ജാതി സെൻസസ് പരാമർശങ്ങൾ; രാഹുൽ ഗാന്ധിയ്ക്ക് സമൻസ് അയച്ച് കോടതി

റായ്ബറേലി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയ്ക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി. ജാതി സെൻസസ് പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. ജനുവരി ഏഴിന് കോടതി രാഹുൽ ഗാന്ധി ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാതി സെൻസസ് സംബന്ധിച്ച് നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി നോട്ടീസ് അയച്ചത്.

രാജ്യത്ത് ആഭ്യന്തരയുദ്ധം തുടങ്ങാനുള്ള ശ്രമമാണ് രാഹുലിന്റെ പരാമർശത്തിന് പിന്നിലെന്ന് ഹർജിക്കാരനായ പങ്കജ് പതക് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിയമസഭാ-പാർലമെന്റ് സാമാജികർക്കുള്ള കോടതിയാണ് ആദ്യം സമീപിച്ചത്. സമർപ്പിച്ച ഹർജി തളളിയതിനെ തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചതെന്നും ഹർജിക്കാൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സാമ്പത്തികമായ സർവേ നടത്തുമെന്ന് രാഹുൽ ഗാന്ധി പ്രചരണ വേളയിൽ പറഞ്ഞിരുന്നു.

രാജ്യത്തിന്റെ സമ്പത്ത് ആരുടേതാണെന്ന് കണ്ടെത്താനാണ് ഇത്തരത്തിലൊരു സർവേ നടത്തുന്നത്. പിന്നാക്ക ജാതികൾ, പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷങ്ങൾ, മറ്റ് ജാതികൾ എന്നിവയുടെ കൃത്യമായ ജനസംഖ്യയും നിലയും അറിയുന്നതിനായി ഒരു ജാതി സെൻസസ് നടത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.