അർഹതയില്ലാതെ ക്ഷേമ പെൻഷൻ വാങ്ങിയ ജീവനക്കാർക്കെതിരെ നടപടി; 38 പേരെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: അർഹതയില്ലാതെ ക്ഷേമ പെൻഷൻ വാങ്ങിയ ജീവനക്കാർക്കെതിരെ നടപടിയുമായി റവന്യു വകുപ്പ്. അർഹതയില്ലാതെ ക്ഷേമ പെൻഷൻ വാങ്ങിയ 38 ജീവനക്കാരെ റവന്യു വകുപ്പ് സസ്‌പെൻഡ് ചെയ്തു. 38 ജീവനക്കാരെയാണ് റവന്യൂ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. സംസ്ഥാനത്ത് ഇതാദ്യമായാണ് അനർഹമായി ക്ഷേമ പെൻഷൻ വാങ്ങിയതിന് ഇത്രയധികം പേർക്കെതിരെ നടപടി സ്വീകരിക്കുന്നത്.

നേരത്തെ മണ്ണു പര്യവേക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചത്. സസ്‌പെൻഷൻ നടപടി നേരിട്ടവരിൽ പാർട്ട് ടൈം സ്വീപ്പർ, വില്ലേജ് അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെട്ടിട്ടുണ്ട്.

പല മാസങ്ങളിലായി 5,600 രൂപ മുതൽ 50,000 രൂപ വരെ ഇവർ പെൻഷനായി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. വിവിധ വകുപ്പുകളിലായി 1,500-ഓളം സർക്കാർ ജീവനക്കാർ ഇത്തരത്തിൽ പെൻഷൻ വാങ്ങിയിട്ടുണ്ട്. അനർഹമായി പെൻഷൻ വാങ്ങിയ ജീവനക്കാരിൽ നിന്ന് 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും.