പരിഗണന ലഭിക്കാത്തതാണ് തരൂരിന്‍റെ ആശങ്കയ്ക്ക് പിന്നിലെ പ്രധാനകാരണമെന്നാണ് വിലയിരുത്തൽ

ദില്ലി: കോൺഗ്രസ് പാർട്ടിയിൽ ശശി തരൂരിന്‍റെ അതൃപ്തിക്ക് കാരണം തുടർച്ചയായ അവഗണനയാണെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു. പാർട്ടിയുമായി നിരന്തരം സഹകരിച്ചിരുന്നിട്ടും നിർണായക ഘട്ടങ്ങളിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതാണ് തരൂരിന്‍റെ ആശങ്കയ്ക്ക് പിന്നിലെ പ്രധാനകാരണമെന്നാണ് വിലയിരുത്തൽ.

പ്രശ്നപരിഹാരത്തിനായി കോൺഗ്രസ് ഹൈക്കമാൻഡ് പുതിയ നീക്കങ്ങൾ നടത്താൻ ഒരുങ്ങുകയാണ്. സംസ്ഥാന നേതൃത്ത്വവുമായി കൂടിയാലോചിച്ച് തരൂരിന് കൂടുതൽ പാർട്ടി ചുമതലകൾ നൽകുന്നതുൾപ്പെടെയുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. അതേസമയം, പാർട്ടിയുടെ തീരുമാനങ്ങളിൽ തനിക്ക് മതിയായ പങ്കാളിത്തമില്ലെന്ന തരൂരിന്‍റെ പ്രതിഷേധം ഹൈക്കമാൻഡ് ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

രാഷ്ട്രീയമായി നിലപാടുകൾ വ്യക്തമാക്കുമ്പോൾ പാർട്ടി അണിയറയിൽ വേർതിരിവുണ്ടാകില്ലെന്ന ഉറപ്പുനൽകാനും ഹൈക്കമാൻഡ് ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിലുള്ള സാഹചര്യത്തിൽ ഗ്രൂപ്പ് കലഹങ്ങൾ ഉണ്ടാകാതിരിക്കാൻ ഹൈക്കമാൻഡ് ജാഗ്രത പുലർത്തുകയാണ്. പ്രശ്നപരിഹാരത്തിനായി പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുന്‍ ഖർഗെ, കെ സി വേണുഗോപാൽ, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷണ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തം.