National (Page 38)

ചെന്നൈ: സംസ്ഥാനത്ത് വേരു പടർത്തുന്ന ലഹരിമാഫിയയെ കുറിച്ച് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയിലാണ് വിജയ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ലഹരി മാഫിയയിൽ നിന്ന് അകലം പാലിക്കാനായി താരം കുട്ടികളെ ഉപദേശിച്ചു. സേ നോ ടു ഡ്രഗ്‌സ്, സേ നോ ടു ടെംമ്പററി പ്ലഷേഴ്‌സ് എന്ന് കുട്ടികളെ കൊണ്ട് പ്രതിജ്ഞയും എടുപ്പിച്ചു.

തെറ്റും ശരിയും മനസ്സിലാക്കി വേണം പുതിയ തലമുറ മുന്നോട്ടു പോകാൻ. നിങ്ങൾ ഏതു മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുക. സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കരുതെന്നും വിജയ് ആവശ്യപ്പെട്ടു.

ബെംഗളൂരു: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിതാ വില്യംസിന്റെ മടങ്ങിവരവിനെ കുറിച്ച് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. നിലവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഒൻപത് ബഹിരാകാശ യാത്രികരുണ്ട്. ബഹിരാകാശ നിലയത്തിൽ യാത്രികർക്കു വളരെക്കാലം സുരക്ഷിതമായി തുടരാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സോമനാഥിന്റെ പരാമർശം.

ബോയിങ് സ്റ്റാർലൈനർ എന്ന പുതിയ ക്രൂ മൊഡ്യൂളിനെക്കുറിച്ചും സുരക്ഷിതമായി മടങ്ങിവരാനുള്ള അതിന്റെ കഴിവിനെ കുറിച്ചുമാണ് ചർച്ചകൾ പുരോഗമിക്കുന്നത്. തിരിച്ചു ഭൂമിയിലെത്താനുള്ള മതിയായ കഴിവുകൾ ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിനുണ്ട്. അതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് എസ്. സോമനാഥ് വിശദമാക്കി.

ഒരു പുതിയ ബഹിരാകാശ വാഹനത്തിന്റെ ആദ്യ ഫ്‌ലൈറ്റിൽ തന്നെ യാത്ര ചെയ്യാനുള്ള സുനിതാ വില്യംസിന്റെ ധൈര്യത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സുനിതയുടെ ധീരതയിൽ തങ്ങളെല്ലാം അഭിമാനിക്കുന്നു. ധാരാളം ദൗത്യങ്ങൾ ഇനിയും സുനിതയ്ക്ക് മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി ഡൽഹി ബാർ കൗൺസിൽ. നിയമങ്ങൾ ഭരണഘടനാവിരുദ്ധമെന്നാണ് ബാർ കൗൺസിൽ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി വിധിക്കെതിരായ നിയമങ്ങൾ വരെ നടപ്പാക്കാൻ ഒരുങ്ങുന്നുവെന്നും കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നത് ഇന്ന് അർദ്ധ രാത്രി മുതലാണ്. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം തുടങ്ങിയവയാണ് നടപ്പിലാക്കുന്നത്.

രണ്ടാം മോദി സർ്ക്കാരാണ് ഈ നിയമം പാസാക്കിയത്. സാമൂഹിക കാലത്തെ യാഥാർത്ഥ്യങ്ങളും മാറുന്ന കാലത്തെ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് പുതിയ ക്രിമിനൽ നിയമങ്ങളെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ചെന്നൈ: എന്തിരൻ, 2.0 സിനിമകളിൽ നിന്ന് എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യത്തിന് മറുപടി നൽകി നടൻ കമൽ ഹാസൻ. സിനിമാ എന്നത് സങ്കീർണ്ണമായ ഒരു വ്യവസായമാണ്. തന്റെ പ്രതിഫലം, ഡേറ്റ്, മാർക്കറ്റ് ഉൾപ്പടെ നിരവധി കാര്യങ്ങൾ ഒത്തുവരേണ്ടതുള്ളതിനാൽ ആ സമയം എന്തിരൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കൃത്യമായ സമയത്ത് ശങ്കർ അതൊരു സിനിമയാക്കി, ചിത്രം വലിയ വിജയവുമായി മാറിയെന്ന് കമൽഹാസൻ ചൂണ്ടിക്കാട്ടി.

എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യിൽ പക്ഷിരാജൻ എന്ന വില്ലൻ കഥാപാത്രത്തിലേക്കും കമലിനെ ആദ്യം പരിഗണിച്ചിരുന്നു. ഈ കഥാപാത്രവും കമൽ നിരസിക്കുകയായിരുന്നു. എന്തുകൊണ്ട് നിരസിച്ചു എന്ന ചോദ്യത്തിന് തനിക്ക് കുറച്ച നാൾ കൂടി നായകനായി തുടരണമെന്ന് ശങ്കറിനോട് പറഞ്ഞുവെന്ന് കമൽ അറിയിച്ചു.

തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, പ്രഭാസ്, മൃണാൾ താക്കൂർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സിനിമയിലെ കഥാപാത്രത്തെക്കുറിച്ചുള്ള മൃണാലിന്റെ വാക്കുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കൽക്കിക്കായി അണിയറപ്രവർത്തകർ സമീപിച്ചപ്പോൾ ഒരു നിമിഷം പോലും ആലോചിക്കാതെ യെസ് പറഞ്ഞുവെന്ന് മൃണാൾ പറയുന്നു.

തനിക്ക് ഈ സിനിമയുടെ നിർമ്മാതാക്കളിൽ അത്രത്തോളം വിശ്വാസമുണ്ടായിരുന്നു. സീതാരാമത്തിനായി അവർക്കൊപ്പം വർക്ക് ചെയ്തത് ആ തീരുമാനത്തിൽ സാധീനിച്ചു. ഈ ബ്രഹ്മാണ്ഡ സിനിമയുടെ ഭാഗമാകണമെന്ന് തനിക്ക് തോന്നിയെന്നും താരം വ്യക്തമാക്കി. ഒരു സാമൂഹ്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ 27നാണ് ചിത്രം തിയേറ്ററിലെത്തിയത്. ദുൽഖർ സൽമാൻ, എസ് എസ് രാജമൗലി, വിജയ് ദേവരകൊണ്ട, രാം ഗോപാൽ വർമ്മ തുടങ്ങിയവരും സിനിമയിൽ കാമിയോ വേഷങ്ങളിലെത്തിയിരുന്നു.

കാശി, കോംപ്ലക്‌സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിക്കുന്നത്.

ന്യൂഡൽഹി: പാലക്കാട്ടെ അട്ടപ്പാടിയിലെ കാർത്തുമ്പി കുട നിർമാണ യൂണിറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ സംപ്രേഷണ പരിപാടിയായ മൻ കി ബാത്തിന്റെ 111-ാം എപ്പിസോഡിലാണ് പ്രധാനമന്ത്രി കാർത്തുമ്പി കുട നിർമ്മാണ യൂണിറ്റിനെ കുറിച്ച് സംസാരിച്ചത്. ഇന്ന്, കാർത്തുമ്പി കുടകൾ കേരളത്തിലെ ചെറിയൊരു ഗ്രാമത്തിൽ നിന്ന് ബഹുരാഷ്ട്ര കമ്പനികളിലേക്കുള്ള യാത്ര പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വോക്കൽ ഫോർ ലോക്കലിന് ഇതിനേക്കാൾ മികച്ച ഉദാഹരണമുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ എത്തിക്കൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് നമ്മളെല്ലാവരും വീട്ടിൽ കുട അന്വേഷിക്കാൻ ആരംഭിച്ചിട്ടുണ്ടാകും. ഇന്നത്തെ മൻ കി ബാത്തിൽ തനിക്ക് നിങ്ങളോട് ഒരു പ്രത്യേക കുടയെ കുറിച്ചാണ് പറയാനുള്ളത്. കേരളത്തിലാണ് ഈ കുടകൾ നിർമിക്കുന്നത്. കേരളത്തിന്റെ സംസ്‌കാരത്തിൽ കുടകൾക്ക് പ്രാധാന്യമുണ്ട്. കേരളത്തിന്റെ പാരമ്പര്യത്തിലേയും ആചാരങ്ങളിലേയും അവിഭാജ്യഘടകമാണ് കുടകൾ. എന്നാൽ ഞാനിവിടെ സംസാരിക്കുന്നത് കാർത്തുമ്പി കുടകളെക്കുറിച്ചാണ്. കേരളത്തിലെ അട്ടപ്പാടിയിലാണ് ഈ കുടകൾ നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ വർണശബളമായ കുടകൾ കാണാൻ നയന മനോഹരമാണ്. ഈ കുടകളുടെ പ്രത്യേകത എന്താണെന്നാൽ, ഇത് കേരളത്തിലെ ആദിവാസി സഹോദരിമാരാണ് നിർമിക്കുന്നത്. ഇന്ന് രാജ്യത്ത് കുടകൾക്കായുള്ള ആവശ്യം വർദ്ധിക്കുകയാണ്. കാർത്തുമ്പി കുടകൾ രാജ്യത്തുടനീളം ഓൺലൈനായും വാങ്ങാൻ കഴിയുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

വട്ടലക്കി കാർഷിക സഹകരണ സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് കുടകൾ നിർമിക്കുന്നത്. ഈ സൊസൈറ്റിയെ നയിക്കുന്നത് നമ്മുടെ സ്ത്രീശക്തിയാണ്. വനിതകളുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭത്തിന്റെ ഉത്കൃഷ്ടമായ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സൊസൈറ്റി ഒരു ബാംബൂ ഹാൻഡിക്രാഫ്റ്റ് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. ചില്ലറ വിൽപ്പനശാലയും പരമ്പരാഗത ലഘുഭക്ഷണശാലയും തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. കുടകളും മറ്റ് ഉത്പന്നങ്ങളും വിൽക്കുക എന്നത് മാത്രമല്ല അവരുടെ ലക്ഷ്യം. അതിനൊപ്പം അവർ തങ്ങളുടെ പാരമ്പര്യത്തേയും സംസ്‌കാരത്തേയും ലോകത്തിന് പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൊൽക്കത്ത: കോടതിയെ നീതിയുടെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവമായും താരതമ്യം ചെയ്യുന്നതിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഇത്തരത്തിൽ താരതമ്യം ചെയ്യുന്നത് അപകടമെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിമാർ സ്വയം അങ്ങനെ കാണുന്നത് അതിലേറെ അപകടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊൽക്കത്തയിലെ നാഷണൽ ജുഡീഷ്യൽ അക്കാദമി സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

സാധാരണ ജഡ്ജിമാരെ ലോർഡ്ഷിപ്പ് എന്നും ലേഡിഷിപ്പ് എന്നും അഭിസംബോധന ചെയ്യാറുണ്ട്. ജനങ്ങളെ സേവിക്കുന്നവർ എന്ന നിലയിൽ ജഡ്ജിമാരുടെ റോൾ മാറ്റാൻ താൻ ആഗ്രഹിക്കുന്ന. മറ്റുള്ളവരെ സേവിക്കാനുള്ളവരെന്ന് സ്വയം കണക്കാക്കുമ്പോൾ നിങ്ങളിൽ അനുകമ്പ, സഹാനുഭൂതി എന്നിവ നിറയും. ക്രിമിനൽ കേസിൽ ആരെയെങ്കിലും ശിക്ഷിക്കുമ്പോൾ പോലും ജഡ്ജിമാർ അനുകമ്പയോടെയാണ് അത് ചെയ്യുന്നത്. കാരണം എല്ലാത്തിനുമൊടുവിൽ ഒരു മനുഷ്യനാണ് ശിക്ഷിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വൈവിധ്യം, ഉൾക്കൊള്ളൽ, സഹിഷ്ണുത തുടങ്ങി ഭരണഘടനാ ധാർമികതയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഭരണഘടനാപരമായ ധാർമ്മികത സുപ്രിം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിമാർക്ക് മാത്രമല്ല, ജില്ലാ ജുഡീഷ്യറിക്കും പ്രധാനമാണ്. കാരണം സാധാരണ പൗരന്മാരുടെ ഇടപെടൽ ആദ്യം ആരംഭിക്കുന്നത് ജില്ലാ ജുഡീഷ്യറിയിൽ നിന്നാണെന്നും ഡി വൈ ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി. ദേശീയ കൺവീനറുമായ കെജ്രിവാളിനെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസിലാണ് കോടതിയുടെ നടപടി.

ജൂലൈ 12 വരെ കെജ്രിവാൾ തിഹാർ ജയിലിൽ കഴിയണം. കേസുമായി കെജ്രിവാൾ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മതിയായ ഉത്തരങ്ങൾ അല്ല നൽകുന്നതെന്നുമാണ് സിബിഐ റിമാൻഡ് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് നാല് കുറ്റപത്രങ്ങളാണ് സിബിഐ ഹാജരാക്കിയത്.

മനീഷ് സിസോദിയ, ബി.ആർ.എസ്. നേതാവ് കെ കവിത തുടങ്ങിയവർ ഉൾപ്പെടെ 17 പ്രതികൾ കുറ്റപത്രത്തിലുണ്ട്.

ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ദേശീയതലത്തിൽ ഈ സംവിധാനം അവസാനിപ്പിക്കണമെന്നാണ് സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നീറ്റ് പരീക്ഷയെ എതിർത്തുകൊണ്ട് തമിഴ്നാട് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിൻ പ്രധാനമന്ത്രിയ്ക്ക് കത്ത് നൽകിയിരിക്കുന്നത്.

പ്രത്യേക പരീക്ഷ നടത്താതെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പ്ലസ്ടു മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ നൽകണമെന്നും പ്രവേശന പരീക്ഷകൾ വിദ്യാർഥികളിൽ അനാവശ്യ സമ്മർദം സൃഷ്ടിക്കുകയാണെന്നും കത്തിൽ പറയുന്നു. തമിഴ്‌നാടിനെ നീറ്റിൽ നിന്ന് ഒഴിവാക്കണം. മെഡിക്കൽ പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം ഞങ്ങൾ നിയമസഭയിൽ ഐക്യകണ്‌ഠേന പാസാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു സ്ഥിരീകരണം ലഭിച്ചിട്ടില്ല. അടുത്തിടെ നീറ്റ് പരീക്ഷക്കിടെ നടന്ന ക്രമക്കേടുകൾ തമിഴ്‌നാട് സർക്കാറിന്റെ എതിർപ്പിനെ സാധൂകരിക്കുന്നതാണ്. നിലവിലെ പ്രവേശന പ്രക്രിയ അവസാനിപ്പിക്കണമെന്ന് മറ്റു പല സംസ്ഥാനങ്ങളും ഇതിനോടകം ആവശ്യപ്പെടുന്നു. ഈ കാര്യങ്ങളെല്ലാം പരിഗണിച്ച് തമിഴ്നാടിനെ നീറ്റിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ബില്ലിന് കേന്ദ്രസർക്കാർ അനുമതി നൽകണമെന്നും കത്തിൽ വിശദീകരിക്കുന്നു.

അതേസമയം, നീറ്റ് വിഷയത്തിൽ തമിഴ്‌നാടിനെ പിന്തുണയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സ്റ്റാലിൻ കത്തയച്ചു. എൻടിഎ നടത്തിയ പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ രാജ്യത്തെ മെഡിക്കൽ കോഴ്സുകൾക്കായി തയ്യാറെടുക്കുന്ന പലരുടെയും സ്വപ്നങ്ങളെയാണ് തകർത്തത്. അതുകൊണ്ട് തമിഴ്നാടിന്റെ ഈ ആശങ്കയും ആവശ്യവും പാർലമെന്റിൽ അറിയിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു, കൂടാതെ രാജ്യത്തെ യുവാക്കളുടെ താൽപ്പര്യം കണക്കിലെടുത്ത് അതത് സംസ്ഥാന നിയമസഭകളിൽ സമാനമായ പ്രമേയങ്ങൾ പാസാക്കാൻ ഇൻഡി സഖ്യത്തിലുള്ള സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുകയും ചെയ്യുന്നുവെന്ന് സ്റ്റാലിൻ അറിയിച്ചു.

ന്യൂഡൽഹി: ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയം ഇന്ത്യയ്ക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കുറിച്ച് അഭിമാനം എന്നും മോദി കൂട്ടിച്ചേർത്തു. ടൂർണമെന്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയ ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സൂര്യകുമാർ യാദവിന്റെ ക്യാച്ചിനെയും രോഹിത് ശർമയുടെ നായക മികവിനെയും രാഹുൽ ദ്രാവിഡിന്റെ പരിശീലക മികവിനെയും രാഹുൽ ഗാന്ധി അഭിനന്ദിക്കുകയും ചെയ്തു.

രാജ്യത്തിന് എന്തെന്നില്ലാത്ത ആനന്ദവും അഭിമാനവും പകരുന്ന ഈ വിജയം കായികമേഖലയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഇന്ത്യ രണ്ടാമത്തെ പുരുഷ ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുന്നു. ടൂർണമെന്റിൽ ഉടനീളം പുലർത്തിയ ആത്മവിശ്വാസവും മികവും കടുത്ത മത്സരം നേരിട്ട ഫൈനലിലും കൈവിടാതെ വിജയം കരസ്ഥാമാക്കാൻ ടീം ഇന്ത്യയ്ക്ക് സാധിച്ചു. ഈ സന്തോഷത്തിൽ ഹൃദയപൂർവ്വം പങ്കു ചേരുന്നു. ടീം ഇന്ത്യയ്ക്ക് ഹാർദ്ദമായ അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

17 വർഷങ്ങൾക്ക് ശേഷമാണ് ടി 20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്.