Latest News (Page 6)

കേരളം വികേന്ദ്രീകൃതവും ജനകീയവുമായ മാലിന്യസംസ്‌കരണ മോഡൽ സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ ക്ലീൻ കേരള കോൺക്ലേവ് ‘വൃത്തി 2025’ ന്റെ  സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യസംസ്‌കരണത്തിന്റെ ഈ  കേരള മോഡൽ  ഇതിനകം മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. തമിഴ്‌നാട് സംസ്ഥാനം  കേരള മാതൃകയിൽ ക്ലീൻ തമിഴ്നാട് മിഷൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അടിത്തട്ട് മുതൽ തുടങ്ങി മുകൾതട്ട് വരെ എത്തിയ ഒരു ജനകീയ യത്‌നത്തിന്റെ അടുവിലാണ് വൃത്തി 2025 കോൺക്ലേവ് നടന്നത്.

വൃത്തി ക്ലീൻ കേരള കോൺക്ലേവ് 2025 ൽ  നടന്ന ബിസിനസ് മീറ്റിൽ 2900 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. ജനങ്ങളെ മുഴുവൻ പങ്കാളികളാക്കുമ്പോഴാണ് പൂർണതോതിൽ വിജയിക്കാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട മാതൃകകളിൽ നിന്ന് കേരളമാകെ വിജയകരമായ ഒരു മാതൃകയ്ക്ക് ഗതിവേഗം കൈവന്നിരിക്കുകയാണ്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന്റെ തീപിടിത്തത്തിന് ശേഷം ഈ അപകടത്തെ  സർക്കാർ ദൃഢ നിശ്ചയത്തോടെ അവസരമാക്കി മാറ്റുകയായിരുന്നു. അവിടെ നിന്ന് തുടങ്ങിയ മുന്നേറ്റം വലിയ വിജയത്തിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണത്തിനുള്ള അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ആകർഷകമായ അവതരണങ്ങൾ നടത്താനും  കോൺക്ലേവിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

 മാലിന്യ സംസ്‌കരണ പദ്ധതികൾക്കെതിരെ പ്രതിഷേധിക്കുന്ന വ്യക്തികളെയും പദ്ധതി നടപ്പാക്കുന്നവരെയും ഒരുമിപ്പിച്ച പൊതുഫോറം വിജയകരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ തുറന്ന സംവാദം ആശങ്കകൾ പരിഹരിക്കുകയും മാലിന്യ നിർമാർജ്ജന പദ്ധതികളെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്തു.  ഇത് ചില പ്രതിഷേധങ്ങൾ പിൻവലിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിൽ ചർച്ചയുടെ പ്രാധാന്യം ഇത് വെളിവാക്കുന്നതായി അദ്ദേഹം പറഞ്ഞു.

സാധാരണക്കാരായ ജനങ്ങളെ പരമാവധി സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി  ജി ആർ അനിൽ. ഉത്സവ സീസണുകളിൽ വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  വിഷു, ഈസ്റ്റർ ഫെയറുകളുടെ  സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ ഏപ്രിൽ 19 വരെയാണ് ഉത്സവകാല ഫെയറുകൾ സംഘടിപ്പിക്കുന്നത്.

വിഷു-ഈസ്റ്റർ കാലയളവിലും ജനങ്ങൾക്ക് കൂടുതൽ ആശ്വാസമേകുന്ന നിലപാടാണ് സപ്ലൈകോ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  അതിന്റെ ഭാഗമായി തുവര പരിപ്പിന്റെ വില 115 രൂപയിൽ നിന്ന് 105 രൂപയായും ഉഴുന്നിന്റെ വില 95 രൂപയിൽ നിന്നും 90 രൂപയായും വൻകടലയുടെ വില 69 രൂപയിൽ നിന്നും 65 രൂപയായും വൻപയറിന്റെ വില 79 രൂപയിൽ നിന്നും 75 രൂപയായും മുളക് 500 ഗ്രാമിന് 68.25 രൂപയിൽ നിന്നും 57.75 രൂപയായും കുറച്ചിട്ടുണ്ട്.  ഏപ്രിൽ 11 മുതൽ  തന്നെ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക്  സപ്ലൈകോ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യധാന്യങ്ങൾക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ വിലക്കയറ്റത്തിന്റെ സ്വാധീനം വലിയ തോതിൽ അനുഭവപ്പെടേണ്ടതാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ വിപണി ഇടപെടൽ കാരണം വിലക്കയറ്റത്തിന്റെ രൂക്ഷത  കുറഞ്ഞ തോതിലാണ് കേരളത്തിൽ അനുഭവപ്പെടുന്നത്. സപ്ലൈകോ, കൺസ്യൂമർഫെഡ് മറ്റ് സഹകരണ സ്ഥാപനങ്ങൾ എന്നിവയിലൂടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടൽ നടത്തുന്നതു കൊണ്ടാണ് വിലക്കയറ്റത്തിന്റെ രൂക്ഷത കേരളത്തിൽ അനുഭവപ്പെടാത്തത്.

പ്രതിമാസം 35 ലക്ഷത്തിലധികം ജനങ്ങൾ സപ്ലൈകോ സ്ഥാപനങ്ങളുടെ ഉപഭോക്താക്കളാണ്.  സംസ്ഥാനത്ത് പഞ്ചായത്തിൽ ഒന്ന് എന്ന രീതിയിൽ ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോറുകളും സൂപ്പർമാർക്കറ്റുകളും ഇന്ന് ഒരു പഞ്ചായത്തിൽ രണ്ടും മൂന്നും ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. സപ്ലൈകോ സ്ഥാപിതമായിട്ട് 50 വർഷങ്ങൾ പൂർത്തിയാകുന്നു. സുവർണ്ണജൂബിലിയോടനുബന്ധിച്ച് സപ്ലൈകോ നവീകരിക്കുന്നതിനുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും. മുൻ വർഷങ്ങളിലെ പകർച്ചവ്യാധികളുടെ കണക്കുകൾ പരിശോധിച്ച് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി വിശകലനം നടത്തി പ്രതിരോധം ശക്തമാക്കും. ഈ ഹോട്ട് സ്പോട്ടുകളിൽ പ്രാദേശികമായ പ്രതിരോധ പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കർമ്മപദ്ധതി നടപ്പിലാക്കുകയും ചെയ്യും. ഇതിലൂടെ പ്രാദേശികമായി തന്നെ പകർച്ചവ്യാധികളെ പ്രതിരോധിക്കാനാകും. ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നടത്തണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം. ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻഗുനിയ എന്നിവയ്ക്കെതിരേയും ശ്രദ്ധ വേണം. ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എൻ1 തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. കുടിവെള്ള സ്രോതസുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. നിപ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും മന്ത്രി നിർദേശം നൽകി.

വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) ജാഗ്രത പാലിക്കണം. ജലാശയങ്ങളിൽ കുളിക്കുന്നവർ ശ്രദ്ധിക്കണം. വാട്ടർ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാൽ ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം നിർണയിക്കാനുള്ള പരിശോധന കൂടി നടത്താനും മന്ത്രി നിർദേശം നൽകി.

ദില്ലി: റിസർവ് ബാങ്ക് തുടർച്ചയായി രണ്ടാം തവണയും റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയ അവലോകനത്തിൽ പോലെ ഈ തവണയും 0.25 ശതമാനമാണ് കുറവ്. പുതിയ നിരക്കിനുസാരമായി റിപ്പോ നിരക്ക് 6 ശതമാനമായി കുറയുന്നു.

ഇതിലൂടെ വായ്പകളും ഇഎംഐകളും കുറയാനുള്ള പ്രതീക്ഷയിലാണ് പൊതുജനം. ഇതുവരെ 6.25% ആയിരുന്ന റിപ്പോ നിരക്ക് ഫെബ്രുവരി 2025ലെ ധനനയ അവലോകനത്തിലാണ് അവസാനമായി കുറഞ്ഞത്. ഈ ഘട്ടത്തിൽ വീണ്ടും കുറവുണ്ടാക്കിയത് വായ്പക്കാർക്ക് ആശ്വാസം നൽകുമെന്ന് കരുതുന്നു.

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്‌കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസമാണ് ക്യാമ്പയിൻ നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തിരുമാനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വാസസ്ഥലത്തോട് ചേർന്ന് നിൽക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, രക്ഷാകർതൃ സമിതി ഭാരവാഹികൾ മുതലായവരുടെ സേവനം  ഇതിനായി പ്രയോജനപ്പെടുത്തും. മെയ് 7ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടിയിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ പ്രഖ്യാപനം നടത്തുമെന്നും  മുഖ്യമന്ത്രി അറിയിച്ചു.

അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി ആവിഷ്‌കരിച്ച റോഷ്‌നി പദ്ധതി, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കിവരുന്ന സമാന പദ്ധതികൾ എന്നിവയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എസ്.സി.ഇ. ആർ.ടി സമഗ്ര വിദ്യാഭ്യാസ പരിപാടി ഏപ്രിൽ 30നകം തയ്യാറാക്കും.

മെയ് ആദ്യവാരം പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, തൊഴിൽ, സാമൂഹ്യ നീതി, വനിത ശിശുക്ഷേമം, ആരോഗ്യം മുതലായ വകുപ്പുകളുടെ യോഗം വിളിച്ച് എസ്. സി. ഇ.  ആർ ടി തയ്യാറാക്കിയ  പ്രവർത്തനരൂപരേഖ അന്തിമമാക്കും.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്‌കൂൾ പ്രവേശനം സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കണം. ആറ് മാസത്തിൽ ഒരിക്കൽ രജിസ്റ്റർ പരിഷ്‌കരിക്കണം. അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച ഡാറ്റ ഈ രജിസ്റ്ററിൽ പ്രത്യേകം സൂക്ഷിക്കണം.

സീസണൽ മൈഗ്രേഷന്റെ ഭാഗമായി ഓരോ പ്രദേശത്തും വന്ന് പോകുന്ന അതിഥി തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് മാറിപ്പോകുന്ന പ്രദേശത്ത് രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തി പഠനത്തുടർച്ച ഉറപ്പാക്കണം.

 കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ പരിശോധന സംവിധാനവും ആവശ്യമെങ്കിൽ  മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കണം. ശുചിത്വം, ലഹരി ഉപയോഗം, ആരോഗ്യ ശീലങ്ങൾ മുതലായ കാര്യങ്ങളിൽ ബോധവൽക്കരണം നടത്തണം.

വാർഡ് / തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ അവധി ദിവസങ്ങളിൽ കലാ-കായിക, സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് പൊതു ഇടങ്ങൾ സൃഷ്ടിച്ച് തദ്ദേശീയരായ കുട്ടികളുമായി ചേർന്ന് സാംസ്‌കാരിക വിനിമയത്തിന് അവസരമൊരുക്കണം.

അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടത്തണമെന്ന്  നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആധാർ അധിഷ്ഠിത രജിസട്രേഷൻ നടത്താൻ പ്രത്യേക പോർട്ടലും മൊബൈൽ അപ്ലിക്കേഷനും വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് സഹായകമായ മൊഡ്യൂളുകൾ കൂടി ചേർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, തൊഴിൽ വകുപ്പ് സെക്രട്ടറി കെ വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എ ഷാനവാസ്, ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

2024ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച അധികാരത്തെ തുടർന്നുള്ള ചട്ടങ്ങളിൽ കൊണ്ടുവരേണ്ട ഭേദഗതി എത്രയും വേഗം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. പൊതു ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്ന ഭൂമിയെയും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയെയും ചെറിയതോതിലുള്ള തരംമാറ്റത്തെയും വെവ്വേറെ കാണണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അഡ്വക്കറ്റ് ജനറലുമായി ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭേദഗതി നടപ്പാകുന്നതോടെ ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകും.

മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന  യോഗത്തിൽ റവന്യു മന്ത്രി കെ രാജൻ, നിയമ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, നിയമ സെക്രട്ടറി കെ ജി സനൽ കുമാർ, ലാൻഡ് റവന്യൂ കമ്മീഷണർ എ കൗശികൻ തുടങ്ങിയവർ  സംസാരിച്ചു.

ദില്ലി: പാചകവാതക വിലയിൽ ഉണ്ടായ വർധനവിനെതിരായ സംയുക്ത പ്രതിഷേധം ആലോചിക്കാൻ പ്രതിപക്ഷ കക്ഷികൾ ചർച്ച നടത്തുന്നു. പാർലമെന്റ് സമ്മേളനം അവസാനിച്ച ശേഷം തന്നെ വില വർധിപ്പിച്ചതായി ആംആദ്മി പാർട്ടി കുറ്റപ്പെടുത്തി. അടുത്ത 15 ദിവസത്തിനകം വീണ്ടും വില വർധിപ്പിക്കപ്പെടാൻ സാധ്യതയുള്ളതായും സൂചനകളുണ്ട്. ചില സംസ്ഥാനങ്ങൾ പെട്രോൾ, ഡീസൽ നികുതി കൂട്ടാനുള്ള നീക്കത്തിലുമാണ്.

നാളുകൾക്കുശേഷമാണ് ഗാർഹിക ഉപയോഗത്തിനുള്ള എൽപിജിയുടെ വില ഉയർന്നത്. 14 കിലോ സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് ഉണ്ടായത്. പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് സിലിണ്ടറിന് ഇനി 500 രൂപക്ക് പകരം 550 രൂപ നൽകേണ്ടി വരും. പദ്ധതിക്ക് പുറത്ത് ഉള്ളവർക്ക് വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയർന്നു.

കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പൂരി ദില്ലിയിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. പ്രതിമാസം രണ്ട് പ്രാവശ്യം വില പുതുക്കാനാണ് തീരുമാനം. ആഗോള വിപണിയിലെ വാതക വില വർധനയാണ് വിലകൂട്ടലിന് കാരണം എന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. കഴിഞ്ഞ ഏപ്രിലുമായുള്ള താരതമ്യത്തിൽ ഇറക്കുമതി ചെലവ് 14 ശതമാനം വർദ്ധിച്ചതായി സർക്കാർ പറയുന്നു. എണ്ണ കമ്പനികൾക്ക് ഉണ്ടായ നഷ്ടം കണക്കിലെടുത്താണ് 50 രൂപയുടെ വർധനവ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നു.

വീട്ടിലെ പ്രസവത്തെ തുടർന്ന് രക്തം വാർന്ന് യുവതി മരിച്ചത് മനപൂർവമുള്ള നരഹത്യക്ക് തുല്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. പക്ഷെ വർത്തമാന കാലത്ത് ചില തെറ്റായ പ്രവണതകൾ കൂടി നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നു എന്നത് അനഭിലഷണീയമായ കാര്യമാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അമ്മയുടെ മരണം തികച്ചും നിർഭാഗ്യകരമാണ്. രണ്ടുമൂന്ന് ആഴ്ച മുമ്പ് ആശാ പ്രവർത്തക വീട്ടിൽ പോയപ്പോൾ പുറത്ത് വന്നില്ല എന്ന് ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നീട് ആരോഗ്യ പ്രവർത്തക കണ്ടപ്പോഴും കാര്യം പറഞ്ഞില്ല. പ്രാഥമിക അന്വേഷണത്തിൽ 3 മണിക്കൂറോളം രക്തം വാർന്ന് അവർക്ക് കിടക്കേണ്ടി വന്നു എന്നറിഞ്ഞു. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും ശക്തമായി എതിർക്കണമെന്നും മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും സർക്കാർ ആശുപത്രികളിലെ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉദ്ഘാടനവും മികച്ച ഡോക്ടർമാർക്കുള്ള അവാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പതിറ്റാണ്ടുകളായുള്ള പ്രവർത്തനങ്ങളിലൂടെ മാതൃശിശു മരണണങ്ങൾ കുറയ്ക്കാൻ നമുക്കായി. ഇന്ത്യയിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 97 അമ്മമാർ മരിക്കുന്നു. എന്നാൽ കേരളത്തിൽ അത് 19 മാത്രമാണ്. ഇതിന് അത്യധ്വാനം ചെയ്തത് കേരളത്തിലെ ആരോഗ്യ പ്രവർത്തകരാണ്. സർക്കാർ നയങ്ങളും ഇതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ശാസ്ത്രീയ ഇടപെടലിലുടെ, സമൂഹത്തിന്റെ ഇടപെടലിലൂടെ മാതൃ ശിശു മരണങ്ങൾ കുറയ്ക്കാനായെന്ന് മന്ത്രി പറഞ്ഞു.

ഈ സർക്കാർ വന്നത് കോവിഡ് രണ്ടാം തരംഗ തുടക്കകാലത്താണ്. ഇനിയൊരു ലോക്ഡൗൺ പാടില്ല എന്ന നയമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. വാക്സിൻ ഫലപ്രദമായി നടപ്പിലാക്കി. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളം ഒറ്റക്കെട്ടായി കോവിഡിനേയും പിന്നീട് നിപയേയും പ്രതിരോധിച്ചു.

പുതിയ പൊതുജനാരോഗ്യ നിയമം കേരളത്തിൽ നടപ്പിലാക്കി. മനുഷ്യന്റേയും പ്രകൃതിയുടേയും ജീവജാലങ്ങളുടേയും ആരോഗ്യം ഉറപ്പ് വരുത്തുന്ന ഏകാരോഗ്യത്തിൽ ഊന്നിയുള്ളതാണ് ആ നിയമം. 2021ൽ നമ്മുടെ ആശുപത്രികളിൽ സൗജന്യ ചികിത്സ തേടിയവരുടെ എണ്ണം രണ്ടര ലക്ഷമായിരുന്നു. എന്നാൽ 2024 അവസാനത്തിൽ അത് ആറേമുക്കാൽ ലക്ഷമായി വർധിച്ചു. വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ കെസിഡിസിയുടെ പ്രവർത്തനം കൂടി ആരംഭിക്കും. അപൂർവരോഗ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കെയർ പദ്ധതി ആരംഭിച്ചു. എഎംആർ രംഗത്ത് രാജ്യത്തിന് മാതൃകയായ പ്രവർത്തനം നടത്തി. കുഞ്ഞുങ്ങളിലെ വൃക്ക രോഗവുമായി ബന്ധപ്പെട്ട് പ്രതീക്ഷ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർഥികളും അധ്യാപകരും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന്  വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. കുട്ടികൾ ലഹരി ഉപയോഗിക്കുന്നില്ലെന്ന കാര്യം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ വാർഷികാഘോഷവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കർഷകർക്ക് ദോഷം വരുത്തുന്ന വന്യജീവികളെ വെടി വച്ച് കൊല്ലാനുള്ള ഉത്തരവിടാൻ അധികാരം തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾക്ക് നൽകിയ സംസ്‌ഥാനമാണ് കേരളം. വന്യജീവി വിഷയത്തിൽ ദീർഘ കാല അടിസ്‌ഥാനത്തിലുള്ള പദ്ധതികൾ  സർക്കാർ രൂപകല്പന ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ പി ടി എ പ്രസിഡന്റ്‌ ഷംനാസ് പൊയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജ്യസഭാ എം പി ഹാരിസ് ബീരാൻ മുഖ്യാതിഥി ആയിരുന്നു. സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പാലം അധ്യാപകൻ  ആരിഫ് മാസ്റ്റർ എന്നിവരെ പരിപാടിയിൽ ആദരിച്ചു. 

കാട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രേംജി ജെയിംസ്, ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ള തോട്, താമരശ്ശേരി എ ഇ ഒ  പി വിനോദ്, സ്വാഗത സംഘം ചെയർമാൻ എ കെ അബൂബക്കർ കുട്ടി, കെ സി ശിഹാബ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,പി ടി എ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്. ഇൻഫർമേഷൻ കേരള മിഷനാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള വിവിധ സോഫ്റ്റ്‌വെയറുകൾക്ക് പകരമായി കെ-സ്മാർട്ട് വിന്യസിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക, സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളിലേക്കുള്ള ചുവടുവയ്പ്പാണ് കെ-സ്മാർട്ടിലൂടെ യാഥാർത്ഥ്യമാകുന്നത്. 2024 ജനുവരി ഒന്നു മുതൽ കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കെ-സ്മാർട്ട് നിലവിൽ വന്നിട്ടുണ്ട്. 2025 ഏപ്രിൽ 10ന് 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ല പഞ്ചായത്തുകൾ ഉൾപ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും കെ സ്മാർട്ടിന്റെ സേവനം വ്യാപിപ്പിക്കും.

കെ-സ്മാർട്ടിലൂടെ പൊതുജനങ്ങൾക്ക് പേപ്പർ രഹിതമായി ഡിജിറ്റൽ ഒപ്പിട്ട് അപേക്ഷകൾ സ്ഥലകാല പരിമിതികൾ ഇല്ലാതെ സമർപ്പിക്കാം. വ്യക്തികേന്ദ്രീകൃതമായ ലോഗിൻ വഴി ഒരിക്കൽ നൽകിയ വിവരങ്ങളും ലഭ്യമാക്കിയ വിവരങ്ങളും പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കും. വാട്സാപ്പ്, ഇ മെയിൽ വഴി രസീതുകളും സാക്ഷ്യപത്രങ്ങളും ലഭ്യമാക്കും. ആധാർ/ പാൻകാർഡ്/ ഇ മെയിൽ ഐഡി വഴി കെ-സ്മാർട്ടിൽ ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്യാതെയും ഫോൺ നമ്പർ മാത്രം നൽകി പ്രധാന സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും. അക്ഷയ കേന്ദ്രങ്ങൾ, കുടുംബശ്രീ ഹെൽപ്പ് ഡെസ്‌കുകൾ എന്നിവ വഴിയും അപേക്ഷകളും പരാതികളും നൽകാം. ഇടനിലക്കാർ ഇല്ലാതെയും ഓഫിസിൽ നേരിട്ട് വരാതെയും അപേക്ഷകളുടെയും പരാതികളുടെയും സ്റ്റാറ്റസ് ഓൺലൈനായി അപേക്ഷകന് സമയാസമയം അറിയാനാകും. കെ-സ്മാർട്ടിലൂടെ അപേക്ഷാ ഫീസുകൾ, നികുതികൾ, മറ്റ് ഫീസുകൾ എന്നിവ അടയ്ക്കാനും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.

കെ-സ്മാർട്ടിൽ സംയോജിപ്പിച്ച ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് നിർമാണാനുമതി നല്കിയ കെട്ടിടങ്ങളുടെ വിവരങ്ങൾ K-MAP എന്ന ഫീച്ചറിലൂടെ പൊതുജനങ്ങൾക്ക് അറിയാനാകും. KNOW YOUR LAND ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമ്മിക്കാൻ കഴിയുകയെന്ന വിവരം ലഭ്യമാകും. കെട്ടിട നിർമ്മാണത്തിനായി സമർപ്പിക്കുന്ന പ്ലാനുകൾ ചട്ടങ്ങൾ പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് സോഫ്റ്റ്‌വെയർ തന്നെ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനാൽ ഫീൽഡ് പരിശോധനകൾ ലഘൂകരിക്കപ്പെടും. ജനങ്ങൾക്കും ലൈസൻസികൾക്കും പെർമിറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാകും.

വീഡിയോ കെ.വൈ.സി സഹായത്തോടെ കെ-സ്മാർട്ട് വഴി ലോകത്തെവിടെ നിന്നും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാനും പൂർത്തിയാക്കാനും കഴിയും. മരണ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ, നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ്  എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിക്കാതെ ലഭിക്കുന്നതിനും എല്ലാതരം ട്രേഡ് ലൈസൻസുകൾ എടുക്കുന്നതിനും അവ പുതുക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും.