ഭാവഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്ജലി: സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; സംസ്കാരം നാളെ പാലിയത്ത് വീട്ടിൽ

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് [80]അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം.അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. ജയചന്ദ്രന്റെ ഭൗതിക ദേഹം തൃശ്ശൂരിലെ സം​ഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. പ്രിയ​ഗായകനെ അവസാനമായി കാണാൻ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ എത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ എട്ട് മണിയോടെ തൃശ്ശൂർ അമല ആശുപത്രിയിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലെത്തിച്ച ഭൗതികദേഹത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ നിരവധി പേരെത്തി. നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് എറണാകുളം പറവൂര്‍ ചേന്ദമംഗലത്തെ വീട്ടുവളപ്പിലാണ് ജയചന്ദ്രന്‍റെ സംസ്കാരം നടക്കുക. രാവിലെ മുതല്‍ പൊതുദര്‍ശമുണ്ടാകും. 

ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.