മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശം; തുടരന്വേഷണത്തിൽ സർക്കാരിന്റെ ഒളിച്ചുകളി തുടരുന്നു

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാരിന്റെ ഒളിച്ചുകളി തുടരുന്നു. കേസിൽ തുടരന്വേഷണത്തിൽ ഇതുവരെ തീരുമാനമെടുത്തില്ല. സജി ചെറിയാൻ അപ്പീലും നൽകിയില്ല. കോടതിയലക്ഷ്യനടപടി തുടങ്ങുമെന്ന് കേസിലെ പരാതിക്കാരൻ അഡ്വക്കേറ്റ് ബൈജു നോയൽ മാദ്ധ്യമങ്ങളെ അറിയിച്ചു.

സജി ചെറിയാനെ വെള്ളപൂശിയുള്ള പൊലീസ് അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് പറഞ്ഞ് ഒരാഴ്ചയായിട്ടും സർക്കാരിന് അനക്കമില്ല.

കോടതി ഉത്തരവ് പൊലീസ് ആസ്ഥാനത്തെത്തിയിട്ടും പുതിയ അന്വേഷണ സംഘത്തിൽ തീരുമാനമായില്ല.