ടോക്കിയോ: ജപ്പാൻ എയർലൈൻസിൽ സൈബർ ആക്രമണം. പിന്നാലെ ജപ്പാൻ എയർലൈൻസിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ താളംതെറ്റി. ലഗേജ് ചെക്ക് ഇൻ സംവിധാനത്തിലും പ്രശ്‌നങ്ങൾ നേരിട്ടു. എന്നാൽ പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹരിച്ചുവെന്ന് വിമാനക്കമ്പനി വ്യക്തമാക്കി.
പ്രശ്‌നങ്ങളെ തുടർന്ന് വിമാനം റദ്ദാക്കേണ്ടി വരികയോ വലിയ തോതിലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വരികയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ജപ്പാനിലെ പൊതുമേഖലാ മാധ്യമമായ എൻഎച്ച്‌കെയാണ് വിമാന സർവീസുകളിലെ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഓൾ നിപ്പോൺ എയർവേയ്‌സിന് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയാണ് ജപ്പാൻ എയർലൈൻസ്. രാജ്യത്തെ വിവിധ എയർ പോർട്ടുകളിലെ ഒരു ഡസനിലധികം സർവീസുകളെ ബാധിച്ചു. ലഗേജ് ചെക്ക് ഇൻ സർവീസുകളിലും പ്രശ്‌ന്ങ്ങളുണ്ടായി. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞതായും അത് പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുന്നതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സാങ്കേതിക തകരാർ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ഓഹരി വിപണിയിൽ ജപ്പാൻ എയർലൈൻസിന് രണ്ടര ശതമാനത്തിന്റെ ഇടിവുണ്ടായി. പിന്നീട് ചെറിയ രീതിയിൽ ഇത് മെച്ചപ്പെടുത്തുകയും ചെയ്തു.