National (Page 18)

മുംബൈ: എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തിന് ശേഷം നടൻ സൽമാൻ ഖാന് നേരെ ഉറങ്ങാൻ സാധിക്കുന്നില്ലെന്ന് വെളിപ്പെടുത്തൽ. ബാബ സിദ്ധിഖിയുടെ മകൻ സഷീനാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. സൽമാൻ ഖാനും സിദ്ധിഖിയും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നും രാത്രി തന്നെ സൽമാൻ വിളിക്കുമെന്നും ഉറങ്ങാൻ കഴിയാറില്ലെന്നു നടൻ പറയാറുണ്ടെന്നും സുഷിൻ വ്യക്തമാക്കി.

സിദ്ധിഖിയുടെ കൊലപാതകത്തിന് പിന്നാലെ സൽമാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയി രംഗത്തെത്തിയിരുന്നു. സൽമാനെ സഹായിക്കാൻ ആരെങ്കിലും സഹായിച്ചാൽ വകവരുത്തുമെന്ന ഭീഷണിയും ലോറൻസ് ബിഷ്‌ണോയ് നടത്തിയിരുന്നു.

നേരത്തെ സൽമാൻ ഖാനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സൽമാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്ണോയ് 20 ലക്ഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ആരാധകരുടെ പ്രിയ താരജോഡികളാണ് നടൻ മാധവനും ശാലിനിയും. ഇരുവരും ഒന്നിച്ചുള്ള സെൽഫി ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ ശാലിനിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘അലൈപായുതേ’യിലെ ഹിറ്റ് ഗാനമായ എൻട്രെട്രും പുന്നഗൈ എന്ന പാട്ടിന്റെ ആദ്യ വരികൾ ചേർത്താണ് ചിത്രത്തിന് താഴെ അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട കാർത്തിയെയും ശക്തിയെയും 24 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചു കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. യുവ ഡോക്ടറായ ശക്തി, യുവ സോഫ്റ്റ് വെയർ എൻജിനീയറായ കാർത്തി എന്നിവരുടെ പ്രണയകഥ പറഞ്ഞ ചിത്രമാണ് അലൈപായുതേ. മണിരത്നം സംവിധാനം ചെയ്ത ചിത്രം 2000 ത്തിലാണ് റിലീസ് ചെയ്തത്.

ഈ പ്രണയജോഡിയെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയുമോ എന്നാണ് ഫോട്ടോയ്ക്ക് താഴെ ആരാധകർ ചോദിക്കുന്നത്. ‘അലൈപായുതെ’ രണ്ടാം ഭാഗം വരണമെന്ന കമന്റുകളും ചിലർ നടത്തുന്നുണ്ട്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി കരീന കപൂർ. തന്റെ ബിരിയാണി പ്രേമത്തെ കുറിച്ചാണ് കരീന കപൂർ വാചാലയായത്. ഈ ബിരിയാണി പ്രേമം കുടുംബപരമായി കൈമാറി കിട്ടിയതാണെന്ന് കരീന വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു കരീനയുടെ പരാമർശം.

കപൂർ കുടുംബത്തിൽ തനിക്ക് മാത്രമല്ല എല്ലാവർക്കും ബിരിയാണിയോടു ഇഷ്ടമുണ്ടെന്ന് താരം വ്യക്തമാക്കി. ബുഖാര ഹോട്ടലിലെ ഭക്ഷണമാണ് ഡൽഹിയിൽ ഏറ്റവും ഇഷ്ടപ്പെടുന്നത്. ചാന്ദിനി ചോക്കിലെ ചെറിയ ഭക്ഷണശാലകൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. എന്നാൽ അങ്ങോട്ടേക്ക് പോകാൻ ഇപ്പോൾ കുറച്ചുനാളുകളായി സാധിക്കുന്നില്ലെന്നും താരം ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ ആലൂ പറാത്തയും, ചോലെ ബട്ടൂരെയും എല്ലാം തന്റെ ഇഷ്ടവിഭവങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചവയാണെന്നും കരീന കപൂർ കൂട്ടിച്ചേർത്തു. കരീനയുടെ ബിരിയാണിപ്രിയത്തെ കുറിച്ച് ആരാധകർക്ക് നേരത്തെ തന്നെ അറിയാം. ചെറുപ്രായത്തിൽ മുതൽ താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ബിരിയാണി എന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച മിക്ക ചിത്രങ്ങളിലും കരീന വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ താരങ്ങളുടെ പ്രതിഫല കണക്കിൽ വൻ റെക്കോഡ് സൃഷ്ടിച്ച് തെലുങ്ക് താരം അല്ലു അർജുൻ. പുഷ്പ 2-വിനായി അല്ലു അർജുൻ പ്രതിഫലമായി വാങ്ങിയത് 300 കോടി രൂപയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദളപതി 69ന് വേണ്ടി വിജയ് 275 കോടി രൂപ പ്രതിഫലം കൈപ്പറ്റുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഷാരൂഖ് ഖാൻ കൈപ്പറ്റിയ 250 കോടി പ്രതിഫലത്തെ പിന്തള്ളിയായിരുന്നു വിജയ് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായി മാറിയതെന്നായിരുന്നു അന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ.

ഈ വർഷം ഇന്ത്യൻ ബോക്‌സ് ഓഫീസ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പുഷ്പ 2: ദ റൂൾ. ഡിസംബർ ആദ്യവാരം ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. ചിത്രത്തിന്റെ ഒരോ അപ്ഡേറ്റും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം 1,085 കോടി രൂപ നേടിയതായായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

സുകുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. 500 കോടി രൂപയാണ് പുഷ്പ 2 ന്റെ നിർമ്മാണ ചെലവ്. ഫഹദ് ഫാസിൽ, രശ്മിക മന്ദാന, പ്രകാശ് രാജ്, ജഗപതി ബാബു, ജഗദീഷ് പ്രതാപ് ബണ്ഡാരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ദീപിക പദുക്കോൺ. ബാഡ്മിന്റൻ താരമായിരുന്ന ദീപിക പിന്നീട് ഈ മേഖല ഉപേക്ഷിച്ച് മോഡലിംഗിലേക്കും സിനിമാ മേഖലയിലേക്കും തിരിയുകയായിരുന്നു. 500 കോടി രൂപയിലധികമാണ് ദീപികയുടെ ആസ്തി. 12 ൽ അധികം ബ്രാൻഡുകളിൽ ദീപികയ്ക്ക് നിക്ഷേപമുണ്ട്.

2015ലാണ് തന്റെ സ്വന്തം വസ്ത്ര ബ്രാൻഡെന്ന നിലയിൽ ‘ഓൾ എബൗട്ട് യു’ എന്ന സംരംഭത്തിന് ദീപിക തുടക്കം കുറിച്ചത്. പ്രമുഖ ഓൺലൈൻ ഫാഷൻ റീട്ടെയ്ലറായ മിന്ദ്രയുമായി ചേർന്നായിരുന്നു ഇത്. സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങളായിരുന്നു ദീപിക വിപണിയിലെത്തിച്ചത്. 2017ൽ തന്റെ പോർട്ഫോളിയോ മാനേജ് ചെയ്യുന്നതിനായി കെഎ എന്റർപ്രൈസസ് എൽഎൽപി എന്ന സംരംഭത്തിന് ദീപിക തുടക്കമിട്ടു. ഇതിന് പിന്നാലെ കാ പ്രൊഡക്ഷൻസ് എന്ന പേരിൽ സ്വന്തം പ്രൊഡക്ഷൻ ഹൗസും തുടങ്ങി.

2019ൽ ഓൺലൈൻ ബ്യൂട്ടി പ്രൊഡക്റ്റ്സിന്റെ മാർക്കറ്റ് പ്ലേസായ പർപ്പിളിൽ ദീപിക നിക്ഷേപം നടത്തിയിരുന്നു. ഫർണിച്ചർ റെന്റൽ സ്റ്റാർട്ടപ്പായ ഫർലെൻകോയിലും താരത്തിന് നിക്ഷേപമുണ്ട്. മുംബൈ കേന്ദ്രമാക്കിയ പാക്കേജ്ഡ് ഫുഡ്സ് സ്റ്റാർട്ടപ്പായ ഡ്രം ഫുഡ്സ് ഇന്റർനാഷണലിലും ദീപിക നിക്ഷേപം നടത്തി. തനിഷ്‌കും ഒപ്പോയും ആഡിഡാസുമുൾപ്പടെ നിരവധി വൻകിട ബ്രാൻഡുകളുടെ അംബാസഡർ കൂടിയാണ് ദീപിക.

ന്യൂഡൽഹി: സിവിൽ സർവീസ് ഉദ്യോഗസ്ഥർ വികസിച്ചുകൊണ്ടിക്കുന്ന നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകികൊണ്ടായിരിക്കണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ‘കർമ്മയോഗി സപ്താഹി’ ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, യുവജനങ്ങൾ എന്നിവരിൽ നിന്ന് നേരിട്ട് നൂതന ആശയങ്ങൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു. ഡാറ്റ പ്രോസസിംഗിൽ എഐ വിപ്ലവം സൃഷ്ടിക്കുകയാണെന്നും പൗരന്മാരെയും സർക്കാരുകളെയും മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ ഇത് സഹായിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2020 ൽ ആരംഭിച്ച മിഷൻ കർമ്മയോഗി ഇന്ത്യൻ മൂല്യങ്ങളിലും ആഗോള വീക്ഷണങ്ങളിലും അധിഷ്ഠിതമായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഭാവിയിലേക്ക് വാർത്തെടുക്കാനും സിവിൽ സർവീസ് സ്ഥാപനങ്ങളുടെ സഹകരണം വർധിപ്പിക്കാനും വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.

റായ്പൂർ: ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് ഐടിബിപി ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂരിലാണ് സംഭവം. മഹാരാഷ്ട്രയിലെ സതാര സ്വദേശിയായ അമർ പൻവർ (36), കർണാടകയിലെ കഡപ്പ സ്വദേശിയായ കെ. രാജേഷ് (36) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഐടിബിപിയുടെ 53-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും.

സ്‌ഫോടനത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. മാവോയിസ്റ്റുകൾ കുഴിച്ചിട്ട ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. അബുജ്മാദ് ഏരിയയിലെ കോഡിലിയാർ ഗ്രാമത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. നക്‌സൽ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഐഇഡി ആക്രമണത്തിന് ഇരയായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.

മൊഹന്ദി, ഇരക്ഭട്ടി, ഓർച്ച ഏരിയകളിൽ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡും ബിഎസ്എഫും ഐടിബിപി ഉദ്യോഗസ്ഥരും ചേർന്ന് നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തിയിരുന്നു. ഇതിന് ശേഷം മടങ്ങി വരികയായിരുന്ന പട്രോളിംഗ് സംഘം സഞ്ചരിച്ച വാഹനം ഐഇഡി പൊട്ടിത്തെറിച്ച് തകരുകയായിരുന്നു.

പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയാണ് നടി തൃഷ കൃഷ്ണൻ. നാൽപ്പത് വയസ് പിന്നിട്ടെങ്കിലും തമിഴിലെ മുഖ്യ നായികാ വേഷത്തിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് തൃഷ. ഇപ്പോൾ കരിയറിലെ തിരക്കുകളിൽ നിന്നെല്ലാം ബ്രേക്ക് എടുത്ത് ഒരു വലിയ യാത്രയിലാണ് തൃഷ. തന്റെ പെൺ സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയുടെ വിശേഷങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഗോട്ട് സിനിമയുടെ നിർമാതാവായ അർച്ചന കൽപാത്തിയും തൃഷയുമടക്കം ആറ് പേർ ആണ് യാത്രയിലുള്ളത്.

നാൽപ്പത്തിയെട്ട് മണിക്കൂർ നേരം ഉറങ്ങാതെ, 24 മണിക്കൂർ നേരം നീണ്ടു നിന്ന യാത്ര എന്ന് കുറിച്ചു കൊണ്ടാണ് തൃഷ സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ തൃഷയുടെ കണ്ണുകളിലോ മുഖത്തോ ഉറക്ക കുറവിന്റെ ക്ഷീണം പ്രതിഫലിക്കുന്നില്ലെന്നാണ് ഈ ഫോട്ടോസിനെ കുറിച്ച് ആരാധകർ പറയുന്നത്.

തൃഷ തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് ഇപ്പോൾ കൂടുതൽ സമയവും ചെലവഴിക്കുന്നത്. ഓരോ പോസ്റ്റിലും സ്റ്റോറിയിലും താരം അത് വ്യക്തമാക്കുന്നുണ്ട്. ഇതാദ്യമായല്ല തൃഷ ഗേൾസ് ട്രിപ്പ് നടത്തുന്നത്. ഇതിന് മുൻപ് പങ്കുവച്ച യാത്രയുടെ വിശേഷങ്ങളെക്കാൾ ഈ യാത്ര കൂടുതൽ ആസ്വദിയ്ക്കുന്നുവെന്നാണ് പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കല്യാണം കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം തനിക്കൊരിക്കലും ഇല്ല എന്ന് തൃഷ പറയുന്നത് ഇതുകൊണ്ടാവും എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

മരിക്കുന്ന ദിവസം വരെയും സിനിമയിൽ അഭിനയിക്കാൻ കഴിയണം എന്നതാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഷാരൂഖ് ഖാൻ തന്റെ ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

താൻ എന്നും അഭിനയിക്കുമോ? മരിക്കുന്നത് വരെ, അറിയില്ല. പക്ഷേ തന്റെ ആഗ്രഹമെന്ന് പറയുന്നത്. ആരെങ്കിലും ആക്ഷൻ പറയുമ്പോൾ താൻ മരിച്ചിരിക്കണം. അവർ കട്ട് പറഞ്ഞാലും താൻ എണീക്കരുത്. അവിടെ തീരുന്നു. അത് തനിക്ക് ഓക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജീവിതക്കാലം മുഴുവൻ അഭിനയിക്കാൻ തനിക്ക് ഇഷ്ടമാണെന്നും ഷാരൂഖ് പറഞ്ഞു.

താരപദവി എന്നത് വ്യത്യസ്തമായ ഒന്നാണ്. തന്റെ ജോലിയിൽ നിന്നും ആരാധകരിൽ നിന്നും ലഭിക്കുന്ന സ്നേഹത്തിലും ബഹുമതിയിൽ നിന്നും അത് വ്യത്യസ്തമാണ്. അവർ ചെയ്യുന്നതും ഞാൻ ചെയ്യുന്നുമായ കാര്യങ്ങളിൽ താരപദവിക്ക് പങ്ക് ഇല്ല. അതിനാൽ താരപദവിക്ക് ഞാൻ കൂടുതൽ പ്രധാന്യം നൽകിയിട്ടില്ല. താരപദവി എനിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഞാൻ ഒരു മുറിയിൽ കയറുമ്പോൾ ആദ്യം കൊണ്ടുപോകുന്നത് സ്റ്റാർഡം അല്ല. എന്നെ സംബന്ധിച്ചിടത്തോളം താരപദവി ഒരു പഴയ കാര്യമാണ്. താരപദവി എനിക്ക് ഒരു ടീ ഷർട്ട് പോലെയാണ്. അത് പ്രധാനമല്ലെന്നും ഷാരൂഖ് അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: പ്രതിരോധമേഖലയിലെ പങ്കാളിത്തത്തിൽ സ്വകാര്യ മേഖല മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താൻ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനുള്ള ഡിആർഡിഒ ഇൻഡസ്ട്രി വർക്ക്ഷോപ്പിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നൂതന ആശയങ്ങൾ കൊണ്ടുവരാനും സാങ്കേതിക വിദ്യയുണ്ടാക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാനും സ്വകാര്യമേഖലയ്ക്കുള്ള കഴിവ് ശ്രദ്ധേയമാണ്. പ്രതിരോധ മേഖലയിലെ സാങ്കേതികവിദ്യയുടെ സ്വാധീനം പരമ്പരാഗത യുദ്ധത്തിൽ മാത്രം, ഒതുങ്ങുന്നതല്ല. ഇത് ഡ്രോണുകൾ, സൈബർ യുദ്ധം, ബയോ വെപ്പണുകൾ എന്നിവയുൾപ്പെടയുള്ള പുതിയ യുദ്ധരീതികൾക്ക് തുടക്കം കുറിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഹിരാകാശത്തെ പ്രതിരോധം നമ്മുടെ പ്രതിരോധമേഖല നേരിടുന്ന പുതിയ വെല്ലുവിളിയാണ്. രാജ്യത്തിന്റെ പ്രതിരോധമേഖലയെ കൂടുതൽ നൂതനവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമാക്കാൻ സർക്കാർ പ്രതിജ്ഞാ ബന്ധമാണ്. ശാസ്ത്രജ്ഞർ, വ്യവസായികൾ, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇ, പ്രതിരോധ ഗവേഷണ -വികസന രംഗത്തെ യുവ സംരംഭകർ എന്നിവരുടെ സഹകരണത്തോടെ ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.