പ്രവർത്തകരുടെ വികാരം മാന്യമായാണ് പ്രകടിപ്പിച്ചത്; ഉമ്മൻ ചാണ്ടി ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന മുദ്രാവാക്യത്തിന് എന്താണ് പ്രശ്നമെന്ന് കെ മുരളീധരൻ

ന്യൂഡൽഹി: ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉണ്ടായ മുദ്രാവാക്യം വിളിയിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രവർത്തകരുടെ വികാരം മാന്യമായാണ് പ്രകടിപ്പിച്ചതെന്ന് മുരളീധരൻ പറഞ്ഞു. തരംതാണ വിമർശനമാണ് ഉമ്മൻ ചാണ്ടിക്കെതിരെ നേരത്തെ ഉന്നയിച്ചിരുന്നത്. ഉമ്മൻ ചാണ്ടി ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന മുദ്രാവാക്യത്തിന് എന്താണ് പ്രശ്നമെന്നും മുരളീധരൻ ചോദിക്കുന്നു.

അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രിക്കോ സംഘടിപ്പിച്ച കെപിസിസിക്കോ പ്രയാസമില്ല. പിന്നെന്തിനാണ് മന്ത്രി വി എൻ വാസവൻ വികാരം കൊള്ളുന്നതെന്ന് അറിയില്ല. അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം അറിയിച്ചു.

അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ വച്ചായിരുന്നു മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ”ഉമ്മൻ ചാണ്ടി സിന്ദാബാദ്, കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ആരു പറഞ്ഞു മരിച്ചെന്ന്…’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ ബഹളം വച്ചത്.

പിന്നീട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം എം ഹസൻ ഉൾപ്പെടെ ഇടപെട്ടാണ് പ്രവർത്തകരെ നിശബ്ദരാക്കിയത്. വി ടി ബൽറാം ഉൾപ്പെടെയുള്ള യുവ നേതാക്കളും വേദിയിൽ എഴുന്നേറ്റുനിന്ന് പ്രവർത്തകരോട് നിശബ്ദരാകാൻ ആവശ്യപ്പെട്ടിരുന്നു.