തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡി സി ബുക്‌സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ സസ്‌പെന്റ് ചെയ്തു. ആത്മകഥാ വിവാദത്തിൽ ജയരാജന്റെ പരാതിയിൽ പ്രസാധക സ്ഥാപനത്തിന്റെ ഉടമ രവി ഡിസിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് നടപടി. ഇ പി ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന വ്യക്തിക്കെതിരെയാണ് ഡി സി ബുക്‌സ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇപി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ രവി ഡി സിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ ഇത് തള്ളി ഡി സി ബുക്സ് രംഗത്ത് വന്നിരുന്നു. നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ തങ്ങൾ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമെന്നും ഡിസി ബുക്‌സ് അറിയിച്ചിരുന്നു.

