National (Page 35)

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നടത്തി ധനമന്ത്രി നിർമ്മലാ സീതാരാമൻ. കാർഷിക മേഖലയ്ക്കായി 1.52 ലക്ഷം കോടിയുടെ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. തൊഴിൽ, നൈപുണ്യ വികസനം, MSME, മധ്യവർഗ ജനത എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബജറ്റ് ആണിതെന്ന് ധനമന്ത്രി പറഞ്ഞു.

നഗരങ്ങളിൽ 1 കോടി ഭവനങ്ങൾ നിർമ്മിക്കും. പാർപ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുകയെന്ന് നിർമ്മലാ സീതാരാമൻ അറിയിച്ചു. രാജ്യത്ത് കൂടുതൽ വ്യവസായ പാർക്കുകൾ. 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും. മുദ്ര വായ്പയുടെ പരിധി പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം. എംഎസ്എംഇകൾക്ക് പ്രത്യേക പരിഗണന നൽകും. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരിൽ ആയിരം കോടി വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. 5 ലക്ഷം ആദിവാസികൾക്ക് പ്രയോജനം ലഭിക്കും. കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ യഥാർത്ഥ്യമാക്കും. രാജ്യത്ത് കൂടുതൽ ക്രഷകുൾ ആരംഭിക്കും. മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ നടത്തും. ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പലിശ രഹിത ഇ- വൗച്ചറുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത 2 വർഷത്തിൽ രാജ്യത്തെ 1 കോടി കർഷകരെ പ്രകൃതി സൗഹൃദ കൃഷിയിലേക്ക് ആനയിക്കും. സർട്ടിഫിക്കേഷനും ബ്രാൻഡിങ്ങും ഉറപ്പാക്കും. 2 ലക്ഷം കോടി രൂപ ചെലവിൽ 4.1 കോടി യുവാക്കൾക്ക് 5 വർഷ കാലയളവിൽ തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവ സുഗമമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കും. തൊഴിൽ മേഖലയ്ക്കായി മൂന്ന് സുപ്രധാന പദ്ധതികൾ. തൊഴിലിൽ പ്രവേശിക്കുന്നവർക്കും തൊഴിൽ ദാതാക്കൾക്കും ഗുണം ചെയ്യുന്നവിധം EPFO യുമായി ബന്ധപ്പെടുത്തി നേരിട്ടുള്ള ധനസഹായം നൽകുമെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ബജറ്റായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമൃതകാലത്തെ സുപ്രധാന ബജറ്റായിരിക്കുമിതെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാൻ എല്ലാ ജനപ്രതിനിധികളും സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റ് സമ്മേളനം സർഗാത്മകമായിരിക്കും. ജനങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തികരണത്തിന് ഒന്നിച്ച് നീങ്ങണം. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് നാളെയാണ് അവതരിപ്പിക്കുക. മൂന്നാമത് അധികാരത്തിലെത്താനും ബജറ്റ് അവതരിപ്പിക്കാനുമുള്ള ഭാഗം ലഭിച്ചുവെന്നും ജനകീയ ബജറ്റായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2047 ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റ്. വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണം. പഴയകാല വൈരാഗ്യങ്ങൾ മറക്കണം. രാജ്യത്തിന്റെ വികസനം കൂട്ടുത്തരവാദിത്തമാണ്. ചില കക്ഷികൾ പ്രതിലോമരാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ബെംഗളൂരു: പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഇടയിൽ ഉഭയ സമ്മതപ്രകാരം സംഭവിക്കുന്ന ലൈംഗിക ബന്ധം അവർക്കിടയിലെ പ്രണയം നഷ്ടമായതിന് പിന്നാലെ ബലാത്സംഗം ആകില്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബലാത്സംഗ പരാതി തള്ളണമെന്ന ആവശ്യവുമായി എത്തിയ യുവാവിന്റെ പരാതി കോടതി അംഗീകരിക്കുകയും ചെയ്തു. ആറ് വർഷം നീണ്ട ബന്ധത്തിനൊടുവിലാണ് യുവതി യുവാവിനെതിരെ ബലാത്സംഗ പരാതി നൽകിയത്.

വഞ്ചന, ബലാത്സംഗം തുടങ്ങിയ വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരുന്നത്. 2018ൽ ഇരുവരും പ്രണയബന്ധത്തിൽ നിന്നും അകന്നു. 2018 ജൂലൈ 3നാണ് യുവതി യുവാവിനെതിരെ ബലാത്സംഗ പരാതി നൽകുകയും ചെയ്തു. തനിക്ക് നേരിട്ട അപമാനത്തിനും പീഡനത്തിനും 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കേസ് നൽകിയത്. ഇതോടെ യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു.

വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി ആരോപിക്കുന്നു. എന്നാൽ, ഇത്തരം സംഭവങ്ങളിൽ ഐപിസി 375 ന് കീഴിലുള്ള വിചാരണ അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. നിയമത്തിന്റെ ദുരുപയോഗമായാണ് കോടതി യുവതിയുടെ പരാതിയെ നിരീക്ഷിച്ചത്.

ന്യൂഡൽഹി: ജലാശയങ്ങൾ സംരക്ഷിക്കേണ്ടത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമെന്ന് ഓർമ്മിപ്പിച്ച് സുപ്രീംകോടതി. അനധികൃതമായി മൂടിയ ജലാശയങ്ങൾ വീണ്ടെടുക്കാനും സംസ്ഥാനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം സംസ്ഥാനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തണം. ഉത്തർപ്രദേശ് നഗിനയിൽ ജലാശയങ്ങൾ നിയമവിരുദ്ധമായി മണ്ണിട്ടും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും മൂടിയെന്ന പരാതികൾ അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ സമിതിയും സുപ്രീം കോടതി രൂപീകരിച്ചു.

ഗാന്ധിനഗർ: ചാന്ദിപുര വൈറസ് വ്യാപനത്തെ തുടർന്ന് ഗുജറാത്തിൽ മരണം 20 ആയി. ഇതിൽ 5 പേർ ഇന്നലെ മാത്രമാണ് മരിച്ചത്. നിലവിൽ 37 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. വൈറസ് പടർത്തുന്ന ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.

രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരും, പനിയുള്ളവരും എത്രയും പെട്ടന്ന് ചികിത്സ നേടണമെന്നാണ് നിർദേശം. കൂടുതൽ പേരിൽ രോഗബാധയുണ്ടാകുന്നത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്നുണ്ടെങ്കിലും നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചത്.

ന്യൂഡൽഹി: വലിയ തോതിൽ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാൽ മാത്രമേ മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷയിൽ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂവെന്ന് സുപ്രീംകോടതി. പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ചും, പുനഃപരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചും എത്തിയ ഹർജികളാണ് കോടതി പരിഗണിച്ചത്.

ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള 40 ഹർജികളാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ചോർച്ച മുഴുവൻ പരീക്ഷയെയും റദ്ദാക്കുന്ന തരത്തിൽ ബാധിച്ചെന്ന് വ്യക്തമാവണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നരേന്ദ്ര ഹൂഡയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ച സംഘടിതമായി നടത്തിയതെന്ന് ബോധ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ വിദ്യാർത്ഥികളെയും ബാധിച്ചുവെന്ന് വ്യക്തമായാൽ മാത്രമേ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂ. പ്രാദേശികമായി ചില പ്രശ്നങ്ങൾ ഉണ്ടായതിന്റെ പേരിൽ പുനഃപരീക്ഷ നടത്തണമെന്ന് ഉത്തരവിടാനാകില്ല. നീറ്റ് പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളെയും ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പും ബാധിച്ചുവെന്ന് സ്ഥാപിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ പുനഃപരീക്ഷ നടത്തണമെന്ന തീരുമാനത്തിൽ എത്താൻ സാധിക്കൂവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

രാജ്യത്താകമാനമുള്ള സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ സീറ്റുകളെക്കുറിച്ചും നരേന്ദ്ര ഹൂഡയോട് ചന്ദ്രചൂഢ് ആരാഞ്ഞു. 1,08,000 വിദ്യാർത്ഥികളാണ് ഉള്ളതെന്നും പുനഃപരീക്ഷ നടത്തുകയാണെങ്കിൽ നേരത്തെ പരീക്ഷയെഴുതിയ 23 ലക്ഷം പേരുണ്ടാകില്ല, മറിച്ച് 1.8 ലക്ഷം വിദ്യാർത്ഥികൾ മാത്രമായിരിക്കുമെന്ന് മുതിർന്ന അഭിഭാഷകൻ മറുപടിയായി അറിയിച്ചു.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് എല്ലാക്കാലത്തും പിന്നാക്ക വിഭാഗങ്ങൾക്ക് എതിരായാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് കോൺഗ്രസുകാർ ഒബിസിക്കാരെ കുറിച്ച് ഓർക്കാറുള്ളത്. ഹരിയാനയിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെല്ലാം ഒബിസി സംവരണത്തെ എതിർത്തവരാണ്. ഒബിസി സംവരണം പുനഃപരിശോധിക്കാൻ കമ്മീഷൻ രൂപീകരിച്ചെങ്കിലും കോൺഗ്രസ് അതിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ തയ്യാറായില്ല. 1980കളിൽ ഇന്ദിരാഗാന്ധി മണ്ഡൽ കമ്മീഷനെ മാറ്റിവച്ചു. 1990കളിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒബിസികൾക്കുള്ള സംവരണത്തെ എതിർത്ത് സംസാരിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സൈനിക് സ്‌കൂളുകൾ, നീറ്റ് പരീക്ഷ എന്നിവയിലെല്ലാം ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം നൽകാൻ മുൻകയ്യെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പിന്നാക്ക-ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബിജെപി ഒബിസി കമ്മീഷനെ അംഗീകരിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് ഭരണഘടനാപരമായ സംവരണം അനുവദിക്കുകയും ചെയ്തു. അഴിമതി മാത്രമാണ് കോൺഗ്രസ് ഹരിയാനയക്കുള്ള സംഭാവനയായി നൽകിയിട്ടുള്ളത്. നയാബ് സിംഗ് സൈനി പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാളാണ്. അദ്ദേഹം സാധാരണക്കാർക്ക് വേണ്ടിയും സംസ്ഥാനത്തിന്റെ ക്ഷേമത്തിന് വേണ്ടിയുമാണ് പ്രവർത്തിച്ചിട്ടുള്ളത്. ജനങ്ങൾ ഇന്ന് ബിജെപിയിൽ അടിയുറച്ച് വിശ്വസിക്കുന്നുണ്ട്. വികസനം എന്ന ലക്ഷ്യം വച്ചാണ് നമ്മൾ മുന്നോട്ട് പോകുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

രാമനാഥപുരം: രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലത്തിന്റെ നിർമ്മാണം രണ്ടു മാസത്തിനകം പൂർത്തിയാകുമെന്ന് ഇന്ത്യൻ റെയിൽവേ. ഉടൻ തന്നെ ട്രയൽ റൺ നടത്തുമെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. റെയിൽവെയുടെ ബോർഡ് അംഗം അനിൽകുമാർ ഖണ്ഡേൽവാളിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നിർമ്മാണ പ്രവർത്തനത്തിലിരിക്കുന്ന മേൽപ്പാലം സന്ദർശിച്ചു. പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തിയായെന്നും അധികൃതർ പറഞ്ഞു.

പുതിയ പാമ്പൻ പാലത്തിന്റെ നിർമ്മാണത്തിന് 2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിട്ടത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി മൂലമാണ് പാലത്തിന്റ നിർമ്മാണം നീണ്ടുപോയത്. കപ്പലുകളും ബോട്ടുകളും പോകുമ്പോൾ പാലത്തിന്റെ നടുഭാഗം ഉയരുന്ന തരത്തിലാണ് നിർമ്മാണം. ട്രെയിൻ പോകേണ്ട സമയങ്ങളിൽ പാലം പൂർവ്വസ്ഥിതിയിലായിട്ടുണ്ടാകും.

റെയിൽവേയാണ് ഈ വെർട്ടിക്കൽ ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പുള്ളതാണ് പഴയ പാലം. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് 2022 ഡിസംബർ 23 മുതൽ പാലം അടച്ചിട്ടിരിക്കുകയാണ്.

വിയന്ന: നിഷ്‌കളങ്കരായ ജനതയെ കൊന്നൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ ഏതുകോണിൽ നടന്നാലും അത്തരമൊരു രക്തച്ചൊരിച്ചിൽ തെറ്റുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭാഷണത്തിനും നയതന്ത്രത്തിനും ഊന്നൽ നൽകുന്നവരാണ് ഇന്ത്യയും ഓസ്ട്രിയയും. അതിനാവശ്യമായ പിന്തുണ നൽകാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമ്മറുടെ നേതൃത്വത്തിലുള്ള പ്രതിനിധി-തല സംഘവുമായി നടത്തിയ ചർച്ചയ്ക്ക് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിയന്നയിലെ ഫെഡറൽ ചാൻസലറിയിൽ വച്ചായിരുന്നു ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയത്.

അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി റഷ്യ സന്ദർശിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

ന്യൂഡൽഹി: വിവാഹ മോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. ക്രിമിനൽ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം ഭർത്താവിൽ നിന്ന് വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം തേടാമെന്ന് കോടതി ഉത്തരവിട്ടു.

മുൻ ഭാര്യക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതിയുടെ നിർദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി. മുസ്ലീം സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കും നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്ന് ബെഞ്ച് അറിയിച്ചു. വിവാഹിതരായ സ്ത്രീകളുടെ അവകാശങ്ങൾ ഭർത്താക്കൻന്മാർ തിരിച്ചറിയണം. ഗൃഹനാഥയായ ഭാര്യമാർ പലപ്പോഴും ഭർത്താക്കന്മാരെ ആശ്രയിക്കേണ്ടതായി വരുന്നു. ഈ വസ്തുതയും ഒരു വീട്ടമ്മയുടെ പങ്കും, ത്യാഗവും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭാര്യയെ പരിപാലിക്കുക എന്നത് ജീവകാരുണ്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്നും കോടതി കൂട്ടിച്ചേർത്തു.