തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നുവെന്നും സർക്കാരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പാലക്കാട്ടെ യുഡിഎഫിന്റെ വിജയം വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണെന്നും സരിൻ ഇടതുപക്ഷത്തിന് മുതൽ കൂട്ടാവുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
ചേലക്കരയിൽ ഇടതുപക്ഷത്തെ തോൽപ്പിക്കുമെന്ന കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. എന്നാൽ, ചേലക്കരയിൽ മികച്ച ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് വിജയിച്ചത്. ഇത് സർക്കാരിന് അനുകൂലമായ ജനവിധിയാണ്. ഈ തെരഞ്ഞെടുപ്പിന്റെ വിജയം പരിശോധിക്കുമ്പോൾ കേരളത്തിന്റെ ജനങ്ങളുടെ ഭാവി ജീവിതത്തിന് സാധ്യമല്ലാതാക്കുന്ന ചില വസ്തുതകളുണ്ട്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും നമ്മുടെ നാടിന് ആപത്താണ്. രണ്ടും വർഗീയതയും ഉയർത്തുന്നത് മതരാഷ്ട്രമാണ്. ഇത് നമ്മുടെ നാടിന് നല്ലതല്ല. പാലക്കാട്ടെ വിജയത്തിൽ ആദ്യം ആഹ്ലാദവുമായി വന്നത് എസ്ഡിപിഐ ആണ്. ഈ രാഷ്ട്രീയം മതനിരപേക്ഷ മൂല്യങ്ങൾക്കെതിരാണ്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനൊപ്പം നിലകൊണ്ടുകൊണ്ടു. ഇത്തരത്തിൽ വർഗീയ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ടാണ് പാലക്കാട്ടെ യുഡിഎഫിന്റെ വിജയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട് ലോക്സഭ മണ്ഡലത്തിൽ ഇടതു പക്ഷത്തിനു അനുകൂലമായ എല്ലാ വോട്ടും സമാഹരിച്ചു എന്ന് പറയാൻ ആവില്ല. പാലക്കാട് സരിന്റെ സ്ഥാനാർത്ഥിത്വം തിരിച്ചടിയല്ല. സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാവും. സരിനിലൂടെ പാലക്കാട് ഇടതുപക്ഷത്തിന്റെ വർധിപ്പിക്കാൻ കഴിഞ്ഞു. ബിജെപിയുടെ പരാജയത്തിൽ സന്തോഷമുണ്ട്. ബിജെപിക്കെതിരായ നിലപാടുകൾ എന്നും ഉയർത്തിപ്പിടിക്കുമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

