കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസാണെന്ന് തിരുവമ്പാടി ദേവസ്വം. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തിരുവമ്പാടി ദേവസ്വം ഇക്കാര്യം അറിയിച്ചത്. പൊലീസിന്റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞായിരുന്നു തിരുവമ്പാടി ദേവസ്വം സത്യവാങ്മൂലം നൽകിയത്.
പൂരം എഴുന്നള്ളിപ്പിൽ പൊലീസ് ഇടപെട്ടു. സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തു. പൊതുജനങ്ങൾക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചു. പൊലീസിന്റെ ഇടപെടൽ മൂലം മഠത്തിൽവരവ് പേരിന് വേണ്ടിമാത്രമായി ചുരുക്കി. നിഷ്കളങ്കരായ പൂരപ്രേമികളെ തടയുന്നതിനായി പൊലീസ് ബലപ്രയോഗം നടത്തി. പൂരം നടത്തിപ്പിൽ മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് ഇടപെട്ടതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൊലീസ് ഏകപക്ഷീയമായും അപക്വമായും പെരുമാറിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പൊലീസ് ബൂട്ടിട്ട് ക്ഷേത്ര പരിസരത്ത് കയറിയെന്നും തിരുവമ്പാടി ദേവസ്വം കുറ്റപ്പെടുത്തി.

