കാസർകോട്: മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ കേന്ദ്രം സഹായം നിഷേധിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഗവൺമെന്റ് ഒരു പകപോക്കൽ നിലപാടാണ് കേരളത്തോട് കാണിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളവും രാജ്യത്തിന്റെ ഭാഗമാണ്. നീതി നിഷേധിക്കാൻ പാടില്ല. കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടിൽ കടുത്ത പ്രതിഷേധം ഉയർന്ന് വരണം. കോൺഗ്രസ് സാമ്രാജ്യത്വത്തിന് വിധേയപ്പെട്ടു. നരേന്ദ്ര മോദി പറയുന്ന അതേ കാര്യങ്ങളാണ് രാഹുൽ ഗാന്ധിയും പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, കേന്ദ്ര നടപടിക്കെതിരെ മന്ത്രി പി രാജീവും വിമർശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിൻറെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോയെന്നായിരുന്നു മന്ത്രി പി രാജീവിന്റെ ചോദ്യം. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

