ചേലക്കരയിൽ പോലീസ് വിലക്ക് ലംഘിച്ച് വാർത്താ സമ്മേളനം നടത്തി പി വി അൻവർ; തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് പ്രതികരണം

തൃശ്ശൂർ: ചേലക്കരയിൽ പോലീസ് വിലക്ക് ലംഘിച്ച് വാർത്താ സമ്മേളനം നടത്തി പി വി അൻവർ എംഎൽഎ. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താസമ്മേളനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാർത്താ സമ്മേളനം തടയുന്നതെന്ന് അൻവർ ആരോപിച്ചത്.

എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അൻവർ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. കോൺഗ്രസിൽ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാൻ നിൽക്കുന്നത്. ചെറുതുരുത്തിയിൽ നിന്ന് കിട്ടിയ പണം ആരുടേതാണ്. ആർക്കായിരുന്നു അവിടെ ചുമതല. മരുമോനായിരുന്നില്ലേ ചുമതല. കോളനികളിൽ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നൽകുന്നു. കവറിൽ പണം കൂടി വെച്ചാണ് കോളനികളിൽ സ്ലിപ് നൽകുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എൽഡിഎഫെന്നും അൻവർ കൂട്ടിച്ചേർത്തു.

അതേസമയം, വാർത്താ സമ്മേളനം തുടരുന്നതിനിടെ പി വി അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരോട് അൻവർ തർക്കിച്ചു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.