ഖത്തർ അമീറിന്റെ സന്ദർശനം: മോദിയുമായി കൂടിക്കാഴ്ച, ഇരട്ട നികുതി ഒഴിവാക്കാൻ കരാർ

ദില്ലി: ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം തന്ത്രപരമായ രീതിയിൽ ഉയർത്താനുള്ള തീരുമാനം ഇരുരാജ്യങ്ങളും കൈക്കൊണ്ടു. ദില്ലിയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ധാരണയിലെത്തിയത്. ഇതിന്റെ ഭാഗമായി ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള കരാറിൽ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഒപ്പുവച്ചു.

ഇന്ത്യ ഖത്തറിൽ നിന്ന് കൂടുതൽ പ്രകൃതി വാതകം വാങ്ങുന്നതിനായും ധാരണയായി. നേരത്തെ ഖത്തർ വധശിക്ഷ റദ്ദാക്കിയ മുൻ നാവികസേന ഉദ്യോഗസ്ഥരുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച വിഷയവും ചർച്ചയായതായി സൂചനയുണ്ട്.

രാഷ്ട്രീയ-ആർഥിക സഹകരണത്തിന്‍റെ ഭാഗമായി ഖത്തർ അമീറിന് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക വരവേൽപ്പും നൽകി. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഇന്ന് രാത്രി എട്ടരയോടെ അദ്ദേഹം മടങ്ങുമെന്നുമാണ് റിപ്പോർട്ട്.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ ഇന്ത്യയിലെത്തിയത്. ഇന്നലെ വൈകുന്നേരം, വിമാനത്താവളത്തിൽ ഖത്തർ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോക്കോൾ മാറ്റിവച്ച് സ്വീകരിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തി. കൂടാതെ, വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമീറുമായുള്ള ദ്വീപക്ഷീയ ചർച്ചകൾ നടത്തി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയും സംഘത്തിൽ ഉണ്ടായിരുന്നു.

2015 മാർച്ചിന് ശേഷം ഇത് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണ്.