National (Page 8)

കോയമ്പത്തൂർ: അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കി ബിജെപി. നീതി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുന്നത്. ബിജെപി തമിഴ്നാട് യൂണിറ്റ് പ്രസിഡന്റ് കെ അണ്ണാമലൈ കോയമ്പത്തൂരിലെ വസതിക്ക് മുന്നിൽ സ്വയം ചാട്ടവാറടിച്ച് പ്രതിഷേധിച്ചു. ലൈംഗികാതിക്രമക്കേസ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും ‘അനാസ്ഥ’യെ അപലപിച്ചാണ് അണ്ണാമലൈയുടെ പ്രതിഷേധം.

വെള്ളിയാഴ്ച മുതൽ 48 ദിവസം നീണ്ടുനിൽക്കുന്ന മുരുകൻ ദീക്ഷയും അണ്ണാമലൈ ആരംഭിച്ചു. ഡിഎംകെ സർക്കാരിനെ തമിഴ്നാട്ടിൽ നിന്ന് ‘നീക്കംചെയ്യുന്നത്’ വരെ കാലിൽ ചെരിപ്പ് ധരിക്കില്ലെന്ന പ്രതിജ്ഞയും അണ്ണാമലൈ നടത്തിയത്. ലൈംഗിക പീഡനക്കേസിലെ പ്രതി ഡിഎംകെ പ്രവർത്തകനായതിനാലാണ് ഇരയുടെ പേര് പുറത്തു വന്നതെന്ന് കെ അണ്ണാമലൈ കുറ്റപ്പെടുത്തി.

സാങ്കേതിക തകരാർ മൂലമാണ് എഫ്‌ഐആർ ചോർന്നതെന്നായിരുന്നു തമിഴ്നാട് പോലീസിന്റെ വിശദീകരണം. ഇതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മൻമോഹൻ സിംഗ് അന്തരിച്ചത്. 92 വയസായിരുന്നു. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം, രാഷ്ട്രപതി ദ്രൗപതി മുർമുവും മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരിൽ ഒരാളെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തമാക്കി.

മൻമോഹൻ സിംഗിന്റെ മരണത്തോട് അനുബന്ധിച്ച് രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹി എയിംസിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു.

ജവഹർലാൽ നെഹ്‌റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

ന്യൂഡൽഹി: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും അദ്ദേഹം ശബ്ദമായി. തന്റെ ചിന്തകൾ എംടിയുടെ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

അദ്ദേഹത്തിന്റെ കഥകളെല്ലാം കേരളത്തിന്റെ സംസ്‌കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത്. അദ്ദേഹത്തിന്റെ കൃതികൾ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ക്രിസ്തുമസ് ദിനത്തിൽ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദ ഡൽഹി സിബിസിഐ ആസ്ഥാനത്ത് എത്തി. ഡൽഹി രൂപത ബിഷപ്പ് അനിൽ കൂട്ടോയുമായി കൂടിക്കാഴ്ച നടത്തി.

കത്തീഡ്രൽ സന്ദർശിച്ച നദ്ദയെ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി മാത്യു കോയിക്കൻ സ്വീകരിച്ചു. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവയും മലയാളികളായ ബിജെപി നേതാക്കൾ അനിൽ ആന്റണി, ടോം വടക്കൻ എന്നിവരും സിബിസിഐ ആസ്ഥാനത്ത് നദ്ദക്ക് ഒപ്പമുണ്ട്. ആർച്ച് ബിഷപ്പ് അനിൽ കൂട്ടോക്കൊപ്പം നദ്ദ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ എത്തി പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്തു.

റായ്ബറേലി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയ്ക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി. ജാതി സെൻസസ് പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. ജനുവരി ഏഴിന് കോടതി രാഹുൽ ഗാന്ധി ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാതി സെൻസസ് സംബന്ധിച്ച് നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി നോട്ടീസ് അയച്ചത്.

രാജ്യത്ത് ആഭ്യന്തരയുദ്ധം തുടങ്ങാനുള്ള ശ്രമമാണ് രാഹുലിന്റെ പരാമർശത്തിന് പിന്നിലെന്ന് ഹർജിക്കാരനായ പങ്കജ് പതക് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിയമസഭാ-പാർലമെന്റ് സാമാജികർക്കുള്ള കോടതിയാണ് ആദ്യം സമീപിച്ചത്. സമർപ്പിച്ച ഹർജി തളളിയതിനെ തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചതെന്നും ഹർജിക്കാൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സാമ്പത്തികമായ സർവേ നടത്തുമെന്ന് രാഹുൽ ഗാന്ധി പ്രചരണ വേളയിൽ പറഞ്ഞിരുന്നു.

രാജ്യത്തിന്റെ സമ്പത്ത് ആരുടേതാണെന്ന് കണ്ടെത്താനാണ് ഇത്തരത്തിലൊരു സർവേ നടത്തുന്നത്. പിന്നാക്ക ജാതികൾ, പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷങ്ങൾ, മറ്റ് ജാതികൾ എന്നിവയുടെ കൃത്യമായ ജനസംഖ്യയും നിലയും അറിയുന്നതിനായി ഒരു ജാതി സെൻസസ് നടത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

മുംബൈ: രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ദേശീയ പാത ഉദ്ഘാടനം ചെയ്ത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബയോ-ബിറ്റുമെൻ ഉപയോഗിച്ചാണ് ദേശീയപാത നിർമ്മിച്ചിരിക്കുന്നത്. നാഗ്പൂർ ജില്ലയിലെ ദേശീയ പാത 44 ന്റെ നാഗ്പൂർ-മൻസാർ ബൈപാസിന്റെ ഭാഗമാണ് വിളകളുടെ അവശിഷ്ടമായ ലിഗ്‌നിൻ പ്രയോജനപ്പെടുത്തി നിർമിച്ചത്. സ്വകാര്യ ബയോടെക് കമ്പനിയായ പ്രജ് ഇൻഡസ്ട്രീസ്, സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിആർആർഐ) സഹകരണത്തോടെയാണ് ബയോ-ബിറ്റുമെൻ നിർമ്മിച്ചത്.

പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ വിജയം സിആർആർഐ വിലയിരുത്തും. ഗുജറാത്തിലെ ഹലോളിലെ സർവ്വീസ് റോഡിൽ പദ്ധതി വിജയം കണ്ടതോടെയൊണ് ദേശീയപാതയിലേക്കും വ്യാപിപ്പിച്ചത്. നിലവിൽ പെട്രോളിയത്തിൽ നിന്ന് ലഭിക്കുന്ന ബിറ്റുമെനാണ് റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്. എന്നാൽ ബയോ- ബിറ്റുമെൻ ഉൽപ്പാദനത്തിന് ജൈവ അവശിഷ്ടങ്ങളാണ് ഉപയോഗിക്കുന്നത്. ബയോ- ബിറ്റുമെൻ സസ്യ എണ്ണകൾ, വിളകളുടെ അവശിഷ്ടങ്ങൾ, ആൽഗകൾ, ലിഗ്‌നിൻ (മരത്തിന്റെ ഒരു ഘടകം), മൃഗങ്ങളുടെ കാഷ്ഠം തുടങ്ങിയവയിൽ നിന്നെല്ലാം നിർമിക്കാം.

റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നത് 25,000-30,000 കോടി രൂപയുടെ ബിറ്റുമെനാണ്. ഇതിൽ പകുതിയോളം ഇറക്കുമതിയാണ്. ബയോ ബിറ്റുമെനിലേക്ക് തിരിയുന്നതോടെ റോഡ് നിർമാണത്തിനായി ചെലവഴിക്കേണ്ട തുകയിലും ഗണ്യമായ കുറവ് വരും.

ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ. തമിഴ്‌നാട്ടിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ആക്രമിച്ചത്. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രൻ, രാജ്കുമാർ, നാഗലിംഗം തുടങ്ങിയ തൊഴിലാളികൾക്ക് ആക്രമണത്തിൽ പരിക്കേറ്റു.

ഫൈബർ ബോട്ടുകളിലെത്തി കല്ല് കൊണ്ടും മാരകായുധങ്ങൾ കൊണ്ടുമാണ് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ തൊഴിലാളികളെ ആക്രമിച്ചത്. ഇവരെ ആക്രമിച്ചതിന് ശേഷം ഇവരുടെ വലയും ജിപിഎസ് ഉപകരണങ്ങളും കൊള്ളക്കാർ കവർന്നെടുത്തു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ചു. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

തമിഴ്‌നാട് സർക്കാർ ഇടപെട്ട് ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി ഓഫീസിന് സമീപം പരിഭ്രാന്തി സൃഷ്ടിച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തി. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ഓഫീസിന് സമീപമാണ് അവകാശികളില്ലാത്ത ബാഗ് കണ്ടെത്തിയത്.

വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലീസ് പരിശോധനകൾ നടത്തി. മേഖല പൂർണമായും വളഞ്ഞ ശേഷമായിരുന്നു പരിശോധന.

അന്വേഷണത്തിനൊടുവിൽ ബാഗ് ഒരു മാധ്യമ പ്രവർത്തകന്റേതാണെന്ന് പോലീസ് കണ്ടെത്തിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ കൂടുതൽ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിൽ തണുപ്പ് കൂടിയതോടെ വായുമലിനീകരണവും രൂക്ഷമായി. വായുഗുണനിലവാരം അതീവ ഗുരുതര വിഭാഗത്തിലാണുള്ളത്. വായു ഗുണനിലവാര സൂചികയിൽ ഇന്ന് രേഖപ്പെടുത്തിയ ശരാശരി 400 എക്യു ഐയാണ്.

ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഹൈബ്രിഡ് മോഡിലാക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം കൊണ്ടുവന്നു. 8 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

വരും ദിവസങ്ങളിലും ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.