National (Page 40)

ന്യൂഡൽഹി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള അന്യസംസ്ഥാന ബസുകൾ തമിഴ്‌നാട്ടിൽ തടയരുതെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി സ്റ്റേജ് ക്യാരേജ് സർവീസ് നടത്തുന്നുവെന്ന് കണ്ടെത്തിയതോടെ അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബസുകളെ വിലക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിരുന്നു. ഇതോടെ തമിഴ്‌നാട്ടിലേക്ക് സർവീസ് നടത്തുന്ന ബസുകൾ കൂടാതെ ഇതുവഴി മറ്റുസംസ്ഥാനങ്ങളിലേക്ക് കടന്നുപോകുന്ന ബസുകളെയും തടയുകയായിരുന്നു. ഇത്തരത്തിൽ കടന്നുപോകുന്ന ബസുകളെ തടയരുതെന്ന് സുപ്രീം കോടതി തമിഴ്‌നാടിന് നിർദ്ദേശം നൽകി.

തമിഴ്‌നാട് സർക്കാരിന്റെ പുതിയ നടപടി കാരണം കേരളത്തിൽ നിന്ന് കർണാടക, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിലേക്കുള്ള ബസ് സർവീസുകളും തടസപ്പെട്ടിരുന്നു. തുടർന്ന് ഈ ബസുകളുടെ ഉടമകൾ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിൽ നികുതിവെട്ടിപ്പു നടത്തുന്നത് തടയുന്നതിന് വേണ്ടി അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 838 ബസുകൾക്ക് തമിഴ്‌നാട് ട്രാൻസ്പോർട്ട് വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു.

ടൂറിസ്റ്റ് പെർമിറ്റ് നേടുന്ന ബസുകൾക്ക് യാത്രക്കാരുമായി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുന്ന കോൺട്രാക്ട് ക്യാരേജായി പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. എന്നാൽ അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഒട്ടേറെ ബസുകൾ വിവിധയിടങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്റ്റേജ് ക്യാരേജുകളായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തി. ഇതോടെ ഈ ബസുകൾ തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇതിന് സമയവും അനുവദിച്ചു. ഈ സമയപരിധി അവസാനിച്ചതോടെയാണ് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്.

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്കും ഇന്ത്യ മുന്നണിയിലെ അംഗങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചതിനാണ് രാഹുൽ നന്ദി അറിയിച്ചത്.

തന്നിൽ വിശ്വാസമർപ്പിച്ചതിൽ നന്ദിയുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവിയല്ല. അതൊരു വലിയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തെ ദരിദ്രരുടേയും ന്യൂനപക്ഷങ്ങളുടേയും കർഷകരുടേയും ഏറ്റവും വലിയ ആയുധം ഭരണഘടനയാണ്. അതിനെതിരെയുള്ള എല്ലാ ആക്രമണങ്ങളേയും പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

താൻ നിങ്ങളുടേതാണ്. നിങ്ങൾക്ക് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ന്യൂഡൽഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിർള തെരഞ്ഞെടുക്കപ്പെട്ടു. ശബ്ദ വോട്ടോടെയാണ് അദ്ദേഹത്തെ സ്പീക്കറായി തിരഞ്ഞെടുത്തത്. തുടർച്ചയായി രണ്ടാം തവണയാണ് ഓം ബിർള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയാണ് അദ്ദേഹം.

സ്പീക്കറായി തിരഞ്ഞെടുത്തതിന് പിന്നാലെ ഓം ബിർളയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് ഇരിപ്പിടത്തിലേക്ക് ആനയിച്ചു. മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷായിരുന്നു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി. ഓം ബിർളയെ തിരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവതരിപ്പിച്ചത്.

കൊടിക്കുന്നിൽ സുരേഷിനായുള്ള പ്രമേയം പ്രതിപക്ഷവും അവതരിപ്പിച്ചു. എന്നാൽ, ശബ്ദവോട്ടിൽ പ്രധാനമന്ത്രിയുടെ പ്രമേയം അംഗീകരിക്കുകയും പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളുകയും ചെയ്തു. ഓം ബിർളയെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അംഗങ്ങൾ എഴുന്നേറ്റു നിന്ന് അനുമോദിച്ചു. സ്പീക്കറെ അദ്ദേഹത്തിന്റെ ഇരിപ്പടത്തിലേക്ക് ആനയിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പരസ്പരം ഹസ്തദാനം ചെയ്ത്.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഡൽഹി മുഖ്യമന്ത്രി അറസ്റ്റ് ചെയ്തു. ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്.

മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത് സിബിഐയാണ്. പിന്നീടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. കേജ്രിവാൾ ഇപ്പോൾ ജയിലിൽ കഴിയുന്നത് ഇഡി കേസിലാണ്. ബുധനാഴ്ച കേജ്രിവാളിനെ കോടതിയിൽ ഹാജരാക്കും. വിചാരണക്കോടതി നൽകിയ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരായ കേജ്രിവാളിന്റെ അപ്പീൽ നാളെ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

അതേസമയം, നടപടിക്കെതിരെ ആംആദ്മി പാർട്ടി രംഗത്തെത്തി. കേജ്രിവാളിനെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനാണ് ബിജെപി നീക്കമെന്ന് എഎപി കുറ്റപ്പെടുത്തി.

ലഖ്നൗ: പരീക്ഷാ ക്രമക്കേട് നടത്തുന്നവർക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും ചുമത്തുന്ന ഓർഡിനൻസ് കൊണ്ടുവരാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. നിയമസഭാ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയുടെയും ആർ.ഒ.-എ.ആർ.ഒ. പരീക്ഷയുടെയും ചോദ്യപേപ്പറുകൾ ചോർന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി.

പബ്ലിക് സർവീസ് റിക്രൂട്ട്മെന്റ് പരീക്ഷകൾ, പ്രൊമോഷൻ പരീക്ഷകൾ, ബിരുദം, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയുടെ പ്രവേശന പരീക്ഷകൾ എന്നിവയാണ് നിർദിഷ്ട ഓർഡിനൻസിന്റെ പരിധിയിൽ വരുന്നത്. ഉത്തർ പ്രദേശ് പബ്ലിക് എക്സാമിനേഷൻസ് ഓർഡിനൻസ് 2024 എന്ന പേരിലാണ് സർക്കാർ പുതിയ ഓർഡിനൻസ് കൊണ്ടു വരുന്നത്. കൂടാതെ വ്യാജ ചോദ്യപേപ്പർ വിതരണം ചെയ്യുന്നതും വ്യാജ തൊഴിൽ വെബ്സൈറ്റുകൾ സൃഷ്ടിക്കുന്നതും കുറ്റകരമാണ്. രണ്ടുവർഷം മുതൽ ജീവപര്യന്തം തടവും ഒരു കോടിരൂപ വരെ പിഴയുമാണ് കുറ്റക്കാർക്ക് ലഭിക്കുക.

ഓർഡിനൻസ് കൊണ്ടുവരാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് ഇപ്പോൾ നിയമസഭാ സമ്മേളനം നടക്കുന്നില്ലാത്തതിനാലാണ്. നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകൾ രാജ്യമെമ്പാടും വലിയ പ്രതിഷേധത്തിന് വഴിതെളിച്ച സാഹചര്യത്തിലാണ് യു പി സർക്കാരിന്റെ നീക്കം.

പരീക്ഷകൾ മുടങ്ങുന്ന സാഹചര്യം രൂപപ്പെടുന്ന പക്ഷം കാരണക്കാരിൽനിന്ന് നഷ്ടം ഈടാക്കണമെന്ന് ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നു. ഇതിന് പുറമെ ക്രമക്കേട് നടത്തുന്ന കമ്പനികളെയും സേവനദാതാക്കളെയും കരിമ്പട്ടികയിൽപ്പെടുത്തും.

കൊൽക്കത്ത: ബ്രിട്ടാനിയ ഇൻഡസ്ട്രീസ് അവരുടെ കൊൽക്കത്തയിലെ വിഖ്യാത ഫാക്ടറി അടച്ചുപൂട്ടുന്നു. 1947ൽ പ്രവർത്തനമാരംഭിച്ച ആദ്യ ഫാക്ടറിയാണ് അടച്ചു പൂട്ടുന്നത്. മാരി ഗോൾഡ്, ഗുഡ് ഡേ ബിസ്‌ക്കറ്റുകൾ ജനപ്രീയമാക്കിയ കമ്പനിയാണ് ബ്രിട്ടാണിയ. ഫാക്ടറി അടച്ചു പൂട്ടുന്നത് ജീവനക്കാർക്കും ഏറെ വിഷമകരമായിരുന്നു. ജൂൺ 20ന് കമ്പനി മുന്നേട്ട് വച്ച വിഅർഎസ് പദ്ധതി സ്ഥിര ജീവനക്കാരെല്ലാം അംഗീകരിച്ചു. നടപടി കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ഉടമകൾ വ്യക്തമാക്കി.

കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ടറാടതലയിലെ ഫാക്ടറി പൂട്ടുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ടറാടതല ഫാക്ടറി വ്യാപിച്ചുകിടക്കുന്നത് കൊൽക്കത്ത പോർട്ട് ട്രസ്റ്റിൽ നിന്ന് 2048 വരെ പാട്ടത്തിനെടുത്ത 11 ഏക്കർ പാട്ടഭൂമിയിലാണ്. 150 ഓളം ജീവനക്കാരെ ഫാക്ടറി അടച്ചുപൂട്ടുന്നത് ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഫാക്ടറി അടച്ചു പൂട്ടുന്നത് കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കമ്പനി പങ്കാളികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

പ്രവർത്തനം അവസാനിപ്പിക്കുന്നെങ്കിലും 24 വർഷത്തേക്കുകൂടി പാട്ട കരാർ നിലനിൽക്കുന്നുണ്ട്.

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയുടെ പേര് നിർദ്ദേശിച്ച് ബിജെപി. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയാണ് ഓംബിർല. പതിനേഴാം ലോക്‌സഭയിലും ഓം ബിർല സ്പീക്കറായിരുന്നു. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്‌സഭയിലെത്തുന്നത്. ഓം ബിർള സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നതിൽ കോൺഗ്രസ് യോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ മത്സരത്തിന് സാധ്യത നിലനിൽക്കുന്നുണ്ട്. ഓം ബിർളയെ പിന്തുണക്കുന്നതിലുളള എതിർപ്പ് കോൺഗ്രസ് ഇന്ത്യാ സഖ്യ കക്ഷികളെ അറിയിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കണം എന്ന നിർദ്ദേശവും കോൺഗ്രസ് സഖ്യകക്ഷികളോട് മുന്നോട്ടു വെച്ചിട്ടുണ്ട്.

ഇതിനിടെ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്നും പതിപക്ഷത്തോട് ബിജെപി ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം തേടി പ്രതിപക്ഷവുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ചർച്ച നടത്തി. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്ക് മത്സരം ഒഴിവാക്കാനുളള സമവായം തേടിയാണ് പ്രതിപക്ഷ നേതാക്കളെ രാജ്‌നാഥ് സിംഗ് സന്ദർശിച്ചത്.

ഇന്ത്യാ സഖ്യ നേതാക്കളായ മല്ലികാർജ്ജുൻ ഖർഗെ, എംകെ സ്റ്റാലിൻ, അഖിലേഷ് യാദവ്, മമത ബാനർജി എന്നിവരെ രാജ്‌നാഥ് സിംഗ് ബന്ധപ്പെട്ടു.

ന്യൂഡൽഹി: ഉത്തർപ്രദേശിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. പരീക്ഷയെഴുതുന്നതിനു മുൻപേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലമാണ് ഉത്തർ പ്രദേശ് എന്നായിരുന്നു തരൂരിന്റെ പരിഹാസം. നീറ്റ് നെറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടായിരുന്നു തരൂരിന്റെ പരാമർശം. എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഉത്തരക്കടലാസിന്റെ മാതൃക ഉപയോഗിച്ചായിരുന്നു തരൂർ ഈ പരിഹാസം ഉന്നയിച്ചത്.

ഹിന്ദിയിലായിരുന്നു ചോദ്യവും ഉത്തരവും. ചോദ്യം ഇങ്ങനെ: ഉത്തർ പ്രദേശ് എന്നാൽ എന്ത്. ഉത്തരം: പരീക്ഷയ്ക്കു മുൻപേ ഉത്തരങ്ങൾ (ഉത്തർ) അറിയുന്ന സംസ്ഥാനം. അതിശയകരം എന്നർഥം വരുന്ന വാക്കിനൊപ്പം പരീക്ഷാ പേ ചർച്ച എന്ന ഹാഷ്ടാഗും അദ്ദേഹം ചേർത്തിട്ടുണ്ട്. അതേസമയം, തരൂരിന്റെ പോസ്റ്റിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി.

സഹജീവികളായ ഇന്ത്യക്കാരെ അപമാനിക്കുന്ന നാണംകെട്ട രാഷ്ട്രീയ പോസ്റ്റുകളാണ് തരൂരിന്റേതെന്നാണ് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ഇത് കോൺഗ്രസിന്റെ ശൈലിയാണ്. സ്വയം പ്രഖ്യാപിത വിശ്വപൗരനിൽ നിന്നാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നത് ലജ്ജാകരമാണ്. മാസങ്ങൾക്കു മുൻപ് മറ്റൊരു വിശ്വപൗരൻ പിത്രോഡ ഇന്ത്യക്കാരെ ആഫ്രിക്കക്കാരോടും ചൈനാക്കാരോടും പശ്ചിമേഷ്യക്കാരോടും ഉപമിച്ചു. ഇത്തരം മേധാവിത്വ ചിന്തകൾ കോൺഗ്രസുകാരുടെ ഡിഎൻഎയിൽ ഉൾച്ചേർന്നിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂഡൽഹി: നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ (പബ്ലിക് എക്സാമിനേഷൻ ആക്ട് 2024 ) ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. പരീക്ഷാ നടത്തിപ്പിൽ പ്രശ്നങ്ങൾ കണ്ടെത്തിയാൽ ആദ്യം പരാതി നൽകേണ്ടത് പരീക്ഷാ സെന്ററിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനാണെന്നാണ് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോർന്ന സാഹചര്യം രാജ്യത്ത് പരീക്ഷാ നടത്തിപ്പിലെ സുതാര്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

റീജിയണൽ ഓഫീസറുടെ റിപ്പോർട്ടും പരാതിക്കൊപ്പം നൽകണം. പരാതി ലഭിച്ചാൽ ഉടൻ പ്രത്യേക സമിതിയുണ്ടാക്കി അന്വേഷണം നടത്തണം. അന്വേഷണ സമിതിയുടെ അധ്യക്ഷൻ ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാകണം. ഈ സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നുമാണ് ചട്ടം നിഷ്‌കർഷിക്കുന്നത്.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് നിർദ്ദേശിച്ച് സുപ്രീംകോടതി. കെജ്രിവാളിന്റെ ഹർജി ജൂൺ 26 ബുധനാഴ്ച്ച പരിശോധിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. മദ്യനയ കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ഇടക്കാലത്തേക്കു സ്റ്റേ ചെയ്തതിനെതിരെയാണ് അരവിന്ദ് കേജ്രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

ജാമ്യം അനുവദിക്കാത്തത് നീതിനിഷേധമാണെന്നാണ് കേജ്രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. വിചാരണക്കോടതി ജൂൺ 20ന് കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ ഇ ഡി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ മുഴുവൻ രേഖകളും പഠിക്കാനുണ്ടെന്ന് അറിയിച്ച ഹൈക്കോടതി വിധി പറയുന്നത് രണ്ടോ മൂന്നോ ദിവസത്തേക്ക് മാറ്റിയിരുന്നു. അതുവരെയാണ് വിചാരണക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.

മാർച്ച് 21-നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റു ചെയ്തത്. നേരത്തേ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാലജാമ്യം നൽകിയിരുന്നു.