National (Page 28)

ന്യൂഡൽഹി: കെനിയയിൽ നിന്നും കൂടുതൽ ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കാനൊരുങ്ങുന്നു. ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളുടെ സംരക്ഷണത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് കെനിയയിൽ നിന്നും എത്തിക്കുന്നത്.

ഇതിന്റെ ഭാഗമായി കെനിയയുമായി പുതിയ ധാരണാപത്രം (എംഒയു) ഒപ്പിടാൻ ഇന്ത്യ തീരുമാനിച്ചു. ധാരണാപത്രത്തിന്റെ കരട് പരിശോധനയ്ക്കായി വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമ, ഉടമ്പടി വിഭാഗത്തിന് അയച്ചിട്ടുണ്ട്.

നേരത്തെ, കെനിയൻ പ്രതിനിധികൾ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്ക് സന്ദർശിക്കുകയും വെറ്ററിനറി, കൺസർവേഷൻ ക്രമീകരണങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുകൊണ്ടുവന്ന ചീറ്റകൾക്ക് കാലാവസ്ഥാ മാറ്റം അതിജീവിക്കാനായില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാലാണ് ഇത്തവണ കെനിയയിൽ നിന്നും ചീറ്റകളെ എത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് ദില്ലി ബാബു അന്തരിച്ചു. 50 വയസായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേയാണ് അന്ത്യം. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു വിയോഗം.

ആക്‌സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചയാളായിരുന്നു ദില്ലി ബാബു. 2015-ൽ ഉറുമീൻ എന്ന ചിത്രമാണ് അദ്ദേഹം നിർമിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള കടന്നുവരവ്. മരഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, ഓ മൈ കടവുളേ, ബാച്ച്‌ലർ, മിറൽ, കൾവൻ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്.

ശ്രീനഗർ: ചരിത്രപരമായ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിൽ നടക്കാൻ പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് പതാകകളുടെ തണലിൽ നിന്നുമാറി ഒറ്റ പതാകയുടെ കീഴിൽ കശ്മീരിലെ വോട്ടർമാർ ആദ്യമായി വോട്ട് ചെയ്യാൻ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തവണ കശ്മീരിലെ വോട്ടർമാർ സമ്മതിദാനം വിനിയോഗിക്കുന്നത് രണ്ട് പതാകകളുടെ തണലിലല്ല, ത്രിവർണ്ണ പതാകയ്ക്ക് കീഴിലാണ്. അവിടെ രണ്ട് പ്രധാനമന്ത്രിമാരുണ്ടാകില്ല, ഒറ്റ പ്രധാനസേവകൻ മാത്രം. രാജ്യം മുഴുവനും ചേർന്ന് തിരഞ്ഞെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിൽ ബിജെപി പോരാടുകയും വിജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

മേഖലയിലെ ദളിതരുടെയോ മറ്റ് സമുദായങ്ങളുടെയോ സംവരണത്തിൽ സ്പർശിക്കാൻ പോലും കോൺഗ്രസിനെയോ മറ്റ് പാർട്ടിക്കാരെയോ അനുവദിക്കുകയില്ല. ഒരു കാര്യം അറിഞ്ഞുവച്ചോളൂ, നിങ്ങളെത്ര പരിശ്രമിച്ചാലും കാര്യമുണ്ടാകില്ല, പഹാദിയുടേയോ പകർവാളിന്റെയോ ദളിതിന്റെയോ സംവരണത്തിൽ തൊടാൻ നിങ്ങളെ അനുവദിക്കില്ലെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

ശ്രീനഗർ: ജമ്മു കശ്മീരിനെ ഇന്ത്യയുമായി ഏകീകരിപ്പിക്കാനുള്ള പരിശ്രമമാണ് എക്കാലത്തും ബിജെപി നടത്തിയിട്ടുള്ളതെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മേഖലയിൽ വികസനവും സുരക്ഷയും സാമ്പത്തിക വളർച്ചയും ത്വരിതപ്പെടുത്താനുള്ള ബിജെപിയുടെ പദ്ധതികൾ ഉൾപ്പെടുത്തിയതാണ് പ്രകടന പത്രിക. തീവ്രവാദത്തിന്റെ കേന്ദ്രമെന്നത് മാറ്റി കശ്മീരിനെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നത് ഉൾപ്പെടെ നിരവധി കാര്യങ്ങൾ പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജമ്മു കശ്മീർ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും. പിഎം കിസാൻ സമ്മാൻ നിധിയിൽ കർഷകർക്ക് 10,000 രൂപയുടെ സാമ്പത്തിക സഹായം കാർഷിക പ്രവർത്തനങ്ങൾക്കുള്ള വൈദ്യുതി നിരക്കിൽ 50 ശതമാനം ഇളവ്, യുവാക്കൾക്കായി അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ, നീതിപൂർവകമായ നിയമന സംവിധാനം തുടങ്ങിയ വാഗ്ദാനങ്ങളും പത്രിക മുന്നോട്ടുവെയ്ക്കുന്നുണ്ട്.

ഓരോ വിദ്യാർത്ഥിക്കും ‘പ്രഗതി ശിക്ഷാ യോജന’ പ്രകാരം 3000 രൂപയുടെ യാത്രാ ആനുകൂല്യം നൽകും. മെഡിക്കൽ കോളേജുകളിൽ ആയിരം പുതിയ സീറ്റുകൾ, ‘മാ സമ്മാൻ യോജന’ പദ്ധതി പ്രകാരം എല്ലാ വീടുകളിലെയും മുതിർന്ന സ്ത്രീയ്ക്ക് വർഷം 18,000 രൂപയുടെ സഹായം, ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കൾക്ക് എല്ലാ വർഷവും രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, ഭൂരഹിതർക്ക് അടൽ ഭവന പദ്ധതി പ്രകാരം വീടുവെയ്ക്കാൻ ഭൂമി സൗജന്യമായി നൽകും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.

ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേരയോടൊപ്പമാണ് ഇരുവരും എത്തിയത്. ഹരിയാനയിലെ കോൺഗ്രസ് നേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ഹരിയാനയുടെ മക്കൾ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമാണെന്ന് ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേര അറിയിച്ചു. ഒളിംപിക്‌സ് ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയിൽവെയിലെ ജോലി രാജിവെച്ചശേഷമാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കുമെന്നാണ് വിവരം.

ഒളിംപിക്‌സിൽ പങ്കെടുത്ത് തിരിച്ചെത്തിയശേഷം വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ന്യൂഡൽഹി: അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്ലാണിത്. അനുമതിയമില്ലാതെ കോടതി നടപടികളടക്കം റിപ്പോർട്ട് ചെയ്താൽ അഞ്ച് വർഷം വരെ തടവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ബംഗാൾ നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ് നിയമസഭയിൽ അപരാജിത വുമൺ ആൻഡ് ചൈൽഡ് വെസ്റ്റ് ബെംഗാൾ ക്രിമിനൽ ലോ അമൻഡ്‌മെൻറ് ബിൽ 2024 അവതരിപ്പിച്ചത്.

അതിക്രമത്തിനിരയാകുന്നവർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. കുറഞ്ഞത് 20 വർഷം തടവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇരയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കും 3 മുതൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നതാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോർട്ട് ചെയതാലും 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ശിക്ഷ നടപ്പാക്കാനും ബില്ലിൽ നിർദ്ദേശിക്കുന്നു. ബിൽ സഭ പാസാക്കി ഉടൻ ഗവർണർക്ക് അയക്കും. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരിക്കുന്നത്.

ഹൈദരാബാദ്: ഹേമ കമ്മിറ്റിയെ അഭിനന്ദിച്ച് നടി സാമന്ത റൂത്ത് പ്രഭു. ടോളിവുഡ് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിട്ട അതിക്രമങ്ങൾ വെളിപ്പെടുത്തണമെന്നും തെലങ്കാനയിലെ ഡബ്ല്യുസിസിയെ പ്രതിനിധീകരിച്ച് സമാന്ത പറഞ്ഞു. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾ തുറന്നുക്കാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ പ്രയത്നിച്ച സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് സാമന്ത അറിയിച്ചു.

തെലുങ്ക് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനായി 2019ൽ വോയിസ് ഓഫ് വുമൻ എന്ന പേരിൽ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. എന്നാൽ സ്ത്രീകളുടെ പ്രശ്നങ്ങൾ കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ട്. ഹേമ കമ്മിറ്റിക്ക് സമാനമായ കമ്മിറ്റികൾ മറ്റ് സിനിമാ മേഖലയിലും ആരംഭിക്കണമെന്നും സാമന്ത കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എന്നാൽ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ പല സംസ്ഥാനങ്ങളും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അടുത്തിടെ കൊൽക്കത്തയിൽ നിന്നും വളരെ ദാരുണമായ സംഭവമാണ് നാം കേട്ടത്. വനിതാ ഡോക്ടറുടെ കൊലപാതകം മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. പ്രതികളെ പിടികൂടുന്നതിൽ മമത സർക്കാരിന് വീഴച സംഭവിച്ചുവെന്നത് രാജ്യത്തിനാകെ അപമാനകരമാണ്. പീഡനം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇത്തരം നിയമങ്ങൾ സംസ്ഥാനങ്ങൾ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിരവധി നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്. ഇസ്ലാം മതവിഭാഗത്തിലെ സ്ത്രീകൾ നേരിട്ടിരുന്ന വലിയൊരു പ്രശ്നമായിരുന്നു മുത്തലാഖ്. ഈ നിയമത്തിന് കേന്ദ്രസർക്കാർ അന്ത്യം കുറിച്ചു. മുത്തലാഖ് ചൊല്ലി സ്ത്രീകളെ ഉപേക്ഷിക്കുന്ന ഏതൊരാൾക്കെതിരെയും ഇന്ന് കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മലയാള സിനിമയിൽ നിന്ന് ഉൾപ്പെടെ കയ്‌പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി സുപർണ്ണ ആനന്ദ്. തനിക്കും മലയാള ചലച്ചിത്ര മേഖലയിൽ നിന്ന് കൈപ്പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സുപർണ്ണ വ്യക്തമാക്കി. പലതരത്തിലുള്ള സമ്മർദങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, അത്തരം സമ്മർദ്ദങ്ങൾക്ക് നിന്നുകൊടുക്കാനാകാത്തതുകൊണ്ടാണ് സിനിമ തന്നെ വിടേണ്ടി വന്നതെന്നും സുപർണ ആനന്ദ് പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ച മുകേഷ്, എംഎൽഎ സ്ഥാനം ഒഴിയണം. തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം മമ്മൂട്ടിക്കും മോഹൻലാലിനും ഉണ്ടാകണം. കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകൾ അന്നേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. എന്നാൽ കേസെടുത്തിട്ട് പോലും എംഎൽഎ സ്ഥാനത്ത് തുടരുന്ന മുകേഷിന്റെ നടപടി പരിഹാസ്യമാണ്. മുതിർന്ന നടന്മാരായ മമ്മൂട്ടിയുടെയും, മോഹൻ ലാലിന്റെയും മൗനം അമ്പരിപ്പിക്കുന്നുവെന്നും പരാജയമായതുകൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്‌ക്കേണ്ടി വന്നതെന്നും സുപർണ്ണ വ്യക്തമാക്കി.

എല്ലാവരെയും ഉൾക്കൊണ്ടുവേണം അമ്മയുടെ പുതിയ ഭരണ സമിതി മുൻപോട്ട് പോകാൻ. സ്ത്രീകളും ഭരണസാരഥ്യത്തിലുണ്ടാകണം. കേരളത്തിലെ സംഭവങ്ങൾ ഭാഷാ ഭേദമില്ലാതെ ചലച്ചിത്ര മേഖലയുടെ നവീകരണത്തിനിടയാക്കട്ടെയെന്നും സുപർണ്ണ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി : ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ് ഫോമായ ഷീ-ബോക്സ് പോർട്ടലിന് കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം തുടക്കം കുറിച്ചു. https://shebox.wcd.gov.in/ എന്ന പോർട്ടലിന്റെ ഉദ്ഘാടനം വനിതാ ശിശുക്ഷേമ മന്ത്രി അന്നപൂർണാദേവി നിർവ്വഹിച്ചു.

വ്യക്തിപരമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാതെ പരാതികൾ സുരക്ഷിതമായി ഇതിൽ രജിസ്റ്റർ ചെയ്യാമെന്ന് മന്ത്രി അറിയിച്ചു. കേരളത്തിൽ സിനിമാമേഖലയുമായി ബന്ധപ്പെട്ട ഹേമകമ്മിറ്റി റിപ്പോർട്ട് ചർച്ചയായിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

പോർട്ടലിന്റെ പ്രവർത്തനം ഇങ്ങനെ:

  1. രാജ്യത്തുടനീളം രൂപീകരിച്ച ഇന്റേണൽ കമ്മിറ്റികളും (ഐസി) ലോക്കൽ കമ്മിറ്റികളും (എൽസി) നൽകുന്ന വിവരങ്ങൾ കേന്ദ്രീകരിക്കും
  2. സർക്കാർ, സ്വകാര്യ മേഖലകളുമായി ബന്ധപ്പെട്ട പരാതികൾ ഫയൽ ചെയ്യുന്നതിനും അവയുടെ തൽസ്ഥിതി അറിയിക്കാനും സൗകര്യം.
  3. ഇന്റേണൽ കമ്മിറ്റികൾ സമയബന്ധിതമായി പരാതികൾ കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കും. പോർട്ടലിലൂടെ നിയുക്ത നോഡൽ ഓഫീസർ മുഖേന പരാതികളുടെ തത്സമയ നിരീക്ഷണം നടത്താനാവും.