തെരഞ്ഞെടുപ്പിനെ നേരിടാൻ മുന്നൊരുക്കവുമായി ഇന്ത്യ സഖ്യം; ആദ്യ പൊതുയോഗം ഒക്ടോബറിൽ

ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ മുന്നൊരുക്കം നടത്തി പ്രതിപക്ഷ മുന്നണി സഖ്യം ഇന്ത്യ. സഖ്യത്തിന്റെ ആദ്യ പൊതുയോഗം ഒക്ടോബർ ആദ്യവാരത്തിൽ മധ്യപ്രദേശിലെ ഭോപ്പാലിൽ നടക്കും. ബുധനാഴ്ച നടന്ന ഇന്ത്യാ സഖ്യത്തിന്റെ കോഓർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സഖ്യത്തിലെ ഓരോ പാർട്ടി നേതൃത്വവുമായും ലോക്‌സഭാ സീറ്റ് വിഭജനം സംബന്ധിച്ച് കോഓർഡിനേഷൻ കമ്മിറ്റി ചർച്ച നടത്തും. പാർട്ടിയുടെ വലുപ്പം, കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിലെ പ്രകടനം എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും സീറ്റ് വിഭജിക്കുക.

ബിജെപി സ്ഥാനാർത്ഥിക്കെതിരേ മത്സരിക്കാൻ സഖ്യം ഒറ്റക്കെട്ടായി ഒരു സ്ഥാനാർത്ഥിയെ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സീറ്റ് വിഭജന ചർച്ചകൾ അതത് സംസ്ഥാനങ്ങളിൽ നടത്തുമെന്നാണ് കെ സി വേണുഗോപാൽ അറിയിച്ചത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സംയുക്ത പൊതുയോഗം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.

14 പേരാണ് കോഓർഡിനേഷൻ കമ്മിറ്റിയിലുള്ളത്. കെ.സി. വേണുഗോപാൽ (കോൺഗ്രസ്), ശരദ് പവാർ (എൻ.സി.പി.), ടി.ആർ ബാലു (ഡി.എം.കെ.), ഹേമന്ദ് സോറൻ (ജെ.എം.എം.), സഞ്ജയ് റാവത്ത് (ശിവസേന- ഉദ്ദവ് താക്കറെ പക്ഷം), തേജസ്വി യാദവ് (ആർ.ജെ.ഡി.), രാഘവ് ചദ്ദ (എ.എ.പി.), ജാവേദ് അലി ഖാൻ (എസ്പി.), സഞ്ജയ് ഝാ (ജെ.ഡി.യു.), ഡി. രാജ (സിപിഐ.), ഒമർ അബ്ദുല്ല (നാഷണൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പി.ഡി.പി.), അഭിഷേക് ബാനർജി (ടി.എം.സി.), സിപിഎമ്മിൽനിന്ന് ഒരംഗം എന്നിങ്ങനെയാണ് കമ്മിറ്റിയിലുള്ളത്.