Kerala (Page 10)

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ സമരപരമ്പര ശക്തമാക്കാൻ യുഡിഎഫ് തീരുമാനം. സംസ്ഥാനത്ത് വർധിച്ച കൊലപാതകങ്ങളും ലഹരി വ്യാപനവും തടയുന്നതിൽ സർക്കാരിന്റെ പരാജയത്തിനെതിരെ മാർച്ച് 5ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു. ‘നോ ക്രൈം, നോ ഡ്രഗ്സ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഉപവാസ സമരം.പ്രവർത്തകർക്ക് പ്രത്യേക പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും എം.എം. ഹസൻ അറിയിച്ചു. സംസ്ഥാനത്ത് നിയമവാഴ്ച നിലനിൽക്കാതെ കൊലപാതകങ്ങൾ വർധിച്ചുവരികയാണെന്നും, ഭരണകൂടത്തിന്റെ അവഗണനയിലും പൊലീസിന്റെയും എക്സൈസിന്റെയും അലംഭാവത്തിലും കേരളം രാസലഹരിയുടെ പറുദീസയായി മാറിയതായും അദ്ദേഹം ആരോപിച്ചു

തൊഴിൽ ചെയ്യുക മാത്രമല്ല കൂടുതൽ സ്ത്രീകൾ തൊഴിൽ ദാതാക്കളായി മാറേണ്ടതുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീ സംരംഭകർക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സംരംഭകരെ സൃഷ്ടിക്കാനായി വലിയ പ്രയത്നമാണ് നടത്തി വരുന്നത്. രണ്ട് ലക്ഷത്തിൽപ്പരം ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും വനിതാ വികസന കോർപ്പറേഷന്റെ സാമ്പത്തിക പിന്തുണയിലൂടെ തൊഴിൽ നൽകാൻ കഴിയുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. അതിന് വനിതാ വികസന കോർപ്പറേഷൻ പ്രത്യേക അഭിനന്ദനമർഹിക്കുന്നു. ലോൺ കൊടുക്കുക മാത്രമല്ല നിയമ അവബോധവും സാങ്കേതികമായ പിന്തുണയുമുൾപ്പെടെ പ്രോജക്ടുകൾ നന്നായി നടപ്പിലാക്കുന്നതിന് വേണ്ടുന്ന എല്ലാ പിന്തുണയും സ്ത്രീ സംരംഭകർക്ക് വനിതാ വികസന കോർപ്പറേഷൻ നൽകി വരുന്നുണ്ട് എന്നുള്ളത് ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു. ‘എസ്‌കലേറ 2025’ പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംരംഭകരായ വനിതകൾക്ക് വിപണി കണ്ടെത്താൻ സഹായിക്കുകയാണ് ‘എസ്‌കലേറ-2025’ ന്റെ  ലക്ഷ്യം. കേരളത്തിൽ ഉൾനാടൻ ഗ്രാമങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മികച്ച മാർക്കറ്റിംഗിന് അവസരം ഒരുക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇടപ്പഴഞ്ഞി ആർ.ഡി.ആർ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെയാണ് മേള സംഘടിപ്പിക്കുന്നത്. ‘ശാക്തീകരണത്തിലേക്ക്, ആനന്ദത്തിലേക്ക്, പാതി ആകാശത്തിലേക്ക്’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ പെൺകുട്ടികളാണ്. 70 ശതമാനത്തിന് മുകളിലാണ് പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളത്. പല തൊഴിൽ സ്ഥാപനങ്ങളിലും സ്ത്രീകളാണ് കൂടുതൽ. ആരോഗ്യ രംഗത്തും 70 ശതമാനത്തിലധികം സ്ത്രീകളാണ്. തൊഴിൽ ചെയ്യുന്ന സ്ത്രീകൾ കേരളത്തിൽ കൂടുതലാണ്. എങ്കിലും വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെയും തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെയും സംഖ്യയിൽ വലിയ അന്തരമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഐടി മേഖലയിലുൾപ്പെടെ പലപ്പോഴും സ്ത്രീകൾ കൊഴിഞ്ഞു പോകുന്ന അവസ്ഥയുമുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനിത വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഈ സർക്കാരിന്റെ കാലത്ത് കോർപ്പറേഷൻ വായ്പാ വിതരണത്തിൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ലാഭത്തിൽ പ്രവർത്തിക്കുന്ന കോർപ്പറേഷൻ 2021-22 മുതൽ ലാഭം വിഹിതം സർക്കാരിന് നൽകി വരുന്നു. എൻ എം ഡി എഫ് സി-യുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള പുരസ്‌ക്കാരം തുടർച്ചയി രണ്ട് വർഷം നേടി, പ്രവർത്തന മികവിന് എൻ എസ് എഫ് ഡി സി, എൻ ബി സി എഫ് ഡി സി എന്നിവയുടെ അംഗീകാരങ്ങളും സ്ഥാപനം നേടിയിട്ടുണ്ട്.

സ്ത്രീ സുരക്ഷയ്ക്കായി ‘181’ വനിതാ ഹെൽപ് ലൈൻ, ആർത്തവ ശുചിത്വ ബോധവത്കരണത്തിനായി ഷീപാഡ് പദ്ധതി, ആദിവാസി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വനമിത്ര, സ്ത്രീകളുടെയും പെൺകുട്ടികളുടെയും നേതൃശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള ഫ്യൂച്ചർ വിമൻ ഗ്രൂമിങ്ങ് പ്രോഗ്രാം-പ്രതിഭ തുടങ്ങിയ പദ്ധതികളും വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം വനിതാ സംരംഭകർ ‘എസ്‌കലേറ 2025’ മേളയിൽ പങ്കെടുക്കും. തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരുടെ ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കുണ്ടാകും. തനത് ഉൽപ്പന്നങ്ങളാണ് മേളയിലുണ്ടാകുക. സെമിനാറുകൾ, ഇന്നോവേറ്റേഴ്‌സ് ഫോറം, പാനൽ ചർച്ചകൾ എന്നിവയും എസ്‌കലേറയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യമേളയും സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായുണ്ട്.

ടെക്‌നോളജി, ഭക്ഷ്യോൽപന്നങ്ങൾ, റീട്ടെയ്ൽ, കൃഷി, കരകൗശല വസ്തുക്കൾ, കൈത്തറി, ഫാഷൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് മേളയിലുണ്ടാകുക. പുതിയ വിപണി സാധ്യതകളും അവസരങ്ങളും സംരംഭകർക്ക് മുന്നിൽ തുറന്നിടുന്നതിനും ലക്ഷ്യമിട്ടുള്ള സെമിനാറുകളും ചർച്ചകളും നടക്കും.

കാൻസർ സ്‌ക്രീനിംഗ് ക്യാമ്പും എസ്‌കലേറയിലുണ്ടാകും. സംസ്ഥാന ആരോഗ്യവകുപ്പ് മുപ്പത് വയസ്സിന് മുകളിലുള്ളവർക്കായി നടത്തുന്ന കാൻസർ പ്രതിരോധ ജനകീയ കാമ്പയിനായ ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന കാമ്പയിനിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്, എല്ലാ ദിവസവും ക്യാമ്പ് പ്രവർത്തിക്കും. സ്‌ക്രീനിംഗ് സൗജന്യമാണ്.  സർക്കാർ-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് കോർപ്പറേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്തനാർബുദം, സെർവിക്കൽ കാൻസർ എന്നിവയുടെ സ്‌ക്രീനിംഗ് നടത്തി ചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ, കെ. സുധാകരനെ പിന്തുണച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. കഴിഞ്ഞ മൂന്നര വര്‍ഷമായി സുധാകരന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടി ശക്തമായ മുന്നേറ്റം നടത്തുകയാണെന്നും, ഈ ഘട്ടത്തിൽ അദ്ദേഹത്തെ മാറ്റുന്നത് അവ്യാവസായികമാണെന്നും ഇവർ വിലയിരുത്തുന്നു.

കെപിസിസിയിലും ഡിസിസികളിലും നിർബന്ധമായ മാറ്റങ്ങൾ ആവശ്യമായിരുന്നാൽ അതിലൊതുങ്ങണമെന്നു മാത്രമല്ല, പാർട്ടി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്നതാണു സുധാകരൻ അനുകൂലിക്കുന്നവർ ഉറച്ചുനിലകൊള്ളുന്നത്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനുമായുള്ള സമവാക്യമാണ് പാർട്ടിയുടെ വിജയത്തിന് ആധാരം എന്ന വാദവും ഉയരുന്നു.

പാർട്ടിയിൽ ഐക്യമില്ലായ്മയോ പ്രവർത്തനത്തിലെ വീഴ്ചകളോ അധ്യക്ഷനെ മാറ്റുന്നതിനുള്ള കാരണമാകാനാകില്ലെന്ന നിലപാട് ആദ്യം അവതരിപ്പിച്ചത് വാർക്കിംഗ് കമ്മിറ്റിയംഗം ശശി തരൂരാണ്. തുടർന്നുവന്ന പിന്തുണയിൽ കെപിസിസി ഉപാധ്യക്ഷൻ വി. ടി. ബൽറാം, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും അംഗമായതോടെ ഹൈക്കമാൻഡ് നടപടികളിൽ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള അവസ്ഥയാണെന്ന് സുധാകരന് അനുകൂല വിഭാഗം പ്രതീക്ഷിക്കുന്നു.

അതിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കെ. സുധാകരനുമായി ഐക്യത്തോടെയാണു പോകുന്നതെന്ന നിലപാട് പ്രകടിപ്പിച്ചതോടെ, അധ്യക്ഷപദവിയിലെ മാറ്റം സംബന്ധിച്ച പാർട്ടിക്കുള്ളിലെ ഇരുവിഭാഗങ്ങളും തൽക്കാലം സമവായസാധ്യത തേടുകയാണ്.

മലയാള സിനിമാ സംഘടനകൾക്കിടയിലെ വിവാദം അവസാനിക്കുമെന്ന സൂചന. ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ. ജേക്കബ് നിർമാതാവ് ആന്റണി പെരുമ്പാവൂരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ, നിർമാതാവ് ജി. സുരേഷ് കുമാറിനെ വിമർശിച്ച ഫേസ്ബുക്ക് കുറിപ്പ് ആന്റണി പിന്‍വലിച്ചു.

ഫിലിം ചേംബർ മാർച്ചിൽ പണിമുടക്ക് പ്രഖ്യാപിക്കാനൊരുങ്ങുന്നില്ലെന്നും എമ്പുരാൻ തിയറ്റർ ഉടമകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തന്നെയാണെന്നും ചേംബർ പ്രസിഡന്റ് വ്യക്തമാക്കി.

സിനിമാ സമരവുമായി ബന്ധപ്പെട്ട് ജി. സുരേഷ് കുമാർ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിൽ, എമ്പുരാൻ സിനിമയുടെ ബജറ്റിനെ കുറിച്ചുള്ള പരാമർശമാണ് തന്നെ വേദനിപ്പിച്ചതെന്ന് ആന്റണി പെരുമ്പാവൂർ ബി.ആർ. ജേക്കബിനോട് വ്യക്തമാക്കിയിരുന്നു. തന്റെ പ്രതികരണം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എമ്പുരാന്റെ ബജറ്റിനെക്കുറിച്ചുള്ള പരാമർശം തിരുത്തിയതായി സൂചിപ്പിച്ച ചേംബർ പ്രസിഡന്റിനോട്, തന്റെ പോസ്റ്റ് പിന്‍വലിക്കാൻ തയ്യാറാണെന്ന് ആന്റണി വ്യക്തമാക്കിയതോടെ തർക്കം ശമിക്കുമെന്ന പ്രതീക്ഷ ശക്തമായി. ചേംബർ എമ്പുരാൻ സിനിമയോട് പ്രതികാര നടപടിയുണ്ടാകില്ലെന്നും സ്ഥിരീകരിച്ചു.

അതേസമയം, ഫിയോക്ക് ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാർ തലത്തിൽ ചർച്ച നടത്തി പ്രശ്‌നം ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: മുസ്‌ലിം പുരുഷന് സമാനമായ അനന്തരാവകാശം സ്ത്രീകള്‍ക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുമായ കിരണ്‍ റിജിജു കൂടിക്കാഴ്ച നടത്തി, നിസ സ്ഥാപകയും സാമൂഹിക പ്രവര്‍ത്തകയുമായ വി.പി സുഹറ. ബി.ജെ.പി എം.പി സുരേഷ് ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. മുസ്‌ലിം അനന്തരാവകാശ നിയമത്തില്‍ നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിനായുള്ള കരട് ബില്‍ കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചുവെന്ന് സുരേഷ് ഗോപി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

മുസ്‌ലിം പുരുഷന് തുല്യ അവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വി.പി സുഹറ നേരത്തെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയും പോലീസ് ഇടപെട്ടതോടെ സമരം അവസാനിപ്പിക്കുകയുമായിരുന്നു. കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഡല്‍ഹിയിലെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് സുഹറ അറിയിച്ചിരുന്നു.

hot

കേരളത്തിൽ ഉഷ്‌ണതരംഗ സാധ്യതയുള്ളതായി മുന്നറിയിപ്പ്. സംസ്ഥാനത്ത് താപനില ഉയർന്നേക്കുമെന്ന് മുന്നോട്ടു കാണുന്ന സാഹചര്യത്തിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പ്രധാന നിർദ്ദേശങ്ങൾ:

വെയിലത്തേക്ക് നേരിട്ട് പുറത്തുപോകുന്നത് പരമാവധി ഒഴിവാക്കുക.

കൃഷി, ബാഹ്യപ്രവർത്തന മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം.

പ്രതീക്ഷിക്കാവുന്ന താപനില വർദ്ധനവിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ മുൻകരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

വേനൽക്കാല പ്രതിസന്ധി രൂക്ഷമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജനക്ഷേമകരമായ പ്രവർത്തനങ്ങൾ  ഏറ്റെടുത്ത് സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കേണ്ടതുണ്ടെന്നും അതിന് എല്ലാ ഉദ്യോഗസ്ഥരും മാതൃകാപരമായ നിലപാടുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യു ദിനാചരണത്തിന്റേയും റവന്യു അവാർഡ് വിതരണത്തിന്റേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാര്യക്ഷമവും ജനോപകാരപ്രദവുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും ഇവിടെ നൽകുന്ന റവന്യു അവാർഡുകൾ എല്ലാവർക്കും പ്രചോദനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കേരളം മാറുന്നു, വലിയ തോതിൽ വളരാനുള്ള ഒരു തയ്യാറെടുപ്പിലാണ് നാട്.  അതിന് ഏറ്റവും നല്ല രീതിയിൽ പങ്ക് വഹിക്കുന്ന വകുപ്പാണ് റവന്യു വകുപ്പ്. നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങളിൽ ആരോഗ്യകരമായ ഇടപെടലുകൾ റവന്യു വകുപ്പിന്റെ ഭാഗത്ത്നിന്ന് ഉണ്ടാകുന്നുണ്ട്. അതുപോലെ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുവേ നല്ല രീതിയിലാണ് ഇത്തരം കാര്യങ്ങളിൽ ഇടപെട്ടുപോരുന്നത്. നാടിന്റെ പൊതുസാഹചര്യം മാറ്റുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നല്ല രീതിയിലുള്ള ഇടപെടലുകൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. അതിൽ പ്രത്യേക ശ്രദ്ധയോടെ ഇടപെടേണ്ട ഒരു വകുപ്പാണ് റവന്യു വകുപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർവീസിലുള്ള മഹാഭൂരിപക്ഷവും സത്യസന്ധമായി, കളങ്കരഹിതമായി തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നവരാണ്. സ്തുത്യർഹമായ അവരുടെ ഇടപെടലുകളാണ് നമ്മുടെ നാടിന്റെ വലിയ മാറ്റത്തിന് ഇടയാക്കിയിട്ടുള്ളത്. നയപരമായ തീരുമാനങ്ങൾ മന്ത്രിസഭ എടുക്കുമെങ്കിലും ആ നയങ്ങൾ പ്രാവർത്തികമാക്കുന്നത് ഉദ്യോഗസ്ഥരിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഭരണനടപടികളുടെ ശരിയായ സ്വാദ് അനുഭവിക്കാൻ കഴിയുക എന്നത് ഏറ്റവും പ്രധാനമാണ്. ഒരു കാര്യത്തിന് പലവട്ടം ഓഫീസിൽ കയറി ഇറങ്ങേണ്ടിവരുക. ചില തെറ്റായ ആവശ്യങ്ങൾ ചിലരിൽനിന്ന് കേൾക്കേണ്ടിവരുക തുടങ്ങിയവയെല്ലാം പൊതുവേ വലിയ അതൃപ്തിയാണ് ജനങ്ങളിൽ ഉണ്ടാക്കുക. അതല്ല നമ്മൾ ആഗ്രഹിക്കുന്നത്. അത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് ചെറുയൊരു വിഭാഗം മാത്രമാണ്. അവർ മഹാഭൂരിഭാഗം വരുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് മനപ്രയാസിത്തിലാക്കുന്നത്. ദുഷ്പേര് ഒരാളിൽമാത്രം ഒതിങ്ങിനിൽക്കില്ല എന്നത് കാണേണ്ടതുണ്ട്. തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ സഹപ്രവർത്തകർക്ക് തന്നെ അവിടെ പ്രതികരിക്കാൻ കഴിയണം.

ജനങ്ങളെ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. വേഗത്തിൽ കാര്യങ്ങൾ നിർവഹിക്കേണ്ടതുണ്ട്. ഭരണത്തിന്റെ സ്വാദ് ശരിയായ രീതിയിൽ ജനങ്ങൾക്ക് ലഭിക്കണം. അതിനാണ് 900ത്തിലധികം സർവീസുകൾ ഇപ്പോൾ ഓൺലൈനാക്കിയിരിക്കുന്നത്. വില്ലേജ് ഓഫീസുകളടക്കം സ്മാർട്ടായി മാറുകയാണ്. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ ഇതാണ് റവന്യു വകുപ്പിന്റെ ആപ്തവാക്യംതന്നെ. അതിനുതകുന്ന ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ 2016 മുതലുള്ള കണക്കെടുത്താൽ 3,60,000ലധികം പട്ടയങ്ങൾ ഇപ്പോൾ വിതരണം ചെയ്തിട്ടുണ്ട്. അതോടൊപ്പംതന്നെ എല്ലാവർക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടയ മിഷൻ രൂപീകരിച്ചത്. അതിൽതന്നെ ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കുന്നതിന് മുൻഗണന നൽകിയാണ് പ്രവർത്തിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദില്ലി: കോൺഗ്രസ് പാർട്ടിയിൽ ശശി തരൂരിന്‍റെ അതൃപ്തിക്ക് കാരണം തുടർച്ചയായ അവഗണനയാണെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു. പാർട്ടിയുമായി നിരന്തരം സഹകരിച്ചിരുന്നിട്ടും നിർണായക ഘട്ടങ്ങളിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതാണ് തരൂരിന്‍റെ ആശങ്കയ്ക്ക് പിന്നിലെ പ്രധാനകാരണമെന്നാണ് വിലയിരുത്തൽ.

പ്രശ്നപരിഹാരത്തിനായി കോൺഗ്രസ് ഹൈക്കമാൻഡ് പുതിയ നീക്കങ്ങൾ നടത്താൻ ഒരുങ്ങുകയാണ്. സംസ്ഥാന നേതൃത്ത്വവുമായി കൂടിയാലോചിച്ച് തരൂരിന് കൂടുതൽ പാർട്ടി ചുമതലകൾ നൽകുന്നതുൾപ്പെടെയുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. അതേസമയം, പാർട്ടിയുടെ തീരുമാനങ്ങളിൽ തനിക്ക് മതിയായ പങ്കാളിത്തമില്ലെന്ന തരൂരിന്‍റെ പ്രതിഷേധം ഹൈക്കമാൻഡ് ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

രാഷ്ട്രീയമായി നിലപാടുകൾ വ്യക്തമാക്കുമ്പോൾ പാർട്ടി അണിയറയിൽ വേർതിരിവുണ്ടാകില്ലെന്ന ഉറപ്പുനൽകാനും ഹൈക്കമാൻഡ് ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിലുള്ള സാഹചര്യത്തിൽ ഗ്രൂപ്പ് കലഹങ്ങൾ ഉണ്ടാകാതിരിക്കാൻ ഹൈക്കമാൻഡ് ജാഗ്രത പുലർത്തുകയാണ്. പ്രശ്നപരിഹാരത്തിനായി പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുന്‍ ഖർഗെ, കെ സി വേണുഗോപാൽ, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷണ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തം.

കേരളത്തിലെ തദ്ദേശഭരണ നിര്‍വഹണത്തില്‍ വിപ്ലവകരമായ ഒരു മാറ്റത്തിന് തുടക്കം കുറിക്കുന്ന നൂതന കാല്‍വെപ്പാണ് വിവരസഞ്ചയിക 2024 എന്ന്
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണ സമിതി, സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തയ്യാറാക്കിയ കണ്ണൂര്‍ വിവരസഞ്ചയിക 2024 പഞ്ചായത്ത്തല റിപ്പോര്‍ട്ടുകളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സൃഷ്ടിച്ച ഈ മാതൃക കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാതൃകയായെടുത്ത് നടപ്പാക്കാം. അതിനാവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ബൃഹത്തായ വിവരസഞ്ചയം വളരെ അമൂല്യമാണ്. ഇന്നത്തെ ലോകത്ത് സ്വര്‍ണ്ണഖനി എന്ന് പറയുന്നത് ഡാറ്റയാണ്. ഡാറ്റയുടെ വിശകലനമാണ് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായകരമാകുന്നത്. ഏത് പദ്ധതികളും  ആസൂത്രിതമായും കാര്യക്ഷമമായും നടപ്പാക്കാന്‍ ശാസ്ത്രീയമായ വിവരങ്ങള്‍ ലഭ്യമാകണം. ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുംവിധം കൃത്യവും കാലികവുമായ സ്ഥിതിവിവരക്കണക്കുകള്‍ യാഥാര്‍ത്ഥ്യമാവുന്നതിനുവേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് കണ്ണൂര്‍ വിവരസഞ്ചയിക. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 46 ഗ്രാമ പഞ്ചായത്തുകളില്‍ സമഗ്ര സാമൂഹ്യ സാമ്പത്തിക സ്ഥലപര സര്‍വെ നടന്നു. പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ അപ്ലിക്കേഷന്‍ മുഖേന നടത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് രൂപത്തില്‍ വിവര സഞ്ചയിക പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മികച്ച രീതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഗ്രമപഞ്ചായത്തുകളായി കടന്നപ്പള്ളി, കണ്ണപുരം, കുറ്റിയാട്ടൂര്‍, ചെറുപുഴ പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. പഞ്ചായത്ത് പ്രതിനിധികള്‍ മന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി സരള അധ്യക്ഷയായി. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡയറക്ടര്‍ ബി ശ്രീകുമാര്‍ വിവരസഞ്ചയിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.വി ശ്രീജിനി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു.പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍, തദ്ദേശ സ്വയംവരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, സാമ്പത്തിക സ്ഥിതി വിവര കണക്ക്  വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി പ്രേമരാജന്‍,  റിസര്‍ച്ച് ഓഫീസര്‍ സി.എം സുധീഷ്‌കുമാര്‍, ടൈനി സൂസന്‍ തുടങ്ങിവര്‍ സംസാരിച്ചു.

മലയാള സിനിമാ നിർമ്മാതാക്കളിൽ ഒരു വിഭാഗം ആഹ്വാനം ചെയ്ത പണിമുടക്കിന് തങ്ങളൊരുവിധ പിന്തുണയും നൽകില്ലെന്ന് ‘അമ്മ’ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനിച്ചു. സിനിമാ വ്യവസായം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, ചിലരുടെ പിടിവാശി മൂലം അനാവശ്യമായി സമരത്തിലേക്ക് മലയാള സിനിമയെ തള്ളിയിടുന്നത് തൊഴിലാളികൾക്കും വ്യവസായത്തിനും കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് യോഗം.

അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമതീരുമാനം എടുക്കേണ്ടത് ‘അമ്മ’യുടെ ജനറൽ ബോഡിയാണെന്നും യോഗത്തിൽ തീരുമാനമായി. മലയാള സിനിമയുടെ വികസനത്തിനായി ചലച്ചിത്ര മേഖലയിലെ മറ്റ് സംഘടനകളുമായി സമവായം പുലർത്താൻ ‘അമ്മ’ എപ്പോഴും തയ്യാറാണെന്നും യോഗം വ്യക്തമാക്കി.