അതിദാരിദ്ര്യ നിർമാർജനം, പാലിയേറ്റീവ് പരിചരണം ക്യാമ്പയിനുകൾക്ക് രാഷ്ട്രീയ – ബഹുജന പങ്കാളിത്തം അനിവാര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്ത നവകേരളം, പാലിയേറ്റീവ് പരിചരണം എന്നീ പദ്ധതികൾ യാഥാർഥ്യമാക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും ബഹുജന സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പങ്കാളിത്തം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗത്തിൽ പറഞ്ഞു.

മതസംഘടനകൾ ഉൾപ്പെടെ എല്ലാ സംഘടനകളെയും പരിപാടിയുമായി സഹകരിപ്പിക്കും. തദ്ദേശസ്വയംഭരണതലത്തിൽ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നിർലോഭമായ പിന്തുണയാണ് സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

ക്യാമ്പയിനിന് പ്രതിപക്ഷം പൂർണപിന്തുണ നൽകുമെന്നും പരിപാടിയുമായി സഹകരിക്കാൻ നിർദേശം നൽകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ നൽകിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

അതിദാരിദ്ര്യ നിർമ്മാർജ്ജനം

അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനായി 2021 ലാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ആരംഭിച്ചത്. 64,006 കുടുംബങ്ങളിലായി 1,03,099 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയിലെ ഇല്ലായ്മയുടെ, അഥവാ കുറവിന്റെ തോത് അടിസ്ഥാനമാക്കിയാണ് അതിദരിദ്രരെ നിർണയിച്ചത്. ഇവയെ ക്ലേശ ഘടകങ്ങളായി കാണുന്നു. അതുകൊണ്ടുതന്നെ ആവശ്യമായവർക്ക് ഭക്ഷണവും ആരോഗ്യ സേവനങ്ങളും താമസവും തൊഴിലും ഉറപ്പുവരുത്തുന്നതിലാണ് ഊന്നൽ നൽകുന്നത്. 2025 നവംബർ 1 ന് കേരളത്തെ അതിദാരിദ്ര്യ വിമുക്തമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ആദ്യഘട്ട പ്രവർത്തനങ്ങൾ 2023 നവംബർ 1 നാണ് പൂർത്തിയായത്. ആദ്യ ഘട്ടത്തിൽ തന്നെ 47.89 ശതമാനം പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ 2024 നവംബർ 1 ന് മുമ്പ് 90 ശതമാനം പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുന്നതിനാണ് ലക്ഷ്യമിട്ടത്. എന്നാൽ, ഇതുവരെ 40,180 കുടുംബങ്ങളെ മാത്രമാണ് അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ സാധിച്ചത്. അതായത് 63.82 ശതമാനം മാത്രമേ പുരോഗതി ഉണ്ടായിട്ടുള്ളൂ. 2024 നവംബർ 23 വരെയുള്ള കണക്കുകൾ പ്രകാരം ഇനി 15,847 കുടുംബങ്ങൾക്കാണ് മൈക്രോപ്ലാൻ പ്രകാരമുള്ള സഹായം ലഭ്യമാക്കേണ്ടത്.

അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുവരുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. 2025 നവംബർ 1 ന് മുമ്പായി അതിദരിദ്രരില്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ കഴിയണം. അത്തരം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഉതകുന്ന ആശയങ്ങളും സഹകരണവുമാണ് നിങ്ങളെല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി മൈക്രോ പ്ലാനുകൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും ഹ്രസ്വകാല, ഇടക്കാല, ദീർഘകാല ലക്ഷ്യങ്ങളാണ് മൈക്രോപ്ലാനുകളിലൂടെ വിഭാവനം ചെയ്തത്. കുടുംബ മൈക്രോപ്ലാനുകളുടെ വിവിധ ഘടകങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഏകോപിപ്പിച്ച് പദ്ധതികളിൽ ഉൾക്കൊള്ളിക്കലാണ് ലക്ഷ്യം. വിവിധ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സംയോജിത ഇടപെടൽ സാധ്യമാക്കുന്ന സമഗ്ര സമീപനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും അതിദരിദ്രരെ പിന്തുണയ്ക്കാൻ കെയർ ഫണ്ട് എന്ന ആശയം മാർഗരേഖയിൽ നിർദ്ദേശിച്ചിരുന്നു. സി എസ് ആർ ഫണ്ട്, പ്രവാസി സംഘടനകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സ്‌പോൺസർഷിപ്പും പ്രയോജനപ്പെടുത്തിയുള്ള വിഭവസമാഹരണമാണ് ലക്ഷ്യമിട്ടത്. ഈ ആശയം ഫലപ്രദമായി നടപ്പിലാക്കണം.

പുനരധിവാസത്തിനും മാനസികാരോഗ്യത്തിനും മറ്റും ആവശ്യമായ പൊതുപിന്തുണാ സംവിധാനങ്ങൾ അതത് വകുപ്പുകളും ഏജൻസികളുമായി ചേർന്നു നടപ്പിലാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ കാര്യമായി ഇടപെടണം. ബ്ലോക്ക്, ജില്ലാതല ഏകോപന അവലോകന സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തും.

അതിദാരിദ്ര്യ നിർണയത്തിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക വാർഡ് – തദ്ദേശ സ്വയംഭരണ സ്ഥാപനതല ജനകീയ സമിതികൾ രൂപീകരിച്ചിരുന്നു. ഈ സമിതികളെ സജീവമാക്കി മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തേണ്ടതുണ്ട്. ഈ യോഗങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം ഐ എസ് ഡേറ്റ എല്ലാ മാസവും പുതുക്കേണ്ടതുമുണ്ട്. പദ്ധതി കാര്യക്ഷമമായി മുന്നേറുന്നു എന്നുറപ്പുവരുത്തുന്നതിന് ഇത് ഏറെ സഹായകരമാകും.

ഓരോ അതിദരിദ്ര കുടുംബത്തെയും അവർക്ക് ബാധകമായ മുഴുവൻ ക്ലേശഘടകങ്ങളിൽ നിന്നും മൈക്രോപ്ലാനിന്റെ അടിസ്ഥാനത്തിൽ പുറത്തു കൊണ്ടുവരണം. ഉപജീവന പദ്ധതി ബാധകമായ കുടുംബങ്ങൾക്ക് സുസ്ഥിര വരുമാന മാർഗം ഉറപ്പാക്കണം.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ അധികാരപരിധിയിൽ കണ്ടെത്തിയിട്ടുള്ള അതിദരിദ്രർ ദാരിദ്ര്യത്തിൽ നിന്നും മുക്തരായാൽ ആ തദ്ദേശ സ്വയംഭരണ സ്ഥാപനം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പാലിയേറ്റീവ് കെയർ

ദീർഘകാല രോഗങ്ങൾ മൂലം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാൻ ഉദ്ദേശിച്ചാണ് പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയും ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയുമാണ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

രോഗികൾക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാൻ ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പിന്റെ ഹോം കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സുമാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നിയമിക്കുന്നത്. 1,142 പ്രൈമറി പാലിയേറ്റീവ് യൂണിറ്റുകൾ സർക്കാർ മേഖലയിലുണ്ട്. ഇവ വഴി 1,14,439 രോഗികൾക്ക് പരിചരണം നൽകിവരുന്നുണ്ട്.

മാനദണ്ഡങ്ങൾക്കനുസൃതമായി യൂണിറ്റുകൾക്ക് രജിസ്‌ട്രേഷൻ നൽകാനുള്ള സംവിധാനമൊരുക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലാണ് രജിസ്‌ട്രേഷൻ നടത്തുക. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ അധികാരപരിധിയിലെ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വിശദാംശങ്ങൾ സമാഹരിച്ച് രജിസ്‌ട്രേഷൻ നടത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള സംഘടനകളെ രജിസ്റ്റർ ചെയ്യിക്കണം.

ഗൃഹപരിചരണം ആവശ്യമായ എല്ലാവർക്കും ഗുണമേന്മയുള്ള ഗൃഹപരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഓരോ രോഗിക്കും പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുടെ പിന്തുണ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി പരിശീലിപ്പിക്കണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ വളന്റിയർമാരെ കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഉള്ളത്. കണ്ടെത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് ശാസ്ത്രീയമായ പരിശീലനം അവർ ഉറപ്പാക്കും. പരിശീലന മൊഡ്യൂളും പരിശീലകരെയും ആരോഗ്യ വകുപ്പ് ലഭ്യമാക്കും.

രോഗീപരിചരണമാണ് പാലിയേറ്റീവ് കെയറിൽ കാര്യമായി ഉൾപ്പെട്ടിട്ടുള്ളത്. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ ഗുരുതര രോഗബാധിതരല്ലാത്തതും പരിചരണം ആവശ്യമുള്ളതുമായ വയോജനങ്ങളും ഭിന്നശേഷിക്കാരും ധാരാളമുണ്ട്. ഇവരെക്കൂടി ഉൾക്കൊള്ളിച്ച് ബി പി എൽ, എ പി എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പരിചരണം ഉറപ്പാക്കുംവിധം ഡൊമിസിലിയറി കെയർ പദ്ധതിയായി വിപുലീകരിച്ച് മികച്ച പരിചരണം ഉറപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

വിവിധ തലങ്ങളിലുള്ള പരിചരണം ആവശ്യമുള്ളവരുണ്ട്. ചിലർക്ക് ആഴ്ചയിലൊരു ദിവസം പരിശീലനം സിദ്ധിച്ചവരുടെ സേവനം ലഭിച്ചാൽ മതിയാകും. മറ്റു ചിലർക്ക് ദൈനംദിന ശ്രദ്ധ വേണ്ടതുണ്ടാവാം. ഇക്കാര്യങ്ങൾ പരിഗണിച്ച് വ്യക്തിഗത പരിചരണാസൂത്രണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ആസൂത്രണം ചെയ്ത പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും പൂർണ സഹകരണം ഉണ്ടാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

പാലിയേറ്റീവ് ആക്ഷൻ പ്ലാൻ പ്രകാരം ഹോം കെയർ യൂണിറ്റുകളുടെ എണ്ണം വർധിപ്പിക്കാനും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി ഗ്രിഡ് രൂപീകരിച്ച് ടെലിമെഡിസിൻ സംവിധാനത്തെ അതിന്റെ ഭാഗമാക്കാനും ഉദ്ദേശിക്കുന്നു.

നിരാലംബരായ വയോജനങ്ങളെ പാർപ്പിച്ചിരിക്കുന്ന ഹോമുകൾ, സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും പ്രവർത്തിക്കുന്ന വൃദ്ധ മന്ദിരങ്ങൾ എന്നിവിടങ്ങളിൽക്കൂടി പാലിയേറ്റീവ് കെയർ സേവനം എത്തിക്കാനാണ് ശ്രമിക്കുന്നത്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ മുഴുവൻ ആളുകളെയും കുടുംബങ്ങളെയും കണ്ണി ചേർത്തുകൊണ്ട് എ പി എൽ, ബി പി എൽ വ്യത്യാസമില്ലാതെ മികച്ച പരിചരണം ഉറപ്പാക്കാനായി ജനകീയ മുന്നേറ്റം നടത്താനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായ ക്യാമ്പയിൻ പ്രവർത്തനം 2025 ജനുവരി 1 ന് ആരംഭിക്കും.