്പിച്ചത്. പോയിന്റ് ഓഫ് സെയിൽ വഴി ഛോട്ടു ഉപഭോക്താക്കളുടെ വീട്ടുവാതിൽക്കൽ എത്തിക്കും.
കൂടാതെ രാജ്യത്തുടനീളമുള്ള ഏത് പോയിന്റ് ഓഫ് സെയിൽ അല്ലെങ്കിൽ ഡിസ്ട്രിബ്യൂട്ടർഷിപ്പ് ലൊക്കേഷനിലും റീഫിൽ ലഭ്യമാണ്. 25 രൂപയാണ് റീഫില്ലിന് ഈടാക്കുന്ന നിരക്ക്.പ്രതിമാസം 35,000 സിലിണ്ടറുകളാണ് കേരളത്തിൽ വിറ്റഴിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന വിൽപനയാണിത്.ഛോട്ടു സിലിണ്ടറുകൾ ഇനി മുതൽ കൺസ്യൂമർ ഫെഡിന്റെ ത്രിവേണി ഔട്ട്ലെറ്റുകളിൽ ലഭിക്കും. ഇതു സംബന്ധിച്ച് ഐഒസിയും കൺസ്യൂമർ ഫെഡും ധാരണയായി. ഛോട്ടുവിന് കേരളത്തിൽ 75 ശതമാനം വിപണി പങ്കാളിത്തമുണ്ട്.