വീടിനടുത്ത് ജോലി ചെയ്യാൻ സൗകര്യമൊരുക്കും; വർക്ക് നിയർ ഹോം പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: വൈജ്ഞാനിക തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന ‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 23 ന്. രാവിലെ 10:30 മണിക്ക് കൊട്ടാരക്കരയിൽ നടക്കും. ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് ഉദ്ഘാടനം നിർവഹിക്കുക.

ഐ ടി/ഐ ടി അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ജോലി ചെയ്യുന്നതിനാണ് വർക്ക് നിയർ ഹോം പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്. വികേന്ദ്രീകൃത മാതൃകയിലുള്ള അത്യാധുനിക വർക്ക്സ്റ്റേഷനുകളുടെ ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുക എന്നതാണ് കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്മാറ്റജിക് കൌൺസിലിന്റെ (aa-cwlay) നേതൃത്വത്തിൽ നടപ്പിലാകുന്ന പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

മൂന്ന് വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് വീടിനടുത്ത് തൊഴിൽ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഈ പദ്ധതിയിലൂടെ സർക്കാർ വിഭാവനം ചെയുന്നത്. സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസ് തൊഴിലിൽ ഏർപ്പെടുന്നവർ, ജീവനക്കാർക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന നിലവിലുള്ള സ്ഥാപനങ്ങൾ തുടങ്ങിവയ്ക്ക് സൗകര്യപ്രദമായും സുഖകരമായും അവരുടെ പ്രവർത്തനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർക്ക് നിയർ ഹോം പദ്ധതിയിൽ ലഭ്യമാക്കും. ആവശ്യമെയിൽ, തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്കനുസൃതമായ നൈപുണ്യ പരിശീലനത്തിനുള്ള സൌകര്യം എന്നിവയും ലഭ്യമാക്കും.

ആദ്യഘട്ടത്തിൽ 10 നിയർ ഹോം സെന്ററുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. വർക്ക് നിയർ ഹോം പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ നിർമാണം കൊട്ടാരക്കരയിലാണ്. 2025 മാർച്ച് മാസത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ കേന്ദ്രത്തിൽ 200 ലധികം പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാൻ സൗരകര്യമൊരുക്കുന്നതാണ്.