സ്‌കൂൾ സമയമാറ്റത്തിൽ സർക്കാർ തീരുമാനം നടപ്പിലാക്കും : മന്ത്രി വി ശിവൻകുട്ടി

നിലവിലെ സ്‌കൂൾ സമയക്രമം തുടരാൻ തീരുമാനിച്ചതായി മന്ത്രി വി ശിവൻകുട്ടി. അടുത്ത അക്കാദമിക വർഷം ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അന്നത്തെ സാഹചര്യം പരിഗണിച്ച് അക്കാര്യം ചർച്ച ചെയ്യാൻ സന്നദ്ധമാണ്. നിലവിൽ സർക്കാരിന്റെ തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സെക്രട്ടറിയേറ്റ് പി ആർ ചേംബറിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 2025 മെയ്  31  ലെ  സർക്കാർ  ഉത്തരവ്  പ്രകാരം  ക്ലാസ്  1  മുതൽ  4  വരെ  198 പ്രവൃത്തി ദിനങ്ങൾ, ക്ലാസ്  5  മുതൽ  7  വരെ    200 പ്രവർത്തിദിനങ്ങൾ, ക്ലാസ്സ്  8  മുതൽ  10  വരെ 204 പ്രവർത്തിദിനങ്ങൾ  എന്നിങ്ങനെയാണ് 2025-26  വർഷത്തെ അക്കാദമിക് കലണ്ടർ തയ്യാറായത്. എൽ.പി  വിഭാഗം  സ്‌കൂളുകൾക്ക്  അധിക പ്രവർത്തിദിനം  ഇല്ലാതെയും  യു.പി  വിഭാഗം  സ്‌കൂളുകൾക്ക്  ആഴ്ചയിൽ  ആറു  പ്രവർത്തിദിനം  വരാത്ത  രീതിയിൽ  രണ്ട്  ശനിയാഴ്ചകൾ   ഉൾപ്പെടുത്തി കൊണ്ടും  ഹൈസ്‌കൂൾ  വിഭാഗം  സ്‌കൂളുകൾക്ക്  6  ശനിയാഴ്ചകൾ ഉൾപ്പെടുത്തികൊണ്ടുമാണ്  കലണ്ടർ  തയ്യാറാക്കിയിട്ടുള്ളത്.  ഹൈസ്‌കൂൾ  വിഭാഗത്തിന്  ആയിരത്തി  ഒരുന്നൂറ്  ബോധന  മണിക്കൂർ  തികയ്ക്കുന്നതിന്  വെള്ളിയാഴ്ച  ഒഴികെയുള്ള  നൂറ്റി  അറുപത്തിയാറ്  പ്രവർത്തിദിനങ്ങളിൽ  എല്ലാ  ദിവസവും  രാവിലെ  15  മിനിട്ടും  ഉച്ചകഴിഞ്ഞ്  15  മിനുട്ടും  അധിക  പ്രവർത്തിസമയം  ഉൾപ്പെടുത്തി  പീരീഡ്  ക്രമീകരിച്ചിട്ടുള്ളത്.രാവിലെ  9.45  മുതൽ  ഉച്ചയ്ക്ക്  ശേഷം  4.15  വരെ യാണ്  ഹൈസ്‌കൂൾ  വിഭാഗം  പുതുക്കിയ  സമയക്രമം.

കേസ്സിനാധാരമായ  സാഹചര്യം

കേരള  ഹൈക്കോടതിയിൽ  എറണാകുളം  ബീട്ടൂർ  എബനൈസർ എച്ച്.എസിലെ  പി.റ്റി.എ.  യും  മാനേജരും  കൂടി  ഫയൽ  ചെയ്ത  റിട്ട്  ഹർജിയിൽ  പുറപ്പെടുവിച്ച  ഉത്തരവ്  പ്രകാരം  അധ്യയന  വർഷം  ഇരുന്നൂറ്റി  ഇരുപത്  പ്രവൃത്തി  ദിനം  വേണമെന്ന  ഹർജിക്കാരന്റെ  ആവശ്യത്തിന്മേൽ  ചട്ടങ്ങൾ  പ്രകാരം  തീരുമാനമെടുക്കാൻ  പൊതു  lവിദ്യാഭ്യാസ  ഡയറക്ടറോട്  ബഹുമാനപ്പെട്ട  കോടതി നിർദ്ദേശിച്ചു.   

ഇതിന്റെ  അടിസ്ഥാനത്തിൽ  പൊതു  വിദ്യാഭ്യാസ  ഡയറക്ടർ  ഹർജിക്കാരനെ  കേൾക്കുകയും  2024  ഏപ്രിൽ  25-ാം  തീയതിയിൽ  ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.  ഉത്തരവ്  പ്രകാരം  വരും  വർഷങ്ങളിൽ  നിയമനാനുസൃതമായ  പ്രവൃത്തി  ദിനങ്ങൾ  കലണ്ടറിൽ  ഉൾപ്പെടുത്താമെന്ന്  തീരുമാനിച്ചു.  എന്നാൽ  ഹർജിക്കാരൻ  കോടതി അലക്ഷ്യ  ഹർജി  ഫയൽ  ചെയ്തു.  ഇവയുടെ  അടിസ്ഥാനത്തിൽ  ഇരുന്നൂറ്റി  ഇരുപത്  പ്രവൃത്തി  ദിനങ്ങൾ  തികയ്ക്കുന്നതിനായി  25  ശനിയാഴ്ചകൾ  കൂടി  ഉൾപ്പെടുത്തി  2024-25  വർഷത്തിലെ  അക്കാദമിക്  കലണ്ടർ  പ്രസിദ്ധീകരിച്ചത്. കേരള  വിദ്യാഭ്യാസ  ആക്റ്റും  ചട്ടങ്ങളും  ബാധകമായ  സ്‌കൂളുകളിലെ  പൊതുവിദ്യാഭ്യാസ  വകുപ്പ്  പ്രസിദ്ധീകരിച്ച  വിദ്യാഭ്യാസ  കലണ്ടർ  ചോദ്യം  ചെയ്തുകൊണ്ട്   ഹൈക്കോടതി  മുമ്പാകെ  സർവീസ്  സംഘടനകളും,  രക്ഷിതാക്കളും,  വിദ്യാർത്ഥികളും  കേസ്സ്  ഫയൽ ചെയ്തു.   കലണ്ടറിനെയും  അത്  പുറപ്പെടുവിച്ച  പൊതുവിദ്യാഭ്യാസ  ഡയക്ടറുടെ  അധികാരത്തെയും  ഈ  ഹർജികളിൽ  ചോദ്യം  ചെയ്തിട്ടുണ്ട്.  സ്‌കൂളുകളിൽ  ശനിയാഴ്ചകൾ  പ്രവൃത്തി  ദിനങ്ങൾ  ആക്കുന്നതിനായി  ഇതൊരു  നയത്തിലും  കീഴ്വഴക്കത്തിലും  മാറ്റം  വരുന്ന  ഒന്നായതിനാൽ  സ്റ്റാറ്റിയൂട്ട്  ഭേദഗതി  വരുത്തേണ്ടതുള്ളതിനാലും  അതിന്  യോഗ്യതയുള്ളത്  ഈ  കേസുകളിലെ  ഒന്നാം  എതിർകക്ഷിയായ  സംസ്ഥാന  സർക്കാർ  ആണെന്നാണ്  ഹർജിക്കാരുടെ  വാദം.