മലയാളി സൈനികൻ വിഷ്ണുവിന്റെ തിരോധാനം; പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് മന്ത്രി

കോഴിക്കോട്: മലയാളി സൈനികൻ വിഷ്ണുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയതായി മന്ത്രി എ കെ ശശീന്ദ്രൻ. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. സൈനികൻ വിഷ്ണുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന് ഇപ്പോൾ ഒരു നിഗമനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. അന്വേഷണസംഘം പൂനെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

എന്നാൽ, കോഴിക്കോട് കമ്മീഷണർ ജമ്മുവിലെയും പൂനെയിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുന്നുണ്ട്. സൈബർ വിദഗ്ധനുൾപ്പെടെയുള്ള സംഘമാണ് പൂനെയിലേക്ക് പോയത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് കോഴിക്കോട് എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കാണാതായത്. ബന്ധുക്കളാണ് ഇദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്.

അവധിയായതിനാൽ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. ചൊവ്വാഴ്ച പകൽ 2.15 നാണ് വിഷ്ണു അവസാനമായി വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. അമ്മയെ വിളിച്ചപ്പോൾ പറഞ്ഞത് കണ്ണൂരിൽ എത്തിയെന്നാണ്. എന്നാൽ രാത്രി വൈകിയും കാണാഞ്ഞതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂർ പൊലീസിൽ പരാതി നൽകിയത്. എ ടി എം കാർഡിൽ നിന്ന് 15,000 രൂപ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.