ഉത്തർപ്രദേശിൽ സംഘർഷം; ഷാഹി ജമാ മസ്ജിദിൽ സർവേക്കെത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ കല്ലേറ്

ന്യൂഡൽഹി: ഉത്തർപ്രദേശിൽ സംഘർഷം. ഉത്തർപ്രദേശിലെ സംബാലിലാണ് സംഘർഷം ഉണ്ടായത്. കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലേറ് നടത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്.

പ്രതിഷേധക്കാർ ചില വാഹനങ്ങൾക്കും തീയിടുകയും ചെയ്തിട്ടുണ്ട്. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തി കണ്ണീർ വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകി. ഉച്ചയോടെ സർവേ നടപടികൾ അഭിഭാഷക കമ്മീഷൻ പൂർത്തിയാക്കി. മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിലാണ് സർവ്വേ നടത്തണമെന്ന് കോടതി ഉത്തരവിട്ടത്.