പാർപ്പിടം ജന്മാവകാശം; ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ തകർക്കാനാകുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ തകർക്കാനാകുമെന്ന ചോദ്യവുമായി സുപ്രീംകോടതി. പ്രതികളുടെ വീടുകൾ തകർക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബുൾഡോസർ ഹർജികളിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ സംവിധാനത്തിന് ഒരു വ്യക്തി കുറ്റക്കാരനാണെന്ന് എങ്ങനെ പറയാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു.

വ്യക്തി കുറ്റക്കാരനാണോ അല്ലയോയെന്ന് സർക്കാരിന് എങ്ങനെ പറയാനാകും. അങ്ങനെ നിർദേശിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. കോടതിയുടെ ജോലി സർക്കാർ ഏറ്റെടുക്കേണ്ട. പാർപ്പിടം ജന്മാവകാശമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുകളിൽ ഉൾപ്പെട്ടവരുടെ വീടുകൾ തകർക്കാനാവില്ല. നിരാലംബരായ സ്ത്രീകളേയും കുട്ടികളേയും തെരുവിലേക്ക് വലിച്ചിഴക്കാനാവില്ല. അത് നിയമവാഴ്ചയെ തകർക്കുന്ന നടപടിയാകും. അനധികൃത നിർമ്മാണങ്ങളുടെ കാര്യത്തിലല്ല ഈ നിർദേശങ്ങളെന്നും കോടതി അറിയിച്ചു.

അവകാശ ലംഘനമെങ്കിൽ നഷ്ട പരിഹാരത്തിന് അർഹതയുണ്ടാകും. മുൻകൂട്ടി നോട്ടീസ് നൽകാതെ വീടുകൾ പൊളിക്കരുത്. 15 ദിവസം മുൻപെങ്കിലും നോട്ടീസ് നൽകണം. പൊളിക്കൽ നടപടി ചിത്രീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.