ജറുസലം: ഇസ്രയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയിൽ ബോംബാക്രമണം. ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ സ്‌ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകൾ പൊട്ടിത്തെറിച്ചു. നെതന്യാഹുവും കുടുംബവും സ്ഥലത്തുണ്ടാവാത്തതിനാൽ വൻ അപകടം ഒഴിവായി. ബോംബുകൾ വീടിന്റെ മുറ്റത്താണ് പതിച്ചത്. സംഭവത്തിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
നേരത്തെയും നെതന്യാഹുവിന്റെ വസതിയ്ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഒക്ടോബർ 19 നാണ് ഇതിന് മുൻപ് നെതന്യാഹുവിന്റെ വസതിക്കു നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ഹമാസ് തലവൻ യഹ്യ സിൻവറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായിരുന്നു ആ ആക്രമണം. ടെൽ അവീവിനും തെക്കുളള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം.
നെതന്യാഹുവും കുടുംബവും അന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും വീടിന് വൻ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. നെതന്യാഹു സഞ്ചരിച്ചിരുന്ന വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് സെപ്റ്റംബറിൽ ബെൻ ഗൂരിയൻ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈൽ ആക്രമണവും നടന്നിരുന്നു.