ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കൊടും ശൈത്യത്തെ തുടർന്ന് കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങി. ഇതോടെ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. ഡൽഹിയിൽ നിന്നുള്ള ഒരു വിമാനം റദ്ദാക്കി. 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകി. മേഖലയിൽ നിലവിൽ കാഴ്ചാപരിധി 50 മീറ്റർ മാത്രമാണ്.
ഡൽഹിയിൽ കുറഞ്ഞ താപനില 24 മണിക്കൂറിനിടെ 17 ഡിഗ്രിവരെ താഴ്ന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല വിമാനത്താവളങ്ങളിലും കാഴ്ചാപരിധി ചുരുങ്ങിയിട്ടുണ്ട്. ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തിയ വായുമലിനീകരണ തോത് ശരാശരി 361 ആണ്. വളരെ മോശം അവസ്ഥയാണിത്.
അതേസമയം, ഡൽഹിയിൽ മലിനീകരണത്തോത് കൂടിയാൽ സ്‌കൂളുകൾ അടക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കിയത്. മലിനീകരണത്തോത് ഉയരുന്നത് ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരെയും വഴിയോര കച്ചവടക്കാരെയുമാണ്. പലയിടങ്ങളിലും വായുഗുണനിലവാരസൂചിക 400നും മുകളിലാണ്.

