കേരളത്തിലെ മുഴുവൻ കെഎസ്ആര്‍ടിസി ബസുകളും എസിയാക്കും; ഗതാഗത മന്ത്രി

പാലക്കാട്: പുതിയ ട്രാവൽ കൾച്ചർ രൂപീകരിക്കുന്നതിന് ഭാഗമായി കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസുകളും എസി ആക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പുതുതായി ആരംഭിക്കുന്ന മൂന്ന് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസുകളിൽ ഒന്ന് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് കോഴിക്കോട് സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് ആരംഭിക്കും. പാലക്കാട് നിന്നും ബാംഗ്ലൂർ മൈസൂർ ബസുകൾ ഉടൻ ഓടിത്തുടങ്ങും. ടൂറിസം വികസനത്തിന്റെ ഭാഗമായി പാലക്കാട് നിന്ന് മൂന്നാർ കുമളി സർവീസ് ആരംഭിക്കും. പാലക്കാട് നിന്നും മൂകാംബികയിലേക്ക് ആരംഭിച്ച മിന്നൽ സർവീസ് വലിയ ലാഭത്തിലാണ്. ‘പുതിയ 35 എസി, സെമി സ്ലീപ്പർ ബസുകൾ പുറത്തിറക്കും. അതിൽനിന്ന് ഒരു വണ്ടി മൈസൂരിലേക്കും ഒരു വണ്ടി മദ്രാസിലേക്കും സർവീസ് നടത്തും. പാലക്കാട് നിന്ന് പഴനിയിലേക്ക് ഓടിയിരുന്ന സർവീസ് നിർത്തില്ല പകരം ലാഭകരമാകുന്ന പുതിയ സമയം ക്രമീകരിച്ച് സർവീസ് പുനരാരംഭിക്കും. സ്ത്രീകളും കുട്ടികളും കെഎസ്ആർടിസിയിൽ കയറാതെ കെഎസ്ആർടിസി രക്ഷപ്പെടില്ല. അതിന് മികച്ച സൗകര്യങ്ങൾ ശുചിത്വം, ഭക്ഷണം എന്നിവ പ്രധാനമാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം എല്ലാ വാഹനങ്ങളിലും ക്യാമറകൾ ഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ക്യാമറ കൺട്രോളുകൾ നേരിട്ട് കെഎസ്ആർടിസി ഹെഡ് കോർട്ടേഴ്‌സുകളിൽ ആയിരിക്കും. ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക ക്യാമറകൾ കൂടി ഫിറ്റ് ചെയ്യുന്നത് പരിഗണനയിലാണ് ‘പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് പുറകുവശത്തെ ഒഴിഞ്ഞ സ്ഥലത്ത് പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന പെട്രോൾ പമ്പ് സ്ഥാപിക്കും. ജീവനക്കാർക്ക് മികച്ച വിശ്രമ സൗകര്യം അനുവദിക്കാനാണ് തീരുമാനം. നല്ല വിശ്രമം ലഭിക്കുന്നത് അപകടങ്ങൾ കുറയ്ക്കും. കെഎസ്ആർടിസിയിലെ ടോയ്‌ലറ്റ് ഉടൻ ഉപയോഗയോഗ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.