പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചേലക്കരയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദികൾ എൽഡിഎഫിനെതിരെ പ്രവർത്തിക്കുകയാണ്. മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങൾക്കെതിരായ പരാമർശം പാർട്ടിയുടെ മുൻ നിലപാടാണ്. ലീഗ് വർഗീയ ശക്തികളുടെ തടങ്കലിലാണ്. പാണക്കാട് തങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. തങ്ങളെ വിമർശിക്കാൻ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃത്യമായ രാഷ്ട്രീയ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. എന്നാൽ, അതിൽ വർഗീയ അജണ്ട പ്രചരിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ലീഗ് ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡിപിഐയുടെയും തടവറയിലാണ്. ഇത് എല്ലാ വോട്ടർമാരും തിരിച്ചറിയണം. സന്ദീപ് വാര്യർ വർഗീയ പ്രചരണം നടത്തിയ ആളാണ്. ആർഎസ്എസ് ബന്ധം വിട്ടു എന്ന് സന്ദീപ് പറഞ്ഞിട്ടില്ല. ബിജെപി ബന്ധം വിട്ടെന്ന് മാത്രമാണ് പറഞ്ഞത്. ചില മാധ്യമങ്ങൾ പൈഡ് ന്യൂസ് നടത്തുകയാണ്. കോൺഗ്രസിന് വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത്. ഇടത് വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു.
തെരഞ്ഞെടുപ്പ് ഫലം സർക്കാരിൻറെ വിലയിരുത്തലാകും. ഇടതുപക്ഷം മൂന്നാം സർക്കാറിനായുള്ള തയ്യാറെടുപ്പിലാണ്. തെരഞ്ഞെടുപ്പ് ഫലം അതിന് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

