Kerala (Page 20)

പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കർ എ എൻ ഷംസീറിന് രാജിക്കത്ത് കൈമാറി. നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ പറഞ്ഞു . നിരവധി വ്യവസായ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന അൻവർ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമായത്.

hot

തിരുവനന്തപുരം: ഇന്ന് കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ ഉള്ളതിനേക്കാൾ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ഇന്ന് കേരളത്തിലെ ഏഴ് ജില്ലകളിൽ നേരിയ മഴ സാധ്യതയുണ്ട്. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ,ഇടുക്കി , എറണാകുളം, എന്നീ ജില്ലകളിലാണ് മഴ എത്തുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം , തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം, എറണാകുളം ജില്ലയിലെ കട്ടിങ് പ്ലാന്റേഷന്‍ ജനകീയ ആരോഗ്യ കേന്ദ്രം , വയനാട് ജില്ലയിലെ വടക്കനാട് ജനകീയ ആരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങളാണ് ഈ അംഗീകാരം കരസ്ഥമാക്കിയത്.

സംസ്ഥാനത്ത് ആദ്യമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത്.

രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കി ഹണി റോസ്. ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ അനാവശ്യ പ്രചരണം നടത്തിയെന്നും, സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിരെ തിരിയാൻ ഇത് കാരണമായെന്നും ഹണി റോസ് പറഞ്ഞു . താനും കുടുംബവും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഹണി റോസ് അറിയിച്ചു . 

കോഴിക്കോട്: മുടങ്ങിക്കിടന്നിരുന്ന വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള 28.4 കിലോമീറ്റർ നീളുന്ന ദേശീയ പാത ബൈപ്പാസിന്റെ ദേശീയ പാതാ വികസനം പൂർത്തിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച് വീഡിയോയും പങ്കുവച്ചു . മന്ത്രിയായി ചുമതലയേറ്റപ്പോൾ മുന്നിലുണ്ടായിരുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഇതെന്നും മന്ത്രി ഫേസ്ബുക്കിൽക്കുറിച്ചു. ദേശീയ പാതാ വികസനത്തോടെ ജനങ്ങൾക്ക് മണിക്കൂറുകളുടെ സമയലാഭമുണ്ടാകുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. 

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

‘2021 ല്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ മുന്നിലുണ്ടായിരുന്ന പ്രധാന ദൗത്യങ്ങളിലൊന്നായിരുന്നു മുടങ്ങിക്കിടന്നിരുന്ന വെങ്ങളം മുതല്‍ രാമനാട്ടുകര വരെ 28.4 കിലോമീറ്റര്‍ നീളുന്ന കോഴിക്കോട് ബൈപാസിന്റെ പൂര്‍ത്തീകരണം. നിര്‍മ്മാണ പ്രവൃത്തി അനന്തമായി നീണ്ടുപോയതോടെ നിരവധി അപകടങ്ങള്‍ സംഭവിച്ചു. ഗതാഗതക്കുരുക്ക് നിത്യസംഭവമായി.

തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ നിരവധി ചർച്ചകളും അടിയന്തിരമായ ഇടപെടലും കാരണം ആണ് ബൈപാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ സാധിച്ചത്. കര്‍ക്കശമായി എടുത്ത ഈ തീരുമാനങ്ങള്‍ക്ക് ഫലമായി ഇപ്പോള്‍ സര്‍വ്വീസ് റോഡ് ഉള്‍പ്പെടെ 8 വരി പാത നാടിനായി ഒരുങ്ങിയിരിക്കുകയാണ്.

ഇത് യാഥാർത്ഥ്യമാകുന്നതോട് കൂടി മണിക്കൂറുകളുടെ സമയലാഭം ജനങ്ങൾക്കുണ്ടാകും. ‘

കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ കാക്കനാട് ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസിന് എന്ത് അടിയന്തര പ്രാധാന്യമാണുള്ളതെന്ന് ചോദിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഇതൊരു സാധാരണ കേസ് മാത്രമാണെന്നും ഒരു സ്പെഷ്യാലിറ്റിയും ഇല്ലെന്നും പറഞ്ഞു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും കോടതി ആരാഞ്ഞു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് [80]അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം.അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. ജയചന്ദ്രന്റെ ഭൗതിക ദേഹം തൃശ്ശൂരിലെ സം​ഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. പ്രിയ​ഗായകനെ അവസാനമായി കാണാൻ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ എത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ എട്ട് മണിയോടെ തൃശ്ശൂർ അമല ആശുപത്രിയിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലെത്തിച്ച ഭൗതികദേഹത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ നിരവധി പേരെത്തി. നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് എറണാകുളം പറവൂര്‍ ചേന്ദമംഗലത്തെ വീട്ടുവളപ്പിലാണ് ജയചന്ദ്രന്‍റെ സംസ്കാരം നടക്കുക. രാവിലെ മുതല്‍ പൊതുദര്‍ശമുണ്ടാകും. 

ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.

കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക്, ഇലക്ട്രിക് ഡെർമറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌കിൻ ബാങ്ക് അന്തിമഘട്ടത്തിലാണ്. ഇതിന് പുറമേയാണ് വിവിധ ഫണ്ടുകൾ ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവർക്ക് ത്വക്ക് വച്ച് പിടിപ്പിച്ചാൽ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനാകും. കൂടാതെ രോഗികളെ വൈരൂപ്യത്തിൽ നിന്നും രക്ഷിക്കാനുമാകും. ഈയൊരു ലക്ഷ്യം മുൻനിർത്തിയാണ് സ്‌കിൻ ബാങ്കുകൾ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസർവ് ചെയ്ത് ആവശ്യമുള്ള രോഗികൾക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിൻ ബാങ്കിലൂടെ ചെയ്യുന്നത്. കൃത്യമായ വീതിയിലും ഘനത്തിലും ശരീരത്തിന്റെ പരുക്കേൽക്കാത്ത ഭാഗങ്ങളിൽ നിന്നും ചർമ്മ ഗ്രാഫ്റ്റുകളെടുക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക ശസ്ത്രക്രിയാ ഉപകരണമാണ് ഇലക്ട്രിക് ഡെർമറ്റോം. ഗുരുതര പൊള്ളലോ ആഘാതമോ മൂലം കേടായ ചർമ്മം പുന:നിർമ്മിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

2022 ലാണ് കോട്ടയം മെഡിക്കൽ കോളേജിൽ ബേൺസ് യൂണീറ്റ് സാക്ഷാത്ക്കരിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 578 രോഗികളാണ് ഈ വിഭാഗത്തിൽ ചികിത്സ നേടിയത്. 262 സങ്കീർണ ശസ്ത്രക്രിയകളാണ് നടത്തിയത്. ഏർളി ആന്റ് അൾട്രാ ഏർളി എക്‌സിഷൻ ആന്റ് ഗ്രാഫ്റ്റിംഗ്, എസ്ചാറോട്ടമി (Early and ultra early excision and grafting, scharotomy) മുതലായ സർജറികൾ ഇവിടെ നടത്തി വരുന്നു.

പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ കീഴിലാണ് ബേൺസ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ 8 കിടക്കകളും, 4 ഐസിയു കിടക്കകളും, ഓപ്പറേഷൻ തീയറ്ററുകളും ഈ വിഭാഗത്തിലുണ്ട്. ബേൺസ് ചികിത്സയിൽ പ്രത്യേക പരിശീലനവും പ്രാവീണ്യവുമുള്ള അതിനായി മാത്രം പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് സർജനാണ് ഇതിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അനസ്‌തേഷ്യോളജിസ്റ്റ്, ഫിസിയോതെറാപ്പി വിഭാഗം, നഴ്‌സസ് മുതലായവരുടെ കൂട്ടായ്മയിലൂടെ രോഗികൾക്ക് വേദനയില്ലാതെയും, പൊള്ളലേറ്റവർക്ക് ദീർഘകാലം ഉണ്ടായേക്കാവുന്ന വൈരൂപ്യം ഇല്ലാതെയുമുള്ള അത്യാധുനിക ചികിത്സയാണ് ഇവിടെ ലഭ്യമാക്കുന്നത്.

ഗുരുതരമായി പൊള്ളലേറ്റവരുടെ മരണസംഖ്യ ആഗോള തലത്തിൽ തന്നെ വലുതാണ്. അതേസമയം അനേകം രോഗികളെ രക്ഷിച്ചെടുക്കാൻ ഇവിടത്തെ ബേൺസ് യൂണിറ്റിനായി. വളരെ സങ്കീർണവും ഗുരുതരവുമായി പൊള്ളലേറ്റ രോഗികളെ ചികിൽസിക്കുന്ന ഈ യൂണിറ്റിൽ 2024ലെ മരണ നിരക്ക് 26 ശതമാനം മാത്രമാണെന്നുള്ളത് ഈ വിഭാഗത്തിലെ ചികിത്സയുടെ ഗുണമേന്മയാണ് കാണിക്കുന്നത്. 40 ശതമാനം വരെയുള്ള ആഴത്തിലുള്ള പൊള്ളലുകളും 70 ശതമാനം വരെയുള്ള ആഴം കുറഞ്ഞ പൊള്ളലുകളുമുള്ള (superficial burns) നിരവധി രോഗികൾ വൈരൂപ്യമില്ലാതെ ഭേദമായി ഇവിടെ നിന്നും വീട്ടിൽ പോകുന്നു എന്നുള്ളതും അഭിമാനിക്കാവുന്ന നേട്ടമാണ്.

പാലക്കാട്: വാളയാർ കേസിൽ നിർണായക നീക്കവുമായി സിബിഐ. വാളയാർ കേസിൽ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ച് സിബിഐ. 2017 ജനുവരി 13, മാർച്ച് 4 എന്നീ തീയതികളിലാണ് വാളയാറിലെ പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെ ഒറ്റ മുറി ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതികളാക്കിയത്. പോക്സോ വകുപ്പുകളും ഐപിസി വകുപ്പുകളും മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

പെൺകുട്ടികളുടെ മരണം ആത്മഹത്യ എന്നായിരുന്നു ആദ്യം സിബിഐയുടെ കണ്ടെത്തൽ. ഇതിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു . ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവർത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൈക്കാട് അതിഥി മന്ദിരത്തിൽ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവംബർ മാസത്തോടെ കേരളം അതിദരിദ്ര്യ കുടുംബങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികൾ നടപ്പാക്കി വരികയാണ്. അത് ഊർജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങൾക്കും അതിദരിദ്രരില്ലാത്ത കുടുംബങ്ങളെ പ്രഖ്യാപിക്കാവുന്നതാണ്.

വീട് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് മനസോടിത്തിരി മണ്ണ് പദ്ധതി വിവിധ ജില്ലകളിൽ കാര്യക്ഷമമാക്കണം. സർക്കാരിന്റെ വിവിധ ക്യാമ്പയിനുകൾ മികച്ച രീതിയിൽ നടക്കുന്നുണ്ട്. ഇവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജില്ലകളിൽ കൃത്യമായ സംവിധാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ സംസ്ഥാനം നല്ല പുരോഗതി നേടിയിട്ടുണ്ട്. ഇത് പൂർണ്ണതയിലെത്തിക്കാൻ ജില്ലാ കളക്ടർമാർ നേതൃപരമായ പങ്ക് വഹിക്കണം. ജനുവരിയിൽ തുടങ്ങിയ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിന് ജനപങ്കാളിത്തം ഉറപ്പാക്കണം.

സംസ്ഥാനത്ത് ഹരിത അയൽക്കൂട്ടം 55 ശതമാനവും ഹരിത വിദ്യാലയം 51 ശതമാനവുമായി കൂടിയിട്ടുണ്ട്. ഹരിത ഓഫീസുകൾ, ഹരിത ടൗണുകൾ തുടങ്ങിയ ആശയങ്ങൾ പ്രവർത്തികമാക്കി ജില്ലകളെ പ്രകൃതിസൗഹൃദമാക്കണം. മാലിന്യമുക്ത പരിപാടികളിൽ സ്‌കൂളുകളെ കൂടുതലായി ഉൾപ്പെടുത്തി ബോധവൽക്കരണം നടപ്പിലാക്കണം.

വികേന്ദ്രീകൃത എസ് ടി പികൾ എല്ലാ സ്ഥലത്തും വരണം. ആദ്യം അതിന്റെ ബോധവൽക്കരണം നടത്തണം. ബ്ലോക്ക് തലത്തിലെങ്കിലും ഒരു കേന്ദ്രം കണ്ടെത്തണം. പ്രാദേശികമായി പറ്റാവുന്നത്ര ഇത് പ്രാവർത്തികമാക്കണമെന്നും എല്ലാ ജില്ലകളിലും അത്തരം സ്ഥലങ്ങൾ കലക്ടർമാർ കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവൽക്കരണവും വ്യാപകമാക്കണം. ലഹരിയുടെ ആപത്തുകൾ കൂടിവരുന്നുണ്ട്. ചില കുടുംബങ്ങളിൽ അനുഭവിക്കുന്ന പ്രയാസം വളരെ വലുതാണ്. അവർ അത് പുറത്ത് പറയുന്നില്ലെന്ന് മാത്രം. എക്‌സൈസ്, പോലിസ് തുടങ്ങിയ വകുപ്പുകൾ ലഹരിക്കെതിരെ പ്രവർത്തനസജ്ജരാണ്. എന്നാലും ലഹരി മാഫിയകൾക്കെതിരെ വിവിധ തലത്തിൽ വിദ്യാർത്ഥികളെ ഉപയോഗിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സാന്ത്വന പരിചരണ രംഗത്ത് നല്ല ശ്രദ്ധ പുലർത്തണം. അവശതയുള്ളവർക്കായി ജില്ലകളിൽ പ്രത്യേക പദ്ധതികളും സന്നദ്ധ സേവകരുടെ പ്രവർത്തനങ്ങളും കൂടുതൽ ഉറപ്പാക്കണം. വിവിധ സന്നദ്ധ സംഘടനകൾക്ക് തദ്ദേശസ്വയംഭരണ തലത്തിൽ രജിസ്‌ട്രേഷൻ നടപ്പിലാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം.

സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണ്. എന്നാൽ ശാന്തമായ നില തകർക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ഉണ്ട്. വർഗീയ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകും. വർഗീയ അസ്വാസ്ഥ്യങ്ങൾ ഇല്ലാത്ത നാടാണ് നമ്മുടേത് എന്ന് നമുക്ക് പേരുണ്ട്. അത് വർഗീയ സംഘടനകൾ ഇല്ലാത്തതുകൊണ്ടല്ല. മറ്റിടങ്ങളിൽ കിട്ടുന്ന പരിലാളന അവർക്ക് ഇവിടെ കിട്ടാത്തതുകൊണ്ടാണ്. തുടർന്നും അത് കിട്ടില്ലെന്ന് ഉറപ്പു വരുത്തണം. ജില്ലാ പോലീസ് സൂപ്രണ്ടും കലക്ടറും ഉൾപ്പെട്ട സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് ക്രമസമാധാനനില വിലയിരുത്തി നടപടി എടുക്കണം.

സുതാര്യതയ്ക്ക് വലിയ പ്രാധാന്യം സർക്കാർ നൽകുന്നുണ്ടെന്നും അഴിമതി തടയാൻ ശക്തമായ നടപടി കൈക്കൊളളണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.