അഞ്ചു വയസുകാരിയുടെ കൊലപാതകം; മുഖ്യമന്ത്രി പ്രതികരിക്കാത്തത് ആശ്ചര്യജനകമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ ആലുവയിലെ 5 വയസ്സുകാരിയുടെ നിഷ്ഠുരമായ കൊലപാതകത്തിൽ മുഖ്യമന്ത്രി പ്രതിക്കരിക്കാത്തത് ആശ്ചര്യജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി നിർവ്വഹിക്കുന്ന മുഖ്യമന്ത്രി ഒരു പിഞ്ചുബാലികക്ക് നേരെയുണ്ടായ ക്രൂരമായ ചെയ്തിക്കെതിരെ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും നൽകി സംഭവത്തെ അപലപിക്കാൻ തയ്യാറാകത്തത് മുഖ്യമന്ത്രിക്ക് ചേർന്ന രീതിയല്ലെന്ന് അദ്ദേഹം വിമർശിച്ചു.

5 മാസമായി സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രി എന്ത് മന:സാക്ഷിയാണുള്ളത്. മുഖ്യമന്ത്രി മനസുവച്ചാൽ സാമൂഹിക വിരുദ്ധരെയും , ലഹരിമാഫിയാ സംഘങ്ങളെയും 24 മണിക്കൂറിനുള്ളിൽ അമർച്ച ചെയ്യാം. മുഖ്യമന്ത്രി ഏതോ ബാഹ്യ ശക്തികളുടെ പിടിയിലാണ് എന്ന് ജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ. എതിരാളികളെ ഇല്ലാത്ത കേസുകളുണ്ടാക്കി തോജോവധം ചെയ്യാൻ കാണിക്കുന്ന ആവേശം ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി ആഭ്യന്തര വകുപ്പ് കാണിക്കുന്നില്ല എന്നതാണ് സത്യമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ആലുവ സംഭവത്തിന്റെ മൂലകാരണം. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയാണ്, തുടർച്ചയായി കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്ക് ഉത്തരവാദി സംസ്ഥാന ആഭ്യന്തര വകുപ്പ് മാത്രമാണ്. പോലീസിന്റെ പ്രവർത്തന സ്വാതന്ത്യത്തെ കൂച്ചുവിലങ്ങിട്ടു നിർത്തിയിരിക്കുകയാണ്. ആലുവ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് നീതി ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന ഭരണകൂടത്തിനില്ലേയെന്നും മുഖ്യമന്ത്രിയുടെ മൗനം ആരെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ചോദിക്കുന്നു.

അടിയന്തിരമായി ആ കുടുംബത്തെ ചേർത്തുപിടിക്കാനും നീതി ഉറപ്പാക്കാനും മുഖ്യമന്ത്രി മൗനം വെടിയണം. അക്രമകാരികളെ നിലയ്ക്കു നിർത്താനുള്ള നടപടികളിലേക്ക് നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.