തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്. ലീഡ് 8500 കടന്നതോടെ മണ്ഡലത്തിൽ എൽഡിഎഫ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്റെ മുന്നേറ്റം.
പ്രദീപിന്റെ ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് എൽഡിഎഫ് ക്യാമ്പുകൾ ഉറപ്പിക്കുന്നത്. ചേലക്കരയിൽ പി വി അൻവറിന്റെ സ്ഥാനാർത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് കഴിഞ്ഞില്ല.

