ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംബലിൽ സംഘർഷത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു. നൗമാൻ, ബിലാൽ, നയീം എന്നിവരാണ് കൊല്ലപ്പെട്ടത്. മരണകാരണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 22 പേർക്ക് പരിക്കേറ്റതായും 18 പേരെ പോലീസ് കസ്റ്റഡിയിലെടുത്തെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലേറ് നടത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ ചില വാഹനങ്ങൾക്കും തീയിടുകയും ചെയ്തിട്ടുണ്ട്. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തി കണ്ണീർ വാതകം പ്രയോഗിച്ചു.
അതേസമയം, കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചയോടെ സർവേ നടപടികൾ അഭിഭാഷക കമ്മീഷൻ പൂർത്തിയാക്കി. മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിലാണ് സർവ്വേ നടത്തണമെന്ന് കോടതി ഉത്തരവിട്ടത്.