സ്വര്‍ണക്കടത്ത് : പ്രതികളുടെ ശബ്ദരേഖ പുറത്ത്

കണ്ണൂര്‍ : സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ പ്രതികളുടെ ഇടപെടലുകള്‍ സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്.ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി അടങ്ങുന്ന ടീമിനെയാണ് ‘പാര്‍ട്ടി’ എന്ന് ഇതില്‍ ഓഡിയോയില്‍ വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് ഒരു പങ്ക് കൊടുക്കുന്നതോടെ പിന്നെ അന്വേഷണം ഉണ്ടാവില്ലെന്നും പറയുന്നതും ഓഡിയോയിലുണ്ട്.

ഓഡിയോ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ക്വട്ടേഷന്‍ സംഘാഗം സ്വര്‍ണം കൊണ്ടുവരാന്‍ ഏല്പ്പിച്ച ആളോട് പറയുന്നത് ഇങ്ങനെ…:

എയര്‍പോര്‍ട്ടില്‍ നമ്മുടെ ടീം കൂട്ടാന്‍ വരും. നീ വന്ന് വണ്ടിയില്‍ കയറുകയേ വേണ്ടൂ. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഇവരില്‍ മൂന്നില്‍ രണ്ടുപേര്‍ ഒരുമിച്ച് ഉണ്ടാവും. പിന്നെ എന്റെ ഒരു അനിയനും ഉണ്ടാവും. മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കായി വെക്കുന്നത് നിന്നെ സെയ്ഫ് ആക്കാനാണ്.
കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ പാര്‍ട്ടിയിലെ കളിക്കാര്‍ ആരാണെന്ന് അറിയില്ലേ, അതിനാണ് മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കാര്‍ക്ക് കൊടുക്കുന്നത്. നിന്നെ പ്രൊടക്ട് ചെയ്യാനാണ്. പൊട്ടിച്ചതിന് പിന്നില്‍ ഷാഫിക്കയും ടീമും ആണെന്ന് അറിഞ്ഞാല്‍ പിന്നെ അന്വേഷണം ഉണ്ടാവില്ല. ഒറ്റയ്ക്കാണെന്ന് അറിഞ്ഞാല്‍ മാസങ്ങള്‍ക്ക് കഴിഞ്ഞാലും നിന്നെ പിന്തുടരും. പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിളിച്ചുപറയും നമ്മളാണ് എടുത്തത് എന്ന് പറ്റിപ്പോയി എന്ന്. അതുകൊണ്ട് ബേജാറാവേണ്ട. നാലുമാസത്തിനുള്ളില്‍ ഒരുപാട് ഗെയിം നടന്നിട്ടുണ്ട്.
ഒരു പ്രശ്‌നവും ഇല്ല. ഒരു ഓണറും പിന്നാലെ വരില്ല. തന്ന് വിടുന്നവര് നല്ല സാമ്പത്തികം ഉള്ളയാള്‍ ആണെങ്കില്‍ ഒറ്റത്തവണ കോള്‍ ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ വന്നിട്ട് ഓന്റെ സുഹൃത്തുക്കളോട് അന്വേഷിക്കും. പത്ത് പന്ത്രണ്ട് ദിവസം സാധനം നമ്മുടെ അടുത്തായാല്‍ കിട്ടൂലാന്ന് അറിഞ്ഞാല്‍ ഒഴിവാക്കും. അതിനിടക്ക് എന്തുചെയ്യും അതിനാണ് പാര്‍ട്ടിക്കാരെ വെക്കുന്നത്. ഇത്രമാത്രം പറയും ബോസ്സെ നമ്മുടെ പിള്ളാരാ എടുത്തത്, അതിന്റെ ഭാഗമായി ബുദ്ധിമുട്ടിക്കല്‍ ഉണ്ടായാല്‍ ഈയൊരു രീതിയില്‍ ആവില്ല ബന്ധപ്പെടല്‍. അതോടെ ബുദ്ധിമുട്ടിക്കില്ല.
ആരാണ് ഓഡിയോ അയച്ചതെന്നോ ആര്‍ക്കാണ് ഓഡിയോ കിട്ടിയതെന്നോ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.