പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധനവ്. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം ഭക്തരാണ് ഇത്തവണ ശബരിമലയിൽ ദർശനം നടത്താൻ എത്തിയത്. 22.7 കോടി രൂപയാണ് ഇത്തവണ അധിക വരുമാനമായി ലഭിച്ചത്. നട തുറന്ന് 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത് കണക്ക് അവതരിപ്പിച്ചു.
തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസ് സംവിധാനം വിജയകരമാണെന്ന് പി എസ് പ്രശാന്ത് അറിയിച്ചു. 25ന് തങ്കയങ്കി എത്തുമെന്നും അന്ന് തയങ്കയക്കി ചാർത്തിയുള്ള ദീപാരാധന നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 22,67,956 തീർഥാടകരാണ് ഈ സീസണിൽ ഇതുവരെ ദർശനത്തിന് എത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം തീർഥാടകരുടെ വർധന.163, 89,20,204 രൂപയാണ് ഈ സീസണിലെ നടവരവ്. കഴിഞ്ഞ തവണത്തെക്കാൾ 22 കോടി 76 ലക്ഷത്തിൽ കവിയുന്ന അധിക വരുമാനം നേടാൻ കഴിഞ്ഞു. അരവണ വിറ്റുവരവിലും വൻ കുതിപ്പുണ്ടായി. കഴിഞ്ഞ വർഷം 65 കോടി രൂപയിലധികം രൂപയുടെ സ്ഥാനത്ത് ഇക്കുറി 82.5 കോടിയിലധികം രൂപയുടെ വിറ്റുവരവാണുണ്ടായത്.
കഴിഞ്ഞ വർഷത്തെക്കാൾ 17 കോടിയിലധികം രൂപയാണ് അരവണ വിറ്റുവരവിലൂടെ ലഭിച്ചത്.

