ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ ഹെലികോപ്റ്റർ സേവനത്തിന് പണം ആവശ്യപ്പെട്ടതിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സാധാരണ നടപടി മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും ഹെലികോപ്റ്റർ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
പിണറായി വിജയൻ സർക്കാർ ഇത് വിവാദമാക്കുന്നതെന്തിനാണ്. എഐ ക്യാമറയും, ബ്രഹ്മപുരവും പോലുള്ള അഴിമതി കരാറുകൾക്കായി കോടികൾ ചിലവഴിക്കുന്ന സർക്കാർ വയനാടിലെ ജനങ്ങൾക്കായി ഒന്നും നൽകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. അതേസമയം, വയനാട് ദുരന്തം, പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിന്റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോയെന്നാണ് മന്ത്രി പി രജീവ് വിമർശിച്ചത്.
കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകും. ടൗൺഷിപ്പ് നിർമ്മാണം എന്നതിൽ നിന്ന് പിന്നോട്ടില്ല. രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. ഇത് അനുകൂലമായാൽ എസ്റ്റേറ്റ് ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.