നേസൽകൊവിഡ് വാക്സിൻ കുട്ടികളിലെ രോഗബാധയെ ചെറുക്കുന്നതിന് മുഖ്യപങ്ക് വഹിക്കാൻ കഴിയും;സൗമ്യ സ്വാമിനാഥൻ

ജനീവ: ഇന്ത്യയിൽ നിർമ്മിക്കുന്ന നേസൽകൊവിഡ് വാക്സിൻ കുട്ടികളിലെ രോഗബാധയെ ചെറുക്കുന്നതിന് മുഖ്യപങ്ക് വഹിക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ.സൗമ്യ സ്വാമിനാഥൻ.കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാവും കൂടുതൽ ബാധിക്കുകയെന്ന റിപ്പോർട്ടുകൾക്കിടയിൽ ആശ്വാസമായാണ് ശിശുരോഗ വിദഗ്ധ കൂടിയായ സൗമ്യ സ്വാമിനാഥന്റെ പ്രസ്താവന. വേനലവധി അവസാനിക്കാറായ ഘട്ടത്തിൽ അധ്യാപകർക്ക് വാക്സിൻ നൽകേണ്ടതുണ്ടെന്നും രോഗവ്യാപനം കുറയുമ്പോൾ മാത്രമേ സ്‌കൂളുകൾ തുറക്കാൻ പാടുള്ളൂവെന്നും അവർ മുന്നറിയിപ്പ് നൽകി.

ലോകത്താകമാനം കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 4 ശതമാനത്തിൽ താഴെ മാത്രമാണ് കുട്ടികൾ. എന്നാൽ കൊവിഡ് മൂന്നാം തരംഗത്തിൽ കൂടുതൽ കരുതൽ ആവശ്യമാണ്.ഫൈസർ വാക്സിൻ കുട്ടികളിൽ എടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.അടുത്ത മാസങ്ങളിൽ മറ്റു വാക്സിനുകൾക്കും അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് സൗമ്യ പ്രത്യാശപ്രകടിപ്പിച്ചു.

സിറിഞ്ചുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ ലാഭിക്കാനും ഓരോ വാക്സിനേഷൻ എടുക്കുന്ന സമയം കുറയ്ക്കാനും കഴിയുമെന്നതാണ്‌ നേസൽ വാക്സിന്റെ പ്രധാന സവിശേഷത. കൊവിഡ് വൈറസ് മൂക്കിലൂടെ പ്രവേശിച്ച് ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന അതേ രീതിയിലൂടെയാണ് നേസൽ വാക്സിൻ വൈറസിനെതിരെ പ്രവർത്തിക്കുക.ഇന്ത്യൻ നിർമിത നേസൽ വാക്സിനുകൾ കുട്ടികളിൽ കൊവിഡ് ചെറുക്കാൻ ഏറെ ഫലപ്രദമായിരിക്കും. ഇത് മൂക്കിലൂടെ ഇറ്റിച്ച് നൽകാൻ എളുപ്പവുമാണ്. കുത്തിവയ്പിനേക്കാൾ കൂടുതൽ പ്രതിരോധശേഷി നേസൽ സ്‌പ്രേയ്ക്ക് നൽകാനാകുമെന്നും സൗമ്യകൂട്ടിച്ചേർത്തു.