എറണാകുളം: ഉത്സവങ്ങൾക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്നും ഇക്കാര്യത്തിൽ ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഉത്സവങ്ങളിൽ ആനകളെ എഴുന്നളളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല. അകലപരിധി കുറയ്ക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാം. അഭിപ്രായ പ്രകടനങ്ങൾ പരിഗണിച്ച് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി വരും. പുതിയ നിയന്ത്രണങ്ങൾ തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും ദേവസ്വം കൂട്ടിച്ചേർത്തു.

