കേന്ദ്ര സർക്കാരിന്റെ ഇടപെടൽ; കുവൈത്തിൽ തടവിലാക്കപ്പെട്ട 34 ഇന്ത്യക്കാരെ മോചിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാരെ മോചിപ്പിച്ചു. 19 മലയാളി നഴ്‌സുമാർ ഉൾപ്പെടെ 34 ഇന്ത്യക്കാരാണ് മോചിതരായത്. 3 ആഴ്ചയായി ഇവർ ജയിലിൽ കഴിയുകയായിരുന്നു. നിയമനടപടി പൂർത്തിയാക്കി ഇവരെ നാടുകടത്താനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഇവർ ജയിൽ മോചിതരായത്.

ജയിലിൽ നിന്ന് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് വീടുകളിലേക്ക് അയക്കുകയായിരുന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്ത്യക്കാരുടെ മോചനം സാധ്യമായതിന്റെ സന്തോഷം പങ്കുവെച്ചു. വിദേശകാര്യമന്ത്രാലയവും മേഖലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ വ്യക്തിപരമായി താനും നടത്തിയ ഇടപെടലുകൾ ഫലം കണ്ടത് ചാരിതാർഥ്യമേകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മോചിപ്പിക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും മലയാളികളാണ് എന്നത് ഇരട്ടിസന്തോഷം നൽകുന്നു. തടവിലാക്കപ്പെട്ടവരിലെ അമ്മമാർക്ക് പിഞ്ചു കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യം നേരത്തെ ഒരുക്കാൻ സാധിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മതിയായ രേഖകൾ ഇല്ലാതെ നഴ്സുമാർ കുവൈത്തിൽ എത്തിയതിൽ ഇന്ത്യയുടെ വിശദീകരണം അംഗീകരിക്കുകയും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയും ചെയ്ത കുവൈത്ത് അധികാരികൾക്ക് നന്ദി. ലോകത്തെവിടെയും ഭാരതീയ പൗരൻമാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി മുരളീധരൻ അറിയിച്ചു.