National (Page 9)

ന്യൂഡൽഹി: ലോകപ്രശസ്തനായ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. അര നൂറ്റാണ്ടിലേറെ ലോകസംഗീതത്തിൽ നിറഞ്ഞുനിന്ന താള വിസ്മയമാണ് നിലച്ചത്. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. 73 വയസായിരുന്നു. ഉസ്താദിന്റെ മരണം കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു.

ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയോടെയാണ് സാക്കിർ ഹുസൈൻറെ മരണം കുടുംബം സ്ഥിരീകരിച്ചത്. ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ച ഗുരുതര രോഗം കാരണമാണ് സാക്കിർ ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തബലയെ ലോകപ്രശസ്തയിലേക്ക് ഉയർത്തിയവരിൽ ഒരാളാണ് ഉസ്താദ് സാക്കിർ ഹുസൈൻ.

1951ൽ മുംബൈയിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. 12-ാം വയസ് മുതൽ കച്ചേരികൾ അവതരിപ്പിക്കാൻ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ എൻഡോവ്മെൻറ് ഫോർ ആർട്സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു.

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ ആരോപണങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറൽ തത്വങ്ങളെ തകർക്കുമെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് മുൻപ് മൂന്ന് തെരഞ്ഞെടുപ്പുകൾ സമാന രീതിയിൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ ലക്ഷ്യമിടുന്ന ആർട്ടിക്കിൾ 82 എ അവതരിപ്പിക്കുന്നതിനൊപ്പം പാർലമെന്റിന്റെയും നിയമസഭകളുടെയും പൂർണകാലാവധി ഉറപ്പുവരുത്തുന്ന തരത്തിൽ ആർട്ടിക്കിൾ 83, ആർട്ടിക്കിൾ 172 തുടങ്ങിയവയിൽ ഭേദഗതി വരുത്താനും ബിൽ ലക്ഷ്യമിടുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ വിജയം ഉറപ്പാക്കുന്നതാണ് ഈ നീക്കമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് പുതിയ കാര്യമല്ല. രാജ്യത്ത് മൂന്ന് തെരഞ്ഞെടുപ്പ് സമാന രീതിയിൽ നടന്നിട്ടുണ്ട്. 1952-ൽ എല്ലാ തെരഞ്ഞെടുപ്പുകളും ഒരേസമയമാണ് നടന്നത്. 1957-ൽ തെരഞ്ഞെടുപ്പ് തീയതികളിൽ വ്യത്യാസമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഒരേ സമയം നടത്താനായി എട്ട് സംസ്ഥാനങ്ങളിലെ നിയമസഭകൾ പിരിച്ചുവിട്ടു. ഇതിന് ശേഷം മൂന്നാം തവണയും രാജ്യത്ത് സമാനരീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയതായി അമിത് ഷാ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ ഹെലികോപ്റ്റർ സേവനത്തിന് പണം ആവശ്യപ്പെട്ടതിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സാധാരണ നടപടി മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും ഹെലികോപ്റ്റർ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

പിണറായി വിജയൻ സർക്കാർ ഇത് വിവാദമാക്കുന്നതെന്തിനാണ്. എഐ ക്യാമറയും, ബ്രഹ്മപുരവും പോലുള്ള അഴിമതി കരാറുകൾക്കായി കോടികൾ ചിലവഴിക്കുന്ന സർക്കാർ വയനാടിലെ ജനങ്ങൾക്കായി ഒന്നും നൽകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. അതേസമയം, വയനാട് ദുരന്തം, പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിന്റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോയെന്നാണ് മന്ത്രി പി രജീവ് വിമർശിച്ചത്.

കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകും. ടൗൺഷിപ്പ് നിർമ്മാണം എന്നതിൽ നിന്ന് പിന്നോട്ടില്ല. രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. ഇത് അനുകൂലമായാൽ എസ്റ്റേറ്റ് ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി:ഭാരതീയ സംസ്കാരം ലോകത്തിനു തന്നെ മാത്രകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ ആണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഭരണഘടനാ നിർമാണത്തിൽ സ്ത്രീകൾ പ്രത്യേകം പങ്കു വഹിച്ചു.ഭാരതീയ സംസ്കാരം ലോകത്തിന് തന്നെ മാതൃകയാന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ ജനാധിപത്യം മറ്റുള്ള രാജ്യങ്ങൾക്ക് പ്രചോദനം ഏകുന്നു. 75 വർഷങ്ങൾ നീണ്ടുനിന്ന യാത്ര എളുപ്പമായിരുന്നില്ല. രാജ്യത്ത് സ്ത്രീകളുടെ അവകാശവും ഉന്നമനവും ഭരണഘടന ഉറപ്പാക്കി. രാജ്യത്തെ എല്ലാ പദ്ധതികളും സ്ത്രീകളെ കേന്ദ്രീകരിച്ചാണ്. പാർലമെന്റിലും സ്ത്രീകളുടെ പ്രാധാന്യം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നടി തൃഷയും നടൻ വിജയും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. വിജയുടെ പിറന്നാളിന് തൃഷ പങ്കുവെച്ച ആശംസ പോസ്റ്റ് വൈറലായതോടെയാണ് തൃഷ-വിജയ് ബന്ധം ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായായത്. ഇപ്പോഴിതാ ഗോവയിൽ നടന്ന കീർത്തി സുരേഷിന്റെ വിവാഹ ചടങ്ങിലും തൃഷയും വിജയിയും ഒരുമിച്ച് എത്തിയതോടെ ഈ ‘പ്രണയ ഗോസിപ്പ്’ വീണ്ടും ചർച്ചാ വിഷയമാക്കിയിരിക്കുകയാണ്.

ഒരിക്കൽ വിവാഹ നിശ്ചയം വരെ കഴിഞ്ഞ താരമാണ് തൃഷ. എന്നാൽ, അപ്രതീക്ഷിതമായ ചില കാരണങ്ങളാൽ ആ വിവാഹം മുടങ്ങി. അതിന് ശേഷം മറ്റൊരു വിവാഹത്തിനായി താരം മുതിർന്നിട്ടില്ല. എന്നാൽ, 20 വർഷത്തോളമായി താരത്തിന്റെ പേരിനൊപ്പം പല നടന്മാരുടെയും പേര് ചേർത്ത് പല ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. ഇതിന്റെ ബാക്കിപത്രമായാണ് വിജയും തൃഷയും തമ്മിൽ പ്രണയമാണെന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നത്.

വിജയ് തന്റെ ഭാര്യ സംഗീതയിൽ നിന്നും വേർപ്പെട്ട് കഴിയുകയാണെന്നും അതിന് കാരണം തൃഷയുമായുള്ള ബന്ധമാണെന്നും വരെ കഥകളുണ്ട്. വിജയ്യുടെ മാനേജർ ജഗദീഷിനൊപ്പം വിജയ്യും തൃഷയും ഒരുമിച്ച് യാത്ര ചെയ്യുന്നതായി വ്യക്തമാക്കുന്ന ഫ്‌ലൈറ്റ് ടിക്കറ്റ് ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇതും ഗോസിപ്പുകൾക്ക് ശക്തിപകർന്നിരുന്നു. എയർപോർട്ടിലെ സെക്യൂരിറ്റി ചെക്ക് പോയിന്റിലൂടെ ഇരുവരും മുന്നോട്ട് പോകുന്നതിന്റെ ഫോട്ടോകളും പ്രചരിച്ചിരുന്നു.

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 62,201 4ജി ടവറുകൾ സ്ഥാപിച്ചുവെന്ന് കേന്ദ്രം. ടെലികോം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇവ മൊത്തമായി കമ്മീഷൻ ചെയ്തിട്ടില്ലെന്നും ടോലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

രാജ്യത്ത് ഒരു ലക്ഷം ടവറുകൾ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും വൈകാതെ തന്നെ ഇത് യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി ടവറുകൾ സ്ഥാപിക്കുന്നത് ടാറ്റയുമായി സഹകരിച്ചാണ്.

700 MHz, 2100 MHz ബാൻഡുകളിലാണ് ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്വർക്ക് പ്രവർത്തിക്കുന്നത്. തങ്ങളുടെ നെറ്റ്വർക്ക് മറ്റ് ടെലികോം കമ്പനികളുടെ നെറ്റ്വർക്കിന് തുല്യമായ വേഗതയാണ് നൽകുന്നതെന്നാണ് ബിഎസ്എൻഎല്ലിന്റെ അവകാശവാദം.

ഹൈദരാബാദ്: സന്ധ്യാ തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചത് ദാരുണമായ സംഭവമാണെന്ന് നടൻ അല്ലു അർജുൻ. യുവതിയുടെ കുടുംബത്തിന് വേണ്ടി ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും നൽകുമെന്ന് താരം അറിയിച്ചു. ജയിൽ മോചിതനായതിന് പിന്നാലെയാണ് താരം ഇക്കാര്യം അറിയിച്ചത്.

സന്ധ്യാ തിയേറ്ററിലുണ്ടായത് ദാരുണാമായ സംഭവമാണ്. അതിൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. എന്നാൽ യുവതിയുടെ കുടുംബത്തിന് ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കും. കൂടുതൽ വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. കേസിന്റെ പേരിൽ ഒരുപാട് വെല്ലുവിളികൾ ഞാനും കുടുംബവും നേരിട്ടുവെന്ന് നടൻ പറയുന്നു.

തന്നെ പിന്തുണച്ച എല്ലാവർക്കും താരം നന്ദി അറിയിക്കുകയും ചെയ്തു. 20 വർഷത്തിലേറെയായി സിനിമകൾ കാണാൻ തിയേറ്ററുകളിൽ പോകാറുണ്ടെന്നും എന്നാൽ ഇത്തരത്തിൽ നിർഭാഗ്യകരമായ സംഭവം മുൻപുണ്ടായിട്ടില്ല. നിയമം പാലിച്ച് ജീവിക്കുന്ന ഒരാളാണ്. നിയമത്തിൽ വിശ്വസിക്കുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കും. വേണ്ട നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകുമെന്നും താരം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ. വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. വിനിത് സൂരിയുടെ കീഴിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

രാത്രി 9 മണിയോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, വാർധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ച അദ്വാനിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ യൂറോളജി, ജെറിയാട്രിക് മെഡിസിൻ എന്നിവയുൾപ്പെടെ വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള ഡോക്ടർമാരുടെ ഒരു സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്.

പ്രയാഗ് രാജ്: 5500 കോടി രൂപയുടെ 167 വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രയാഗ് രാജിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാകുംഭമേളയ്ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രയാഗ് രാജ് സന്ദർശനം. ഋഷിമാരെയും സന്യാസിമാരെയും കണ്ട് പ്രധാനമന്ത്രി ആശിർവാദം നേടി. ത്രിവേണീ സംഗമത്തിൽ ഏതാണ്ട് അരമണിക്കൂറോളം അദ്ദേഹം ഗംഗാ ആരാധന നടത്തുകയും ചെയ്തു.

പ്രധാനമന്ത്രിക്കൊപ്പം ഗവർണർ ആനന്ദി ബെൻ പട്ടേലും മുഖ്യമന്ത്രി യോഗിയുമുണ്ടായിരുന്നു. മഹാകുംഭം-2025-ലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി നരേന്ദ്ര മോദി പരിശോധിക്കും. നിരവധി പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും മോദി നിർവഹിക്കും. ഡിജിറ്റൽ മഹാ കുംഭ മേള പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി കുംഭ് സഹായക് ചാറ്റ്‌ബോട്ടും പുറത്തിറക്കും.

അതേസമയം, ശ്രിങ്വേർപൂർ ധാമിൽ നിർമ്മിച്ച ശ്രീരാമന്റെയും നിഷാദ്രാജിന്റെയും 51 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയിൽ വീണ്ടും ഇടംപിടിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. നിർമ്മലാ സീതാരാമൻ ഉൾപ്പടെ മൂന്ന് പേരാണ് ഇത്തവണ ഇന്ത്യയിൽ നിന്നും ഫോബ്സ് പട്ടികയിൽ സ്ഥാനം പിടിച്ചത്. ഇത് മൂന്നാം തവണയാണ് നിർമ്മലാ സീതാരാമൻ പട്ടികയിൽ ഇടംനേടുന്നത്.

എച്ച്‌സിഎൽടെക് ചെയർപേഴ്‌സൺ റോഷിനി നാടാർ മൽഹോത്ര, ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ-ഷാ എന്നിവരാണ് പട്ടികയിലിടം പിടിച്ച മറ്റു വനിതകൾ. യൂറോപ്യൻ കമ്മീഷൻ മോധാവി ഉർസുല വോൺ ഡെർ ആണ് ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത. 2022ൽ 32-ാം സ്ഥാനത്തും 2021-ൽ 37-ാം സ്ഥാനവും 2020-ൽ 41-ാം സ്ഥാനത്തും 2019-ൽ 34-ാം സ്ഥാനത്തുമായിരുന്നു പട്ടികയിൽ നിർമ്മലാ സീതാരാമൻ.