ശശി തരൂരിന്റെ മുന്നറിയിപ്പ്: “പാർട്ടിക്ക് എന്റെ സേവനങ്ങൾ ആവശ്യമില്ലെങ്കിൽ, പുതിയ വഴികൾ തേടും”

ന്യൂഡൽഹി: കോൺഗ്രസ് അനുനയനീക്കത്തിനില്ലെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിൽ, ശക്തമായ പ്രതികരണവുമായി ശശി തരൂർ എംപി. “പാർട്ടിക്ക് എന്റെ സേവനങ്ങൾ ആവശ്യമില്ലെങ്കിൽ, മുന്നോട്ട് പോകാൻ എനിക്ക് മറ്റ് വഴികളുണ്ട്” എന്ന് അദ്ദേഹം തുറന്നടിച്ചു.

ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഈ നിലപാട് വ്യക്തമാക്കിയത്. കേരളത്തിൽ കോൺഗ്രസ് നേതൃപ്രതിസന്ധിയിലാണെന്നും, അതിന് പരിഹാരം കാണാതിരുന്നാൽ പാർട്ടി മൂന്നാമതും സംസ്ഥാനത്ത് തിരിച്ചടി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഘടകകക്ഷികൾ അതൃപ്തരാണെന്നും, ഇതിന് ദേശീയ തലത്തിലും പ്രത്യാഘാതമുണ്ടാകുമെന്നും തരൂർ ചൂണ്ടിക്കാട്ടി.

“ജനം വോട്ട് ചെയ്ത് വിജയിപ്പിച്ച നേതാവാണ് ഞാൻ. നാലുതവണ വിജയിച്ച തനിക്ക് പാർട്ടിക്കു പുറത്തുമുള്ള വോട്ടുകളും ലഭിച്ചിട്ടുണ്ട്. നിരവധി സ്വതന്ത്ര ഏജൻസികൾ നടത്തിയ സർവേകളിൽ ഞാൻ നേതൃസ്ഥാനത്തിന് അനുയോജ്യമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും, പാർട്ടിക്ക് എന്റെ കഴിവുകൾ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും” അദ്ദേഹം അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, രമേശ് ചെന്നിത്തല എന്നിവരുടെ അഭ്യർത്ഥനയിലൂടെയാണ് താൻ കോൺഗ്രസിലെത്തിയതെന്നും, തരൂർ വ്യക്തമാക്കി.