പത്തനംതിട്ട: ഇതുവരെ 1,25,0551 പേർ എ.ഐ ചാറ്റ് ബോട്ട് ഉപയോഗിച്ചതായി അധികൃതർ. ശബരിമല തീർഥാടകർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം സജ്ജമാക്കിയതാണ് സ്വാമി ചാറ്റ് ബോട്ട്. ഇതുവരെ മൂവായിരത്തോളം അത്യാഹിത കേസുകളിലും എ.ഐ ചാറ്റ് ബോട്ടിലൂടെ ഇടപെടൽ നടത്തിയെന്നും അധികൃതർ പറയുന്നു. ദിനംപ്രതി പതിനായിരത്തോളം പേരാണ് വാട്ട്സ് ആപ് അധിഷ്ഠിതമായ സ്വാമി ചാറ്റ് ബോട്ട് ഉപയോഗിക്കുന്നത്.
ആറ് വ്യത്യസ്ത ഭാഷകളിൽ ശബരിമലയിലെ തത്സമയ വിവരങ്ങൾ ചാറ്റ്ബോട്ടിൽ ലഭ്യമാണ്. തീർത്ഥാടകർക്ക് 6238008000 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ‘ഹായ്’ അയച്ചും ക്യു.ആർ കോഡ് സ്‌കാൻ ചെയ്തും സ്വാമി ചാറ്റ് ബോട്ട് ഉപയോഗിക്കാം. ഇഷ്ടമുള്ള ഭാഷ, ഭക്ഷണ ചാർട്ടുകൾ, കെഎസ്ആർടിസി ബസ് സമയങ്ങൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, ക്ഷേത്ര സേവനങ്ങൾ, താമസ ബുക്കിംഗ് തുടങ്ങിയ വിവരങ്ങൾ സ്വാമി എ.ഐ ചാറ്റ് ബോട്ടിൽ ലഭിക്കുന്നതാണ്.
നടതുറക്കൽ, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് ‘സ്വാമി ചാറ്റ് ബോട്ടിലൂടെ’ ലഭ്യമാകും.