National (Page 13)

ഗോവ: മത്സ്യബന്ധന ബോട്ട് നാവിക സേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ച് അപകടം. കിഴക്കൻ ഗോവ തീരത്തു നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. മാർത്തോമ എന്ന മത്സ്യബന്ധന ബോട്ടുമായാണ് ഇന്ത്യൻ നാവിക സേനയുടെ സ്‌കോർപിയൻ ക്ലാസ് മുങ്ങിക്കപ്പൽ കൂട്ടിയിടിച്ചത്.

13 പേരാണ് മത്സ്യബന്ധനബോട്ടിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാവിക സേന രക്ഷാപ്രവത്തനം നടത്തി. ആറ് കപ്പലുകളും നാവിക സേനയുടെ നിരീക്ഷണ വിമാനങ്ങളും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 11 പേരെയും കണ്ടെത്തി രക്ഷിക്കാനായി. രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിന്റെ മേൽനോട്ടത്തിൽ കോസ്റ്റ് ഗാർഡിന്റേത് ഉൾപ്പെടെയുള്ള കൂടുതൽ കപ്പലുകളും ബോട്ടുകളും സ്ഥലത്തേക്ക് എത്തിച്ച് തെരച്ചിൽ തുടരുകയാണ്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് ദിവസം നീണ്ടുനിന്ന വിദേശ സന്ദർശനത്തിനിടെ നടത്തിയത് 31 ചർച്ചകൾ. ഉഭയകക്ഷി കൂടിയാലോചനകളും അനൗദ്യോഗിക സംഭാഷണങ്ങളും ഉൾപ്പെടെയുള്ള ചർച്ചകളാണ് പ്രധാനമന്ത്രി നടത്തിയത്. മൂന്ന് രാജ്യങ്ങളിലെ സന്ദർശനവും ജി20 ഉച്ചകോടിയിലെ പങ്കാളിത്തവും പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി മടങ്ങിയത്.

നൈജീരിയയിൽ ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയും ജി20 ഉച്ചകോടി നടന്ന ബ്രസീലിൽ ഉച്ചകോടിക്ക് അനുബന്ധമായി 10 ഉഭയകക്ഷി ചർച്ചകളും അവസാനമായി സന്ദർശിച്ച ഗയാനയിൽ ഒൻപത് കൂടിക്കാഴ്ചകളും പ്രധാനമന്ത്രി നടത്തി. ഇന്തോനേഷ്യ, പോർച്ചുഗൽ, ഇറ്റലി, നോർവെ, ഫ്രാൻസ്, യുകെ, ചിലി, അർജന്റീന, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായി പ്രത്യേകം ഉഭയകക്ഷി ചർച്ചകൾ നടന്നു. ബ്രസീലിൽ വെച്ചു നടന്ന പത്ത് ചർച്ചകളിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, പോർച്ചുഗൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടെനെഗ്രോ, യുകെ പ്രധാനമന്ത്രി കിർ സ്റ്റാർമർ, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക്, അർജന്റീനൻ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി.

സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഈജിപ്ത്, യുഎസ്എ, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ഐക്യരാഷ്ട്രസഭ അധ്യക്ഷൻ അന്റോണിയോ ഗുട്ടെറെസ്, ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ-ഇവാല, ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ്, അന്താരാഷ്ട്ര നാണയ നിധി പ്രതിനിധികളായ ക്രിസ്റ്റലീന ജോർജിയേവ, ഗീതാ ഗോപിനാഥ് എന്നിവരുമായും മോദി അനൗദ്യോഗിക കൂടിക്കാഴ്ചകൾ നടത്തി.

ആരാധകരേറെയുള്ള തെന്നിന്ത്യൻ താരമാണ് തമന്ന ഭാട്ടിയ. ഇപ്പോഴിതാ മലയാള സിനിമയിൽ തനിക്ക് ഇഷ്ടമുള്ള നടന്മാരെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പെർഫോമൻസിന്റെ കാര്യം എടുത്താൽ തനിക്ക് ഫഹദിനെയാണ് ഇഷ്ടമെന്ന് താരം പറയുന്നു. ഫഹദിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹവും തമന്ന വെളിപ്പെടുത്തി.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹം ഉണ്ട്. ഒരു നല്ല പെർഫോമർ ആണ് അദ്ദേഹം എന്നും തമന്ന പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കവെയാണ് താരം ഇക്കാര്യം അറിയിച്ചത്.

തനിക്ക് ഇഷ്ടമുള്ള മറ്റൊരു മലയാള നടനെ കുറിച്ച് കൂടി തമന്ന സംസാരിച്ചു. ദുൽഖർ സൽമാനാണ് തനിക്ക് ഇഷ്ടമുള്ള മറ്റൊരു മലയാല താരം. ഇന്നത്തെ തലമുറയ്ക്ക് മലയാളത്തിലെ അഭിനേതാക്കളെ പറ്റി ഒരു ധാരണ ഉണ്ടായിരുന്നു. അത് തിരുത്തിയത് ദുൽഖർ ആണ്. അദ്ദേഹം ഒരു പാൻ ഇന്ത്യൻ ആക്ടർ ആണ്. എല്ലാവർക്കും ദുൽഖറിനെ അറിയാം. തനിക്ക് ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ ഇഷ്ടമാണെന്നും തമന്ന കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങളിൽ പിന്നീട് പീഡന ആരോപണമുയർത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പ്രണയ ബന്ധങ്ങൾ വിവാഹത്തിലേക്ക് എത്താതെ തെറ്റിപ്പിരിയുന്ന സംഭവങ്ങളിൽ ക്രിമിനൽ കേസുകൾ നൽകുന്നത് ശരിയല്ലെന്ന് കോടതി അറിയിച്ചു. ഡൽഹി സ്വദേശിയായ യുവാവിനെതിരെയുള്ള കേസ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

2019 ലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഉഭയ കക്ഷി പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും പരാതി അവിശ്വനീയമായിരുന്നുവെന്നും സുപ്രീം കോടതി ജസ്റ്റിന് നാഗരത്‌ന നിരീക്ഷിച്ചു. യുവതിയും യുവാവും വിദ്യാസമ്പന്നരാണ്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾക്കിടയിലും കൂടിക്കാഴ്ച്ചകൾ നടന്നിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം തുടങ്ങിയത് എന്നതിന് തെളിവില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: വ്യവസായി ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കേസ്. തട്ടിപ്പിനും വഞ്ചനയ്ക്കുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 20 വർഷത്തിനുള്ളിൽ 2 ബില്യൺഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണകരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നുമാണ് കേസ്.

ഗൗതം അദാനി, ബന്ധു സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരെ കേസിൽ പ്രതിചേർത്തിട്ടുണ്ട്. സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്. അദാനി ഗ്രീൻ എനർജി ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടാൻ കോഴ നൽകിയ വിവരം യുഎസ് നിക്ഷേപരിൽ നിന്ന് മറച്ചുവെച്ചുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനെർജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. അദാനി ഗ്രീൻ എനർജി യുഎസ് നിക്ഷേപകരിൽ നിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിൽ വിശദമാക്കിയിട്ടുണ്ട്.

ചെന്നൈ: രാമേശ്വരത്ത് മേഘവിസ്‌ഫോടനം. 362 മീല്ലീമീറ്റർ മഴയാണ് മൂന്ന് മണിക്കൂറിൽ രാമേശ്വരത്ത് അനുഭവപ്പെട്ടത്. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിൽ വ്യാപക മഴയാണ് പെയ്യുന്നത്. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിൽ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

അതേസമയം, തിരുനെൽവേലിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ജില്ലാ കളക്ടർ കെ.പി കാർത്തികേയൻ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ ജില്ലകളിലെ കോളേജുകൾ പതിവുപോലെ പ്രവർത്തിക്കും. രാമനാഥപുരത്ത് കളക്ടർ സിമ്രൻജീത് സിംഗ് കഹ്ലോൺ സ്‌കൂളുകളും കോളേജുകളും നൽകിയിരുന്ന അവധി നീട്ടി.

ന്യൂഡൽഹി: പകുതി സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി ഡൽഹി. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. ഡൽഹി സർക്കാരിന് കീഴിലെ ഓഫീസുകളിലാണ് നിയന്ത്രണം. മലിനീകരണ തോത് കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്ന് വീണ്ടും അടിയന്തര യോഗം ചേരുമെന്ന് മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി.

വായുമലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളേർപ്പെടുത്താൻ സർക്കാർ നിർബന്ധിതരായത്. നഗരത്തിന്റെ പല ഭാഗങ്ങളിലും വായുഗുണനിലവാര സൂചിക 500നും മുകളിലാണ്. മലിനീകരണ തോത് കൂടിയതോടെ കൃത്രിമ മഴ പെയ്യിക്കുന്നതടക്കമുള്ള നടപടികൾ എടുക്കണം എന്നാവശ്യപ്പെട്ട് ഡൽഹി സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

ഡൽഹിയിൽ പത്ത്, പന്ത്രണ്ട് ഉൾപ്പെടെയുള്ള ക്ലാസ്സുകളും ഓൺലൈനിലേക്ക് മാറ്റി. നേരത്തെ 10, 12 ക്ലാസ്സുകൾ ഓൺലൈനാക്കിയിരുന്നില്ല. സുപ്രീം കോടതി ഇടപെട്ടതോടെയാണ് 10, 12 ക്ലാസ് വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകളാക്കിയത്. ഡൽഹി സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിലും, വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈനാക്കിയിട്ടുണ്ട്.

ന്യൂഡൽഹി: ബലാത്സംഗകേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ അംഗീകരിച്ച് സുപ്രീംകോടതി. നടി പരാതി നല്കാൻ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്‌പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും സിദ്ദിഖിന് നിർദ്ദേശം നൽകി. ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരുടെ ബഞ്ച് ഹ്രസ്വവാദം കേട്ട ശേഷമാണ് നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

രക്ഷിതാക്കളുടെ കൂടെയാണ് സിദ്ദിഖിനെ കാണാൻ നടി വന്നതെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ മുകുൾ റോതഗി വാദിച്ചു. ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്ററിൽ സിദ്ദിഖിനെതിരെ ആരോപണം ഇല്ലായിരുന്നു. മാധ്യമങ്ങളിലൂടെയും പിന്നീട് അപമാനിച്ചു. ഇത് ചൂണ്ടിക്കാട്ടി സിദ്ദിഖ് പരാതി നല്കിയ ശേഷമാണ് നടി പൊലീസിനെ സമീപിച്ചതെന്നും റോതഗി വ്യക്തമാക്കി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലെത്തി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ബ്രസീലിൽ എത്തിയത്. ബ്രസീലിലെ റിയോ ഡി ജനീറോയിൽ എത്തിയതായി പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വിവിധ ലോകനേതാക്കളുമായി ഫലപ്രദമായ കൂടിക്കാഴ്ചകൾ നടത്തുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശകാര്യ മന്ത്രാലയവും ഇത് സംബന്ധിച്ച പോസ്റ്റ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഇന്നും നാളെയുമായി റിയോ ഡി ജനീറോയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ജി20 ഉച്ചകോടി പൂർത്തിയായതിന് ശേഷം പ്രധാനമന്ത്രി നാളെ ഗയാനയിലേക്ക് തിരിക്കും. പ്രസിഡന്റ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഗയാനയിലെത്തുന്നത്. 50 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിൽ സന്ദർശനം നടത്തുന്നത്.

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിയും തന്റെ മരുമകനുമായി ഋഷി സുനക് ഇന്ത്യൻ സാംസ്‌കാരിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നതിൽ അഭിമാനമുണ്ടെന്ന് രാജ്യസഭാ എംപി സുധാമൂർത്തി. ലണ്ടനിൽ നടന്ന ഭാരതീയ വിദ്യാഭവന്റെ വാർഷിക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഇവരുടെ പരാമർശം.

നല്ല വിദ്യാഭ്യാസം നിങ്ങൾക്ക് പറക്കാനുള്ള ചിറകുകൾ നൽകുന്നു, എന്നാൽ മഹത്തായ സംസ്‌കാരം നിങ്ങളെ നിങ്ങളുടെ ഉത്ഭവത്തിൽ നിലനിറുത്തുന്നു. ഇന്ത്യൻ പൈതൃകത്തിൽ വേരൂന്നിയ മൂല്യങ്ങളുള്ള അഭിമാനിയായ ബ്രിട്ടീഷ് പൗരനാണ് ഋഷി. ഇന്ത്യൻ സംസ്‌കാരം പഠിക്കാൻ നിങ്ങളുടെ കുട്ടികളെ അയക്കൂവെന്ന് സുധാമൂർത്തി അറിയിച്ചു.

പ്രായമാകുമ്പോൾ നമ്മൾ നമ്മുടെ വേരുകളിലേക്ക് മടങ്ങുമെന്നും സുധാമൂർത്തി കൂട്ടിച്ചേർത്തു.