മണിപ്പൂരിൽ സാമുദായിക സംഘർഷം; സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി

ഇഫാൽ: മണിപ്പൂരിൽ നാഷണൽ പീപ്പിൾസ് പാർട്ടി. സംസ്ഥാനത്ത് സാമുദായിക സംഘർഷം രൂക്ഷമായതോടെയാണ് ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ എൻപിപി തീരുമാനിച്ചത്. ഇതോടെ നിയമസഭയിൽ എൻഡിഎ സർക്കാരിന്റെ അംഗസംഖം 53ൽ നിന്ന് 46 ആയി കുറഞ്ഞു.

കോൺഗ്രസിന് 5 അംഗങ്ങളും കുകി പീപ്പിൾ അലയൻസിന് 2 അംഗങ്ങളും അടക്കം 7 അംഗങ്ങളാണ് സംസ്ഥാനത്ത് പ്രതിപക്ഷത്തുള്ളത്. മണിപ്പൂരിൽ കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ പ്രതിഷേധക്കാർ മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ കൊള്ളയടിക്കുകയും ചിലരുടെ വീടുകൾക്ക് തീയിടുകയും ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ വീട് ആക്രമിക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ കണ്ണീർ വാതകം പ്രയോഗിച്ചാണ് സുരക്ഷാ സേന പിരിച്ചുവിട്ടത്.

അതേസമയം, സായുധ സംഘം തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് മെയ്‌തെയ് വിഭാഗക്കാരുടെ പ്രതിഷേധം ശക്തമാണ്. നിരവധി മന്ത്രിമാരുടെ വീടുകളും വാഹനങ്ങളും ആക്രമണത്തിനിരയായി. ഇംഫാൽ മേഖലയിലുള്ള പള്ളികൾക്ക് നേരേയും ആക്രമണമുണ്ടായി. കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എൻഐഎക്ക് കൈമാറാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.