ന്യൂഡല്‍ഹി: താൻ ദൈവമല്ല, മനുഷ്യനാണെന്നും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും പോഡ്കാസ്റ്റിൽ അരങ്ങേറ്റംക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പല വിഷയങ്ങളിലും തുറന്ന് സംസാരിച്ച തന്റെ ആദ്യ പോഡ്കാസ്റ്റാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പോഡ്കാസ്റ്റിന്റെ വീഡിയോ പുറത്തുവിടുന്നതിന് മുമ്പ് നിഖില്‍ കാമത്ത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തിറക്കിയിട്ടുണ്ട് . രണ്ട് മണിക്കൂർ നീണ്ട പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി തൻ്റെ കുട്ടിക്കാലം, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, തിരിച്ചടികൾ തുടങ്ങി നിരവധി കാര്യങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്.
‘ഇത് തന്റെ ആദ്യ പോഡ്കാസ്റ്റാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി ഇത് താങ്കളുടെ പ്രേക്ഷകര്‍ എങ്ങനെ ഏറ്റെടുക്കുമെന്ന് അറിയില്ലെന്നും പറഞ്ഞു . തെറ്റുകൾ സംഭവിക്കാം, താൻ ദൈവമല്ല, മനുഷ്യനാണെന്നും പോഡ്കാസ്റ്റിന് മുമ്പ് പുറത്തുവിട്ട ട്രെയിലറിൽ മോദി പറയുന്നുണ്ട്. തനിയ്ക്ക് ഹിന്ദിയിൽ വൈദഗ്ധ്യമില്ലെന്ന് പോഡ്‌കാസ്റ്റിൻ്റെ തുടക്കത്തിൽ തന്നെ നിഖിൽ കാമത്ത് പറഞ്ഞു. താനൊരു ദക്ഷിണേന്ത്യക്കാരനാണ്. കൂടുതലും ബെംഗളൂരുവിലാണ് വളർന്നത്. അതിനാൽ തന്റെ ഹിന്ദി നല്ലതല്ലെങ്കിൽ ക്ഷമിക്കണമെന്ന് നിഖിൽ കാമത്ത് പറഞ്ഞപ്പോൾ നമുക്ക് രണ്ട് പേർക്കും കൂടി ഇക്കാര്യം കൈകാര്യം ചെയ്യാമെന്നായിരുന്നു മോദിയുടെ മറുപടി. ആദ്യമായി പോഡ്കാസ്റ്റ് ചെയ്യുന്നതിനാൽ തനിയ്ക്കും കുറച്ച് പരിഭ്രാന്തി ഉണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

